മാഞ്ചസ്റ്റർ :ഇംഗ്ളീഷ് പ്രിമിയർ ലീഗ് ഫുട്ബാളിൽ ഇന്നലെ നടന്ന മാഞ്ചസ്റ്റർ നഗരവൈരികളുടെ പോരാട്ടത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ മൂന്നിനെതിരെ ആറുഗോളുകൾക്ക് തോൽപ്പിച്ചു. സിറ്റിക്ക് വേണ്ടി സൂപ്പർ താരങ്ങളായ ഫിൽ ഫോഡനും എർലിംഗ് ഹാലൻഡും ഹാട്രിക് നേടിയപ്പോൾ യുണൈറ്റഡിന് വേണ്ടി അന്തോണി മാർഷൽ ഇരട്ടഗോളുകൾ നേടി. ആന്റണി ഒരു ഗോളടിച്ചു.
എട്ടാം മിനിട്ടിൽ ഫോഡന്റെ ഗോളോടെയാണ് കളി തുടങ്ങിയത്.34,37 മിനിട്ടുകളിൽ ഹാലൻഡ് വലകുലുക്കി. 44-ാം മിനിട്ടിൽ ഫോഡനും രണ്ടാം ഗോൾ നേടിയതോടെ ആദ്യ പകുതിയിൽതന്നെ സിറ്റി 4-0ത്തിന് മുന്നിലെത്തി. 56-ാം മിനിട്ടിൽ ആന്റണിയാണ് യുണൈറ്റഡിന്റെ ആദ്യ ഗോൾ നേടിയത്. എന്നാൽ 64-ാം മിനിട്ടിൽ ഹാലൻഡും 72-ാം മിനിട്ടിൽ ഫോഡനും ഹാട്രിക് പൂർത്തിയാക്കി. 84-ാം മിനിട്ടിലും ഇൻജുറി ടൈമിലുമായി അന്തോണി മാർഷൽ രണ്ട് ഗോളുകൾ നേടി തോൽവിയുടെ ആഘാതം കുറച്ചു.
ഈ വിജയത്തോടെ എട്ടുകളികളിൽ നിന്ന് 20 പോയിന്റുമായി സിറ്റി രണ്ടാമതാണ്. 21 പോയിന്റുള്ള ആഴ്സനലാണ് ഒന്നാമത്. 12 പോയിന്റുള്ള യുണൈറ്റഡ് ഏഴാം സ്ഥാനത്താണ്.
ലിവർപൂളിന് സമനില
കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ മുൻചാമ്പ്യന്മാരായ ലിവർപൂളിനെ ബ്രൈട്ടൺ സമനിലയിൽ തളച്ചു. ഇരുടീമുകളും മൂന്ന് വീതം ഗോളുകൾ വീതം നേടി.ബ്രൈട്ടണ് വേണ്ടി ലിയാൻഡ്രോ ട്രൊസാർഡ് ഹാട്രിക്ക് നേടിയപ്പോൾ ലിവർപൂളിനായി റോബർട്ടോ ഫിർമിനോ ഇരട്ട ഗോൾ നേടി. ആദം വെബ്‌സ്റ്ററുടെ സെൽഫ് ഗോളാണ് ലിവർപൂളിന് സമനില സമ്മാനിച്ചത്.
ഈ സീസണിൽ ഏഴ് മത്സരങ്ങൾ പൂർത്തിയാക്കിയ ലിവർപൂളിന് ഇതുവരെ രണ്ട് മത്സരങ്ങളിൽ മാത്രമാണ് വിജയിക്കാനായത്. നാലെണ്ണത്തിൽ തോറ്റപ്പോൾ രണ്ട് മത്സരങ്ങളിൽ സമനിലയിൽ പിരിഞ്ഞു. ഇതോടെ 10 പോയിന്റുമായി ലിവർപൂൾ പട്ടികയിൽ ഒൻപതാം സ്ഥാനത്താണ്. മറുവശത്ത് അത്ഭുതക്കുതിപ്പ് നടത്തുന്ന ബ്രൈട്ടൺ ഏഴ് മത്സരങ്ങളിൽ നിന്ന് 14 പോയിന്റുമായി നാലാം സ്ഥാനത്തെത്തി.
ആറുഗോൾ ത്രില്ലർ
ലീഡ് മാറി മറിഞ്ഞ മത്സരത്തിലാണ് ബ്രൈട്ടൺ സമനില നേടിയത്. നാലാം മിനിട്ടിൽ ട്രൊസാർഡിലൂടെ ബ്രൈട്ടണാണ് മുന്നിലെത്തിയത്. 17-ാം മിനിട്ടിൽ ട്രൊസാർഡ് വീണ്ടും ഗോളടിച്ചതോടെ ബ്രൈട്ടൺ 2-0 ത്തിന് ലീഡെടുത്തു. 33-ാം മിനിട്ടിൽ ഫിർമിനോയിലൂടെ ലിവർപൂൾ ഒരു ഗോള്‍ തിരിച്ചടിച്ചു. ആദ്യ പകുതിയിൽ ബ്രൈട്ടൺ 2-1 ന് ലീഡുചെയ്തു.
54-ാം മിനിട്ടിൽ വീണ്ടും ഗോളടിച്ച് ഫിർമിനോ ലിവർപൂളിന് സമനില സമ്മാനിച്ചു. തൊട്ടുപിന്നാലെ 63-ാം മിനിട്ടിൽ ആദം വെബ്സ്റ്റർ സെൽഫ് ഗോള്‍ കൂടി വഴങ്ങിയതോടെ ലിവർപൂൾ 3-2 ന് മുന്നിലെത്തി. രണ്ട് ഗോളിന് പിന്നില്‍ നിന്ന ശേഷം മൂന്നുഗോളടിച്ച് ആരാധകരെ ആവേശത്തിലാക്കിയെങ്കിലും ലിവർപൂളിന്റെ സന്തോഷം അധികം നീണ്ടില്ല. 83-ാം മിനിട്ടിൽ ഹാട്രിക്ക് തികച്ച ട്രൊസാർഡ് മത്സരം സമനിലയിലാക്കി . ലിവർപൂളിന്റെ സൂപ്പർ ഡിഫൻഡർ വിർജിൽ വാൻഡൈക്കിന്റെ പിഴവിൽ നിന്നാണ് ഗോൾ പിറന്നത്.
മറ്റൊരു മത്സരത്തിൽ ചെൽസി ഒന്നിനെതിരേ രണ്ട് ഗോളുകൾക്ക് ക്രിസ്റ്റൽ പാലസിനെ കീഴടക്കി. ചെൽസിയ്ക്ക് വേണ്ടി പിയറി ഔബമയാംഗും കോണർ ഗാലഗറും ഗോളടിച്ചപ്പോൾ ക്രിസ്റ്റൽ പാലസിനായി ഒഡ്‌സോണെ എഡ്വോഗാർഡ് ആശ്വാസഗോൾ നേടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |