തിരുവനന്തപുരം:ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദ ജില്ലയിൽ സന്ദർശനം നടത്തുന്നതിനിടെ ബി ജെ പിയിൽ പോസ്റ്റർ യുദ്ധം. ജില്ലയിൽ ഓഫീസ് നിർമ്മാണത്തിന്റെ മറവിൽ വീടുവച്ച നേതാവിനെതിരെ നടപടി വേണമെന്നും വി വി രാജേഷ്, സി ശിവൻകുട്ടി, എം ഗണേശൻ എന്നിവരുടെ അനധികൃത സ്വത്ത് സമ്പാദനത്തിൽ അന്വേഷണം വേണമെന്നുമാണ് നഗരത്തിൽ പലയിടത്തും പ്രത്യക്ഷപ്പെട്ട പോസ്റ്ററിലെ ആവശ്യം. സേവ് ബി ജെ പി ഫോറത്തിന്റെ പേരിൽ ഇംഗ്ലീഷിലും മലയാളത്തിലും പ്രത്യക്ഷപ്പെട്ട പോസ്റ്ററുകൾ പ്രവർത്തകർ നീക്കം ചെയ്തു. രാത്രിയാണ് പോസ്റ്റർ പതിച്ചത് എന്നാണ് കരുതുന്നത്.
രണ്ടുദിവസത്തെ സംസ്ഥാന സന്ദർശനത്തിനായി നദ്ദ കഴിഞ്ഞദിവസമാണ് കേരളത്തിലെത്തിയത്. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന് പാർട്ടിയെ സജ്ജമാക്കുക എന്ന ലക്ഷ്യം കൂടി ഇതിന് പിന്നിലുണ്ട്. പാർട്ടിക്ക് സംസ്ഥാനത്ത് പ്രതീക്ഷിച്ചത്ര നേട്ടമുണ്ടാക്കാനാവാത്തതിൽ കേന്ദ്ര നേതൃത്വത്തിന് കടുത്ത അമർഷമുണ്ട്. പ്രധാനമന്ത്രിക്കും കേരളത്തിലെ സ്ഥിതിയിൽ കടുത്ത നീരസമാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കയ്യിലുണ്ടായിരുന്ന ഏക സീറ്റ് പോവുകയും വിജയിക്കുമെന്ന് സംസ്ഥാന നേതൃത്വം അറിയിച്ചിരുന്ന പല മണ്ഡലങ്ങളിലും പ്രകടനം പരമദയനീയമാവുകയും ചെയ്തതാണ് കേന്ദ്ര നേതൃത്വത്തെ ചൊടിപ്പിച്ചത്.
ലൗ ജിഹാദ് വിഷയങ്ങളിലടക്കം ന്യൂനപക്ഷ വിഭാഗങ്ങൾ പാർട്ടി നിലപാടിനോട് യോജിപ്പ് പ്രകടിപ്പിക്കുന്ന അനുകൂലസാഹചര്യം മുതലാക്കാൻ സംസ്ഥാനത്തെ പാർട്ടിക്ക് കഴിയാത്തതിലും കേന്ദ്ര നേതൃത്വത്തിന് അതൃപ്തിയുണ്ട്. നേതാക്കളും അവരുടെ ബന്ധുക്കളും വിവാദത്തിൽ പെടുന്നതും നേതൃത്വത്തിന് തലവേദന സൃഷ്ടിക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |