ന്യൂയോർക്ക്: 77-ാമത് ഐക്യരാഷ്ട്ര സംഘടന (യു.എൻ) ജനറൽ അസംബ്ലി ഉന്നതതല യോഗത്തിന് ഇന്നലെ ന്യൂയോർക്കിൽ തുടക്കമായി. രണ്ട് വർഷത്തെ ഇടവേളയ്‌ക്ക് ശേഷം യുക്രെയിനൊഴികെയുള്ള രാജ്യങ്ങളുടെ പ്രതിനിധികൾ നേരിട്ടാണ് പങ്കെടുക്കുന്നത്. യുക്രെയിൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കി ഇന്ന് ഉച്ചതിരിഞ്ഞ് വീഡിയോ സന്ദേശത്തിലൂടെ അസംബ്ലിയെ അഭിസംബോധന ചെയ്യും. ഇന്ത്യയ്ക്ക് വേണ്ടി വിദേശകാര്യ മന്ത്രി എസ്. ജയശങ്കറാണ് പങ്കെടുക്കുന്നത്. ജനറൽ അസംബ്ലിയെ 24ന് ജയശങ്കർ അഭിസംബോധന ചെയ്യും. യു.എൻ സെക്രട്ടറി ജനറൽ ആന്റണിയോ ഗുട്ടറെസുമായും കൂടിക്കാഴ്ച നടത്തും. 193 യു.എൻ അംഗരാജ്യങ്ങളിലെ രാഷ്ട്രത്തലവൻമാരോ ഉന്നത പ്രതിനിധികളോ ആണ് അസംബ്ലിയിൽ പങ്കെടുക്കുന്നത്.
യു.എൻ ജനറൽ അസംബ്ലിയുടെ 77-ാം സെഷന് സെപ്തംബർ 13ന് ന്യൂയോർക്കിൽ തുടക്കമായെങ്കിലും ഉന്നതതല ചർച്ചകൾ ഇന്നലെയാണ് ആരംഭിച്ചത്. 26 വരെ ഇത് തുടരും. 150ലേറെ പ്രതിനിധികൾ പ്രസംഗിക്കും. യുക്രെയിൻ അധിനിവേശം, കാലാവസ്ഥാ വ്യതിയാനം, വിദ്യാഭ്യാസം, ലിംഗസമത്വം തുടങ്ങിയവയാണ് പ്രധാന അജണ്ടകൾ.
റഷ്യ, ചൈന എന്നിവിടങ്ങളിൽ നിന്ന് വിദേശകാര്യ മന്ത്രിമാരാണ് യോഗത്തിൽ പങ്കെടുക്കുന്നത്. യു.എസ് പ്രസിഡന്റ് ജോ ബൈഡൻ, ബ്രസീലിയൻ പ്രസിഡന്റ് ജെയ്‌ർ ബൊൽസൊനാരോ, ഖത്തർ അമീർ ഷെയ്‌ഖ് തമീം ബിൻ ഹമദ് അൽ താനി, ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ് ട്രസ്, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, ഇറാനിയൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി, ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്‌ദേൽ ഫത്തേഹ് എൽ - സിസി, കെനിയയുടെ പുതിയ പ്രസിഡന്റ് വില്യം റൂറ്റോ തുടങ്ങിയവരും ജനറൽ അസംബ്ലിയെ അഭിസംബോധന ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |