കൊച്ചി: കാസർകോട് പടന്നയിലെ ടി.കെ.സി എഡ്യൂക്കേഷൻ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റിന് മതിയായ സൗകര്യങ്ങൾ ഇല്ലാതിരുന്നിട്ടും പുതിയ സ്വാശ്രയ ആർട്സ് ആൻഡ് സയൻസ് കോളേജ് തുടങ്ങാൻ അനുമതി നൽകുന്ന കാര്യത്തിൽ കണ്ണൂർ സർവകലാശാലാ വൈസ് ചാൻസലർ അധികാരപരിധി കടന്ന് ഇടപെട്ടതായി ഒറ്റനോട്ടത്തിൽ വ്യക്തമാണെന്ന് ഹൈക്കോടതി.
കോളേജിന് അനുമതി നൽകുന്നതിനെതിരെ ഷറഫ് ആർട്‌സ് ആൻഡ് സയൻസ് കോളേജ് കമ്മിറ്റി നൽകിയ ഹർജിയിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ പരാമർശം.
വി.സി ഇക്കാര്യത്തിൽ സത്യവാങ്മൂലം നൽകാൻ നേരത്തെ ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. ഇന്നലെ ഹർജി പരിഗണിച്ചപ്പോൾ വി.സിയുടെ സത്യവാങ്മൂലം ബെഞ്ചിൽ എത്തിയിരുന്നില്ല. തുടർന്ന് ഹർജി സെപ്തംബർ 30ലേക്ക് മാറ്റി.
വി.സി അധികാര പരിധി ലംഘിച്ചോയെന്ന് വ്യക്തമാക്കാനാണ് സത്യവാങ്മൂലം ആവശ്യപ്പെട്ടതെന്നും ഉന്നത അധികാരിയാണെന്ന കാരണത്താൽ കോടതിക്ക് കണ്ണടയ്ക്കാനാവില്ലെന്നും സിംഗിൾബെഞ്ച് പറഞ്ഞു. അധികാര ദുർവിനിയോഗം കണ്ടെത്തിയാൽ കോടതി ഇടപെടും.
കോളേജ് തുടങ്ങാൻ മതിയായ സ്ഥലമില്ലെന്നും അപേക്ഷ പരിഗണിക്കുന്നതു നീട്ടിവയ്ക്കണമെന്നും കോളേജ് അധികൃതർ അപേക്ഷ നൽകിയിട്ടും അതു മറികടന്ന് വി.സി ഇടപെട്ടെന്ന് രേഖകളിൽ കാണുന്നു. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്ന് അറിയണം? അപേക്ഷ പരിഗണിക്കുന്നതിന് വി.സി അംഗീകാരം നൽകിയ ഫയൽ നോട്ട് ഹാജരാക്കിയിട്ടില്ലെന്നും വ്യക്തമാക്കിയ ഹൈക്കോടതി ഇതു ഹാജരാക്കാനും നിർദ്ദേശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |