സാധാരണ ഹണിമൂണിനായി ദമ്പതികൾ പോകുന്നത് പ്രണയത്തിന്റെ നഗരം എന്നറിയപ്പെടുന്ന പാരീസിലേയ്ക്കോ അല്ലെങ്കിൽ കടലാൽ ചുറ്റപ്പെട്ട മാലിദ്വീപിലേയ്ക്കോ ആയിരിക്കും. എന്നാൽ ക്രൊയേഷ്യക്കാരായ ക്രിസ്റ്റിജാൻ, ആൻഡ്രിയ ഇലിസിച്ച് എന്നിവർ വിവാഹത്തിന് ശേഷം ആഫ്രിക്കയിലേയ്ക്കാണ് പോയത്. അവിടെ ചുട്ടുപഴുക്കുന്ന മരുഭൂമിയിൽ ഇരുമ്പയിര് വഹിക്കുന്ന ചരക്ക് ട്രെയിനിലായിരുന്നു അവരുടെ ഹണിമൂൺ യാത്ര. ലോകമെമ്പാടും യാത്ര ചെയ്തിട്ടുള്ള ട്രാവൽ ഇൻഫ്ലുവൻസറായ ക്രിസ്റ്റിജാന് വിവാഹത്തിനു ശേഷം ഭാര്യയോടൊപ്പമുള്ള ആദ്യ യാത്ര അസാധാരണമായ ഒരു അനുഭവമായിരുന്നു. തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് അദ്ദേഹം തന്റെ അനുഭവം പങ്കുവച്ചത്.
'തികച്ചും വ്യത്യസ്തമായ ഒരു അനുഭവം. അതായിരുന്നു മൗറിറ്റാനിയ. ഇരുമ്പയിര് നിറച്ച തീവണ്ടിയുടെ മുകളിലെ സാഹസികമായ ഫോട്ടോഷൂട്ടിലൂടെയാണ് ഞങ്ങളുടെ മൗറിറ്റാനിയ യാത്രയുടെ ക്ലൈമാക്സ്. അത് മരുഭൂമിയിലൂടെ 700 കിലോമീറ്റർ സഞ്ചരിക്കുന്ന ട്രെയിനാണ്. ഖനന നഗരമായ സൂറത്തിൽ നിന്ന് അറ്റ്ലാന്റിക് തുറമുഖമായ നൗദിബൗവിലേക്കുള്ള യാത്രയായിരുന്നു അത്. ഫോട്ടോഷൂട്ടിനായി ആൻഡ്രിയ ധരിച്ചിരുന്ന വെളുത്ത നിറത്തിലുള്ള വിവാഹ വസ്ത്രത്തിൽ ഇരുമ്പിന്റെ കറ പുരണ്ടതായി കാണാം. അവിടെ വസ്ത്രങ്ങൾ, വായു, ഭക്ഷണം എല്ലാത്തിലും ഇരുമ്പിന്റെ അംശമുണ്ടായിരുന്നു. ഈ യാത്ര കാണുമ്പോൾ ബുദ്ധിമുട്ടായി തോന്നുമെങ്കിലും മനസിന് അങ്ങേയറ്റം സന്തോഷം നൽകുന്ന ഒന്നായിരുന്നു.'- ക്രിസ്റ്റിജാൻ കുറിച്ചു.
'20 മണിക്കൂർ നീണ്ട യാത്രയിൽ പകൽ 45 ഡിഗ്രി ചൂടും രാത്രിയിൽ മൈനസ് ഡിഗ്രി തണുപ്പുമാണ്. ഫോട്ടോഷൂട്ടിനായി ഇത്രയും ബുദ്ധിമുട്ടിയെങ്കിലും വിനോദസഞ്ചാരികൾക്ക് വളരെയധികം പ്രാധാന്യം നൽകുന്ന നാടാണ് മൗറിറ്റാനിയ. ഞങ്ങൾ പോയ ഗ്രാമത്തിലെ ജനങ്ങൾ അവരുടെ പാരമ്പര്യമനുസരിച്ച് ഞങ്ങളുടെ വിവാഹച്ചടങ്ങ് ഒന്നുകൂടെ നടത്തി. ഞാനും ആൻഡ്രിയയും അവരുടെ പരമ്പരാഗത വസ്ത്രമാണ് ധരിച്ചത്. രണ്ട് മണിക്കൂർ നീണ്ട ആഘോഷമായിരുന്നു അത്. ഇത് ഞങ്ങളുടെ ഹണിമൂൺ മാത്രമായിരുന്നില്ല. ജീവിതത്തിൽ എന്നും ഓർക്കാൻ കഴിയുന്ന വ്യത്യസ്തമായ അനുഭവങ്ങൾ സമ്മാനിച്ച ഒരു യാത്രയായിരുന്നു.'- ക്രിസ്റ്റിജാൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |