കൊച്ചി: അഡ്വക്കേറ്റ് ജനറൽ സർക്കാരിനു നൽകുന്ന നിയമോപദേശം വിവരാവകാശ നിയമപ്രകാരം വെളിപ്പെടുത്തേണ്ടതില്ലെന്ന് ഹൈക്കോടതി. നിയമോപദേശങ്ങൾ രഹസ്യമായിരിക്കണമെന്നും നിർദ്ദേശിച്ച ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ, ലാവ്‌ലിൻ കേസിലും പാലക്കാട് സമ്പത്ത് കസ്റ്റഡി മരണക്കേസിലും എ.ജി നൽകിയ നിയമോപദേശത്തിന്റെ പകർപ്പുകൾ വിവരാവകാശ നിയമപ്രകാരം നൽകണമെന്ന സംസ്ഥാന വിവരാവകാശ കമ്മിഷന്റെ ഉത്തരവുകൾ റദ്ദാക്കി.
ലാവ്‌ലിൻ കേസിൽ ഇടുക്കിയിലെ ജനശക്തി ജനറൽ സെക്രട്ടറി എം.എൽ. അഗസ്തിയും സമ്പത്ത് കേസിൽ തലശേരി സ്വദേശി പി. ഷറഫുദ്ദീനും നൽകിയ വിവരാവകാശ അപേക്ഷകൾ എ.ജി ഓഫീസ് നിരസിച്ചിരുന്നു. അപ്പീലുകളും തള്ളിയെങ്കിലും സംസ്ഥാന വിവരാവകാശ കമ്മിഷനെ സമീപിച്ച് ഇവർ അനുകൂല ഉത്തരവു വാങ്ങി. ഇതിനെതിരെയാണ് എ.ജിയുടെ സെക്രട്ടറിയടക്കമുള്ളവർ ഹൈക്കോടതിയെ സമീപിച്ചത്.
അഭിഭാഷകനും കക്ഷിയും തമ്മിലുള്ള ബന്ധം വിശ്വാസത്തിലധിഷ്‌ഠിതമാണെന്നും ഇവരുടെ ആശയവിനിമയം രഹസ്യസ്വഭാവമുള്ളതായതിനാൽ വിവരാവകാശ നിയമത്തിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. എ.ജി സർക്കാരിന്റെ ഉപദേശകനാണ്. പ്രശ്നസാദ്ധ്യതയുള്ള വിഷയങ്ങളിലടക്കം സർക്കാരിന് എ.ജിയുടെ ഉപദേശം തേടേണ്ടതായി വരും. ഇതൊക്കെ രഹസ്യ സ്വഭാവത്തിലുള്ളതാണ്. ഇവ വെളിപ്പെടുത്തണമെന്ന സംസ്ഥാന വിവരാവകാശ കമ്മിഷന്റെ ഉത്തരവുകളോടു യോജിക്കാനാവില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |