തിരുവനന്തപുരം: ഭരണഘടന വിഭാവനം ചെയ്യുന്ന ഗവർണർ പ്രതിപക്ഷ നേതാവല്ലെന്നും സർക്കാരിന്റെയും നിയമസഭയുടെയും ഭാഗമാണെന്നും വിയോജിപ്പുകൾ വാർത്താസമ്മേളനം നടത്തി പറയുകയല്ല, ആരോഗ്യകരമായ രീതിയിൽ മുഖ്യമന്ത്രിയെ അറിയിക്കുകയാണ് വേണ്ടതെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ബി.ജെ.പിയിതര സംസ്ഥാനങ്ങളിൽ ഗവർണർമാർ നടത്തുന്ന ഭരണഘടനാവിരുദ്ധ നീക്കങ്ങൾക്കെതിരെ മുഖ്യമന്ത്രിമാർ ഒന്നിച്ചുനിൽക്കണം. ഗവർണർമാർ ബില്ലുകൾ ഒപ്പിടാതെ താമസിപ്പിക്കുന്നത് ജനങ്ങളോടുള്ള ക്രൂരതയാണ്. ഇതിനെതിരെ ശക്തമായ പ്രതിഷേധമുയരണമെന്നും സി.പി.എം മുഖപത്രത്തിലെഴുതിയ ലേഖനത്തിൽ ഗോവിന്ദൻ പറഞ്ഞു.
വിദ്യാഭ്യാസമേഖലയെ കാവിവത്കരിക്കുകയെന്ന ബി.ജെ.പി- ആർ.എസ്.എസ് അജൻഡ കേരളത്തിൽ ലക്ഷ്യം നേടാത്തതിലുള്ള ചൊരുക്കാണ് ഗവർണർ പ്രകടിപ്പിക്കുന്നത്. കണ്ണൂർ വൈസ് ചാൻസലറെ ‘ക്രിമിനൽ’ എന്നും സ്വന്തം അദ്ധ്യാപകൻ ഇർഫാൻ ഹബീബിനെ ‘ഗുണ്ട’ എന്നും മറ്റും വിളിച്ചതിനു പിന്നിലുള്ള ചേതോവികാരവും ഇതാകാം.
ഭരണഘടനയുടെ 163ാം വകുപ്പുപ്രകാരം കോടതിക്ക് പോലും പരിശോധിക്കാൻ അവകാശമില്ലാത്ത ഔദ്യോഗിക കത്തിടപാടുകളാണ് ഗവർണർ പുറത്തുവിട്ടിട്ടുള്ളത്. ഗവർണർ മന്ത്രിസഭയുടെ ഉപദേശാനുസരണമാണ് ഭരണം നിർവഹിക്കുന്നതെങ്കിലും മന്ത്രിസഭ ഗവർണർക്ക് എന്ത് ഉപദേശമാണ് നൽകിയതെന്ന് ഒരു കോടതിക്കും അന്വേഷിക്കാൻ അധികാരമില്ല. വസ്തുത ഇതായിരിക്കെ ഗവർണർ ‘വൻതെളിവുകൾ’ എന്നുപറഞ്ഞ് ഔദ്യോഗിക കത്തിടപാടുകൾ പുറത്തുവിട്ട നടപടി ഭരണഘടനാലംഘനവും സത്യപ്രതിജ്ഞാ ലംഘനവുമാണ്.
ഭരണഘടനാപരമായ മാന്യതയുടെയും അന്തസ്സിന്റെയും പ്രതീകമായിരിക്കണം ഗവർണർ. ‘അയോഗ്യരായവർ അയോഗ്യത ഭരണഘടനയ്ക്കു സമ്മാനിക്കുമെന്ന’ ഭരണഘടനാ ശില്പി ഡോ. ബി.ആർ. അംബേദ്കറുടെ മുന്നറിയിപ്പ് എത്ര ദീർഘദൃഷ്ടിയോടെയാണെന്ന് കേരളത്തിലെ ഗവർണറുടെ ചെയ്തികൾ ഓർമ്മിപ്പിക്കുന്നുവെന്നും എം.വി. ഗോവിന്ദൻ ചൂണ്ടിക്കാട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |