തിരുവനന്തപുരം: നടിയുടെ ലൈംഗികാതിക്രമ പരാതിയിൽ കുറ്റാരോപിതൻ മാത്രമായ മുകേഷ് എം.എൽ.എ സ്ഥാനം രാജിവയ്‌ക്കേണ്ടതില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വ്യക്തമാക്കി. രാജിവച്ച ശേഷം നിരപരാധിത്വം തെളിഞ്ഞാൽ എം.എൽ.എ പദവിയിലേക്ക് തിരിച്ചുവരാനാവില്ല. ഇത് സാമാന്യ നീതിയുടെ നിഷേധമാണ്. എന്നാൽ, സിനിമ നയരൂപീകരണസമിതിയിൽ നിന്നു മുകേഷിനെ ഒഴിവാക്കും. കേസന്വേഷണത്തിൽ എം.എൽ.എയെന്ന ആനുകൂല്യം കിട്ടില്ലെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
രാജിക്കാര്യത്തിൽ പാർട്ടി പി.ബി അംഗം കൂടിയായ വൃന്ദ കാരാട്ടിന്റെ പ്രതികരണം തള്ളിയ ഗോവിന്ദൻ താൻ പറയുന്നത് പാർട്ടി ചർച്ച ചെയ്‌തെടുത്ത നിലപാടാണെന്നും വ്യക്തമാക്കി. സി.പി.ഐയുടെ നിലപാട് അവരോട് ചോദിക്കണം. സർക്കാർ പദവിയിലിരിക്കുന്നതിനാലാണ് ചലച്ചിത്ര അക്കാഡമി ചെയർമാൻ സ്ഥാനത്തു നിന്നുള്ള രഞ്ജിത്തിന്റെ രാജി വാങ്ങിയതെന്നും അദ്ദേഹം പറഞ്ഞു.
മുകേഷ് രാജിവയ്ക്കണമെന്ന തരത്തിൽ വലിയ പ്രചാരണം നടക്കുന്നുണ്ട്. ഇന്ത്യയിൽ വിവിധ പാർട്ടികളിൽപ്പെട്ട 35 എം.എൽ.എമാരും 16 എം.പിമാരും സ്തീകൾക്കെതിരായ കുറ്റകൃത്യങ്ങളിൽ പ്രതികളാണ്. അവരാരും തിരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളിൽ നിന്നു രാജി നൽകിയിട്ടില്ല. സംസ്ഥാനത്ത് സമാന കേസുള്ള രണ്ട് കോൺഗ്രസ് എം.എൽ.എമാരിൽ ഒരാൾ ജയിലിലും കിടന്നു. എന്നിട്ടും ഇരുവരും രാജിവച്ചില്ല. ഉമ്മൻ ചാണ്ടിയടക്കമുള്ള നേതാക്കൾക്കെതിരെ കേസ് വന്നിട്ടും അവർ സ്ഥാനങ്ങൾ രാജിവച്ചില്ല.
മുമ്പ് ഇടതുമുന്നണിയിൽപ്പെട്ട ചിലർക്കെതിരെ വന്നപ്പോൾ എക്സിക്യുട്ടിവ് പദവിയായ മന്ത്രിസ്ഥാനമാണ് രാജിവച്ചത്. ധാർമ്മികതയുടെ പേരു പറഞ്ഞ് രാഷ്ട്രീയ ഉള്ളടക്കമുള്ള നടപടി അംഗീകരിക്കാൻ സാധിക്കില്ല. ഹേമ കമ്മിഷൻ രാജ്യത്തിന് മാതൃകയാണ്. ഇതുപോലൊരു സംവിധാനം ഇന്ത്യയിലാദ്യമായി കേരളത്തിലാണ് രൂപീകരിക്കുന്നത്. എല്ലാവരുമായി ചർച്ചചെയ്ത് സിനിമ കോൺക്ലേവുമായി മുന്നോട്ടുപോകും. നിയമനിർമ്മാണവും ട്രൈബ്യൂണലും അനിവാര്യമാണ്.
ശശിയെ ഒഴിവാക്കും
പി.കെ. ശശിക്കെതിരായ നടപടി അംഗീകരിച്ചതോടെ തിരഞ്ഞെടുക്കപ്പെട്ട പാർട്ടി സ്ഥാനങ്ങളിൽ നിന്ന് ഒഴിവാക്കും. കെ.ടി.ഡി.സി ചെയർമാൻ പദവി സർക്കാരിന്റെ ഭാഗമായുള്ളതാണ്. പി.വി. അൻവർ എസ്.പി ഓഫീസിനു മുന്നിൽ നടത്തിയ സമരത്തിൽ പരിശോധിച്ച് നിലപാട് പറയാമെന്നും ഗോവിന്ദൻ അറിയിച്ചു.
മുകേഷിന്റെ വാദങ്ങൾ അംഗീകരിച്ചു
ബ്ലാക്ക് മെയിൽ തന്ത്രത്തിന്റെ ഭാഗമായാണ് പരാതിയെന്നും കേസ് കെട്ടിച്ചമച്ചതാണെന്നും അതിനുള്ള തെളിവുകൾ പക്കലുണ്ടെന്നുമുള്ള മുകേഷിന്റെ വാദങ്ങൾ പാർട്ടി സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗീകരിച്ചിരുന്നു. കൊല്ലം ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ വിമർശനമേറ്റെങ്കിലും ജില്ലയിൽ നിന്നുള്ള സംസ്ഥാന സമിതിയംഗങ്ങൾ ഇന്നലെ മുകേഷിനെ പിന്തുണച്ചതോടെയാണ് രാജി വേണ്ടെന്ന തീരുമാനമുണ്ടായത്. കേസുമായി മുന്നോട്ട് പോകാനും പരസ്യപ്രതികരണങ്ങളിൽ നിന്നൊഴിഞ്ഞ് നിൽക്കാനും പാർട്ടി നിർദ്ദേശമുണ്ട്.
മുകേഷിന്റെ വില്ലയിലും
ഫ്ളാറ്റുകളിലും തെളിവെടുപ്പ്
കൊച്ചി: പീഡനക്കേസിൽ നടനും എം.എൽ.എയുമായ എം. മുകേഷിന്റെ മരടി വില്ലയിലും കൊച്ചി നഗരത്തിലെ രണ്ട് ഫ്ലാറ്റുകളിലും പ്രത്യേക അന്വേഷണ സംഘം തെളിവെടുപ്പ് നടത്തി.രാത്രി ഏഴരയോടെ പരാതിക്കാരിയെ വില്ലയിൽ എത്തിച്ച ശേഷം ചേർത്തല ഡിവൈ.എസ്.പി കെ.വി. ബെന്നി നേതൃത്വത്തിൽ ആരംഭിച്ച തെളിവെടുപ്പ് ഒരു മണിക്കൂർ നീണ്ടു. തുടർന്ന് എറണാകുളം മേനകയിലെയും നോർത്തിലെയും ഫ്ലാറ്റുകളിൽ തെളിവെടുപ്പ് നടത്തി.
വെള്ളിയാഴ്ച വൈകിട്ട് മുകേഷിന്റെ വില്ലയിൽ തെളിവെടുപ്പിനായി പ്രത്യേകസംഘം എത്തിയെങ്കിലും താക്കോൽ ലഭിക്കാത്തതിനാൽ നടപടി പൂർത്തിയാക്കാൻ കഴിഞ്ഞിരുന്നില്ല. ഇന്നലെ വില്ലയുടെ കെയർടേക്കറോട് താക്കോൽ കൈമാറാൻ മുകേഷ് നിർദ്ദേശം നൽകുകയായിരുന്നു. പൊലീസാണ് വില്ലയിൽ ആദ്യം എത്തിയത്. പിന്നാലെ നടി സ്വന്തംകാറിൽ എത്തി. മൊഴിയിൽ പറഞ്ഞ കാര്യങ്ങൾ നടി വിവരിച്ചു. തുടർന്ന് സംഘം മേനകയിലെ ഫ്ളാാറ്റിലും എറണാകുളം നോർത്തിലെ ഫ്ലാറ്റിലും തെളിവെടുപ്പ് നടത്തിയെങ്കിലും ഇവ ആരുടേതാണെന്ന് വെളിപ്പെടുത്തിയിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |