തിരുവനന്തപുരം: മുഖ്യമന്ത്രിയെ കാണാൻ ഒളിച്ചോടി തലസ്ഥാനത്തെത്തി പതിനാറുകാരൻ. വിവരമറിഞ്ഞ് കുട്ടിയെ ഓഫീസിൽ വിളിച്ചുവരുത്തി കാര്യമന്വേഷിച്ച് മുഖ്യമന്ത്രി. ശനിയാഴ്‌ചയാണ് കോഴിക്കോട് കുറ്റ്യാടി കാക്കുനി സ്വദേശിയും ആവള ഹയർസെക്കന്ററി സ്‌കൂളിലെ പ്ളസ് വൺ ഹ്യൂമാനിറ്റീസ് വിദ്യാർത്ഥിയുമായ ദേവനന്ദൻ(16) മുഖ്യമന്ത്രിയെ കാണാൻ പുറപ്പെട്ടത്. രാവിലെ വടകരയിൽ നിന്ന് തിരുവനന്തപുരത്തേക്ക് ഏറനാട് എക്‌സ്‌പ്രസിൽ കയറി ഒൻപത് മണിയോടെ തമ്പാനൂരിലെത്തി. ഇവിടെനിന്നും ഓട്ടോയിൽ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ളിഫ് ഹൗസിലേക്ക് പുറപ്പെട്ടു. ദേവസ്വംബോർഡ് ജംഗ്‌ഷനിലെത്തിയ ദേവനന്ദൻ എത്തിയത് സുരക്ഷാ ചുമതലയുളള പൊലീസുകാരുടെ മുന്നിൽതന്നെ. മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് പോകണമെന്ന് ഇവരോട് ദേവനന്ദൻ ആവശ്യപ്പെട്ടു.
സംശയം തോന്നിയ പൊലീസ് ദേവനന്ദനെ മ്യൂസിയം പൊലീസ് സ്‌റ്റേഷനിലെത്തിച്ചു. ഇവിടുത്തെ ഉദ്യോഗസ്ഥർ കുട്ടിയ്‌ക്ക് ആഹാരം വാങ്ങിനൽകി. പിന്നെ കുട്ടിയുടെ വിവരം പിതാവ് തറക്കണ്ടി രാജീവനെ വിളിച്ചറിയിച്ചു. ഈ സമയമത്രയും കുട്ടിയെ കാണാതെ പരിഭ്രാന്തരായിരുന്നു മാതാപിതാക്കൾ. താൻ വന്നത് മുഖ്യമന്ത്രിയെ കണ്ട് ഒരു പരാതി പറയാനാണെന്ന് ദേവനന്ദൻ പൊലീസിനെ അറിയിച്ചു. ഇതോടെ വിവരം ബന്ധപ്പെട്ടവർ വഴി മുഖ്യമന്ത്രിയിലുമെത്തി.
നാട്ടിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ നിന്നും പലിശയ്‌ക്ക് പണം വാങ്ങിയതിന്റെ പേരിലുണ്ടായ പ്രശ്‌നങ്ങൾ ബോധിപ്പിക്കാനായിരുന്നു ദേവനന്ദൻ മുഖ്യമന്ത്രിയെ കാണാനെത്തിയത്. പിന്നീട് മുഖ്യമന്ത്രി ദേവനന്ദനെ വിളിച്ചുവരുത്തി പ്രശ്‌നങ്ങൾ ക്ഷമയോടെ കേട്ടു. പിന്നെ വീട്ടുകാരോട് പറയാതെ എവിടെയും പോകരുതെന്ന് ഉപദേശിച്ചു. ദേവനന്ദൻ തന്നോട് പറഞ്ഞ പരാതി പരിശോധിക്കാൻ നിർദ്ദേശവും നൽകിയിട്ടാണ് കുട്ടിയെയും പിതാവിനെയും മുഖ്യമന്ത്രി യാത്രയാക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |