നെയ്റോബി : പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ബർകിനാ ഫാസോയിൽ വീണ്ടും പട്ടാള അട്ടിമറി. രാജ്യത്ത് നിലവിലുണ്ടായിരുന്ന പട്ടാള ഭരണകൂടത്തിന്റെ തലവാനായിരുന്ന ലെഫ്റ്റനന്റ് കേണൽ പോൾ - ഹെൻറി സാൻഡാവോഗോ ഡമീബയെ പുറത്താക്കിയെന്ന് പട്ടാള ഓഫീസർമാർ അറിയിച്ചു. ഇക്കഴിഞ്ഞ ജനുവരിയിലായിരുന്നു ബർകിനാ ഫാസോയിലെ ആദ്യ പട്ടാള അട്ടിമറി.
പ്രസിഡന്റ് റോക്ക് കബോറിനെ പുറത്താക്കി പട്ടാളം അധികാരം പിടിച്ചെടുക്കുകയും പോൾ രാജ്യത്തെ പ്രസിഡന്റായി സ്വയം പ്രഖ്യാപിക്കുകയുമായിരുന്നു. പോളിനെ പുറത്താക്കിയ വിവരം പ്രാദേശിക സമയം വെള്ളിയാഴ്ച രാത്രി 8 മണിയോടെ ദേശീയ ചാനലിലൂടെയാണ് പട്ടാള മേധാവികൾ അറിയിച്ചത്. രാജ്യത്ത് വർദ്ധിക്കുന്ന തീവ്രവാദത്തെ ചെറുക്കാൻ പോളിന് കഴിയുന്നില്ല എന്നതാണ് പുറത്താക്കാൻ കാരണമായി ഇവർ പറയുന്നത്.
രാജ്യത്തിന്റെ എല്ലാ അതിർത്തികളും വെള്ളിയാഴ്ച അർദ്ധരാത്രി മുതൽ അടയ്ക്കുകയും ഭരണകൂടത്തെ പിരിച്ചുവിടുകയും ഭരണഘടന താത്കാലികമായി റദ്ദാക്കുകയും ചെയ്തു. ക്യാപ്ടൻ ഇബ്രാഹിം തറാവോർ ആണ് രാജ്യത്തെ പുതിയ പട്ടാളത്തലവൻ. പോൾ ഇപ്പോൾ എവിടെയാണെന്ന് വ്യക്തമല്ല.
അട്ടിമറി നടന്നെന്ന പ്രഖ്യാപനത്തിന് മുന്നേ കടുത്ത സൈനിക വലയത്തിലായിരുന്ന രാജ്യ തലസ്ഥാനമായ വാഗഡൂഗുവിൽ സംഘാർഷാവസ്ഥ നിലനിന്നിരുന്നു. പട്ടാള മേധാവിയുടെ വസതിയ്ക്കും ഓഫീസിനും ചുറ്റും കനത്ത വെടിയൊച്ചകളും പൊട്ടിത്തെറികളും കേട്ടിരുന്നതായി അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. റോഡുകൾ പട്ടാളം അടച്ചു.
പട്ടാളത്തിൽ സംഘർഷമുണ്ടെന്ന് ലെഫ്റ്റനന്റ് കേണൽ പോൾ സ്ഥാപിച്ചിരുന്ന താത്കാലിക ഭരണകൂടം വ്യക്തമാക്കിയിരുന്നു. ജനുവരിയിൽ അധികാരത്തിൽ വന്നതിന് പിന്നാലെ രാജ്യത്ത് രണ്ട് വർഷത്തിനുള്ളിൽ സിവിലിയൻ ഭരണം പുനഃസ്ഥാപിക്കുമെന്ന് പോൾ പറഞ്ഞിരുന്നു.
അട്ടിമറി പ്രഖ്യാപനത്തിന് മുന്നേ മണിക്കൂറുകളോളം ദേശീയ ചാനലിന്റെ സംപ്രേഷണം നിറുത്തിവച്ചിരുന്നു. അൽ ക്വ ഇദ, ഐസിസ് തുടങ്ങിയ ഭീകര ഗ്രൂപ്പുകളുടെ ആക്രമണങ്ങൾ രാജ്യത്ത് വർദ്ധിച്ചുവരുന്നതിനിടയിലാണ് വീണ്ടും പട്ടാള അട്ടിമറി. പട്ടാളത്തിന്റെ നീക്കത്തിൽ ആശങ്കയറിയിച്ച് യു.എന്നും ആഫ്രിക്കൻ യൂണിയനും രംഗത്തെത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |