തിരുവനന്തപുരം: എ.കെ.ജി സെന്റർ ആക്രമണക്കേസിലെ പ്രതിയെ കണ്ടെത്താൻ ക്രൈംബ്രാഞ്ചിനെ ഫേസ്ബുക്കും യൂബർ ടാക്സി കമ്പനിയും സഹായിച്ചു. കറുത്ത ടീ ഷർട്ടും വുഡ്ലാൻഡിന്റെ ഡൂപ്ലിക്കേറ്റ് ഷൂസും ധരിച്ചുള്ള ചിത്രങ്ങൾ ആക്രമണത്തിന് നാലു ദിവസം മുൻപ് പ്രതി ജിതിൻ ഫേസ്ബുക്കിൽ ഇട്ടിരുന്നു. ആക്രമണത്തിനു ശേഷം ഫോൺ വിറ്റു. ചിത്രങ്ങളെല്ലാം ഫേസ് ബുക്കിൽ നിന്ന് ഡിലീറ്റും ചെയ്തു. ഈ ഫോൺ കണ്ടെടുത്തശേഷം അപ് ലോഡ് ചെയ്തിരുന്ന ചിത്രങ്ങൾ വീണ്ടെടുക്കാൻ ക്രൈംബ്രാഞ്ച് ഫേസ്ബുക്കിന്റെ സഹായം തേടുകയായിരുന്നു.
ആക്രമണത്തിന് സ്ഫോടകവസ്തുക്കളെത്തിക്കുകയും ആക്രമണത്തിനു ശേഷം ജിതിൻ തിരിച്ചു പോവുകയും ചെയ്ത കാറിന്റെ ലൊക്കേഷൻ ശാസ്ത്രീയമായി ശേഖരിച്ച് ക്രൈംബ്രാഞ്ചിന് കൈമാറിയത് യൂബർ കമ്പനിയാണ്. കെ.എസ്.ഇ.ബിയിലെ ഓട്ടത്തിനു ശേഷം ജിതിൻ യൂബർ ടാക്സിക്കായി ഓടുന്നത് മനസിലാക്കിയശേഷമായിരുന്നു അവരുടെ സഹായം തേടിയത്.
ആക്രമണത്തിനുശേഷം പുതുതായി വാങ്ങിയ ഫോണിൽ യൂട്യൂബിൽ ജിതിൻ തെരഞ്ഞത് പടക്കമെറിഞ്ഞതിന്റെ ദൃശ്യങ്ങളായിരുന്നു. ശാസ്ത്രീയ പരിശോധനയിൽ ഈഫോണിലെ ഇന്റർനെറ്റ് ഉപയോഗം ഉൾപ്പെടെ ലഭ്യമായതും കേസന്വേഷണത്തിൽ വഴിത്തിരിവായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |