പരാഗശാസ്ത്രത്തിൽ സുപ്രധാന സംഭാവനകൾ നൽകിയ മൂന്നു ശാസ്ത്രജ്ഞർ
പഠനശാഖകൾ പലതുണ്ട്. കാര്യകാരണങ്ങളോടെ വിഷയത്തെ അവതരിപ്പിച്ച് അതതു മേഖലകളെ വിശദീകരിക്കുന്നതാണ് ഓരോ പഠനവിഭാഗത്തിന്റെയും രീതി. അതിന് നേതൃത്വം നൽകുന്ന ശാസ്ത്രജ്ഞൻമാരുണ്ടാകും. അവരുടെ പ്രവർത്തനങ്ങളും പരീക്ഷണ നിരീക്ഷണങ്ങളിലൂടെ നേടിയെടുത്ത അറിവുകളും ചേർത്താണ് ഇത്തരം പഠനശാഖ അതിന്റെ അടിത്തറയിടുന്നത്. ഘട്ടങ്ങളായുള്ള തുടർപഠനങ്ങളും അനുദിന പരിഷ്കരണങ്ങളുമൊക്കെ മനസ്സിലാക്കുന്നതാണ് ഓരോ വിഭാഗത്തിന്റെയും രീതി. ഇങ്ങനെയുള്ള രണ്ടു സസ്യശാസ്ത്രപഠനശാഖകളാണ് ഇനി പരിചയപ്പെടാൻ പോകുന്നത്.
പരാഗശാസ്ത്രം
പരാഗരേണുക്കളെക്കുറിച്ചുള്ള പഠനശാഖയാണിത്. ജീവനോടെ ലഭിക്കുന്നതും ഫോസിലുകളായി രൂപാന്തരപ്പെടുന്നതുമായ പരാഗരൂപങ്ങൾ ഇതിൽ ഉൾപ്പെടും. പരിണാമം, ഭൗമപഠനം, പാലിയന്റോളജി എന്നിവയുമായി ബന്ധപ്പെട്ടു നിൽക്കുന്ന വിജ്ഞാന മേഖലയാണിത്.
ഫോസിൽ ഇന്ധനങ്ങൾ ഉൾപ്പെടെയുള്ള ഖനനദ്രവ്യങ്ങളെ അപഗ്രഥിക്കാൻ ഈ പഠനത്തിലൂടെ സാധിക്കുന്നു. അതുകൊണ്ടുതന്നെ ഇത്തരം ദ്രവ്യങ്ങളെ ആശ്രയിച്ചുള്ള വ്യവസായത്തിലും ഈ പഠനശാസ്ത്രത്തിന് പ്രാധാന്യമുണ്ട്.
ആരോഗ്യമേഖലയിൽ പരാഗരേണുക്കൾ മൂലമുണ്ടാകുന്ന പ്രശ്നങ്ങൾ പലതുണ്ട്. അലർജി, ബ്രോങ്കൈറ്റിസ് എന്നീ രോഗാവസ്ഥകളെക്കുറിച്ച് മനസ്സിലാക്കാനും ഈ പഠന ശാസ്ത്രം പ്രയോജനപ്പെടുത്താറുണ്ട്. അതുപോലെ കുറ്റാന്വേഷണരംഗത്ത് തെളിവുകളായും ഷഡ്പദ ശാസ്ത്രത്തിലെ ഘടകമായും പരാഗശാസ്ത്രം പ്രസക്തമായ വിഷയമാണ്.
ഗ്രീക്ക് പദമായ 'Sprinkled" എന്ന വാക്കിൽ നിന്നാണ് പാലിനോളജി എന്ന പേരിന്റെ പിറവി. കാലാവസ്ഥാശാസ്ത്രവുമായി ഈ പഠനശാഖയ്ക്ക് ബന്ധമുണ്ട്. പരാഗകാരികൾ പലതും പ്രകൃതിയിലെ അജീവിയഘടകങ്ങളാണ്. അതുപോലെ മണ്ണടരുകളിൽ പറ്റിച്ചേർന്ന പൂമ്പൊടികളെക്കുറിച്ചുള്ള പഠനം ജീവ വികാസത്തിന്റെ തെളിവുകളായി മാറുന്നു.
പൂക്കളില്ലാത്ത ചെടികളായ ജിംനോസ്പേമുകൾ, പന്നലുകൾ എന്നിവയുത്പാദിപ്പിക്കുന്ന രേണുക്കളും ഈ ശാസ്ത്രശാഖയുടെ ഭാഗമാണ്. ഫംഗസുകളുടെ രേണുക്കളും ഇതിനു കീഴെ വരുന്നു. ഇത്തരം സൂക്ഷ്മ കോശങ്ങളും അവയുടെ പരിസ്ഥിതിയുമായുള്ള ബന്ധവും വിശദമാക്കുന്ന ഈ ശാസ്ത്രത്തിന് ഇന്ന് ഏറെ പ്രാധാന്യമുണ്ട്. പാലിനോളജി പഠനവുമായി ബന്ധപ്പെട്ട ശാസ്ത്രകാരൻമാരെ പാലിനോളജിസ്റ്റ് എന്നാണ് വിശേഷിപ്പിക്കുന്നത്.ഗുന്ന ഏക്മെൻ (1897-1973)
ഗുന്ന ഏക്മെൻ എന്ന സ്വീഡൻകാരനായ സസ്യശാസ്ത്രജ്ഞനെ പാലിനോളജിയുടെ പിതാവായി പരിഗണിക്കുന്നു. പരാഗങ്ങളുടെ ബാഹ്യസംഘടനയുടൾപ്പെടെ നിരവധി പഠനങ്ങൾ ഇദ്ദേഹം നിർവഹിച്ചിരുന്നു. പൂമ്പൊടികളെക്കുറിച്ചുള്ള പഠനത്തിന് ഏക്മെൻ വികസിപ്പിച്ച അസറ്റോളിസിസ്. എന്ന വിദ്യ ഏറെ പ്രശസ്തമാണ്.
പി.കെ.കെ.നായർ (1935-2017)
ഇന്ത്യൻ പാലിനോളജിയുടെ പിതാവാണ് ഈ മലയാളി. പരമേശ്വരൻ കൃഷ്ണൻകുട്ടി നായർ എന്നാണ് പൂർണ്ണനാമം. 1935ൽ ചങ്ങനാശ്ശേരിയിലായിരുന്നു ജനനം. പൂമ്പൊടികൾ മൂലമുണ്ടാകുന്ന അലർജി, തേനീച്ചകൾ കൊണ്ടുള്ള പരാഗപ്രസരണം, ഫോസിൽ പൂമ്പൊടികൾ എന്നിവയിൽ പഠനം നടത്തി. എൻവയൺമെന്റൽ റിസോഴ്സ് റിസർച്ച് സെന്റർ തിരുവനന്തപുരത്ത് സ്ഥാപിച്ചു.
പി. മഹേശ്വരി
(1904-1966)
ടെസ്റ്റ് ട്യൂബിനുള്ളിൽ സസ്യഭ്രൂണം സൃഷ്ടിച്ചെടുക്കാനുള്ള വിദ്യ കണ്ടെത്തിയത് പി. മഹേശ്വരി എന്ന സസ്യശാസ്ത്രജ്ഞനായിരുന്നു. ബീജസങ്കലനം നടത്താനാകാത്ത പല ചെടികളിലും ഇതുവഴി സങ്കരയിനം ചെടികളെ നിർമ്മിക്കാനായി. ഇദ്ദേഹം ജനിച്ചത് ജയ്പ്പൂരിലായിരുന്നു. ഇന്ത്യൻ ചെടികളുടെ എംബ്രിയോളജി പിതാവായി ഇദ്ദേഹത്തെ വിശേഷിപ്പിക്കുന്നു. ധാരാളം രാജ്യാന്തര ദേശീയ ബഹുമതികൾ മഹേശ്വരിക്ക് ലഭിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |