ലോസ്ആഞ്ചലസ്: അമേരിക്കൻ നടിയും നേറ്റീവ് അമേരിക്കൻ ആക്ടിവിസ്റ്റുമായ സഷീൻ ലിറ്റിൽഫെതർ (75) അന്തരിച്ചു. വടക്കൻ കാലിഫോർണിയയിലെ വസതിയിൽ ഞായറാഴ്ചയായിരുന്നു അന്ത്യം. 2018മുതൽ കാൻസർ ചികിത്സയിലായിരുന്നു.
1973ലെ ഓസ്കാർ അവാർഡ് ചടങ്ങിൽ ' ഗോഡ്ഫാദറി"ലെ അഭിനയത്തിന് മികച്ച നടനുള്ള പുരസ്‌കാരം നേടിയ മർലൻ ബ്രാൻഡോയ്ക്ക് വേണ്ടി വേദിയിലെത്തിയത് പരമ്പരാഗത അമേരിക്കൻ വേഷത്തിലെത്തിയ സഷീൻ ആയിരുന്നു. റെഡ് ഇൻഡ്യക്കാരോട് ഹോളിവുഡ് കാട്ടുന്ന അവഗണനകളിൽ പ്രതിഷേധിച്ച് പുരസ്‌കാരം നിരസിക്കാനുള്ള തീരുമാനം അറിയിക്കാൻ തന്റെ പ്രതിനിധിയായി സഷീനെയാണ് ബ്രാൻഡോ അയച്ചത്.
വേദിയിലെത്തി ബഹുമാനപൂർവം ബ്രാൻഡോയുടെ തീരുമാനം അറിയിച്ചതിന് പിന്നാലെ സദസിൽ അപമാനിതയായ സഷീൻ പിന്നീട് വർഷങ്ങളോളം പരിഹാസവും വിവേചനവും വ്യക്തിപരമായ ആക്രമണങ്ങളും നേരിട്ടെന്ന് വെളിപ്പെടുത്തിയിരുന്നു. ദ ട്രയൽ ഒഫ് ബില്ലി ജാക്ക്, വിന്റർഹോക്ക് എന്നിങ്ങനെ കുറച്ച് ചിത്രങ്ങളിൽ മാത്രം അഭിനയിച്ച സഷീൻ സാമൂഹ്യ പ്രവർത്തനങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്.
ക്ഷമാപണം കേൾക്കാൻ കാത്തിരുന്നത് 50 വർഷം
ഓസ്കാർ വേദിയിൽ ബ്രാൻഡോയുടെ തീരുമാനം അറിയിക്കവെ സദസിൽ നിന്ന് ശക്തമായ പ്രതിഷേധമാണ് സഷീൻ നേരിട്ടത്. മുൻനിര അഭിനേതാക്കളിൽ ചിലർ പോലും സഷീനോട് അതൃപ്തി പ്രകടിപ്പിച്ചു. സഷീന് നേരെ ചിലർ അസഭ്യവർഷവും കൂവലുകളും നടത്തിയപ്പോൾ കുറച്ച് പേർ മാത്രമാണ് അവരെ കയ്യടിച്ച് പ്രോത്സാഹിപ്പിച്ചത്.
വേദിയിൽ കടുത്ത അപമാനം നേരിട്ട സഷീനോട് നീണ്ട 50 വർഷങ്ങൾക്ക് ശേഷം ഇക്കഴിഞ്ഞ ആഗസ്റ്റിൽ അക്കാഡമി ഒഫ് മോഷൻ പിക്ചർ ആർട്ട്സ് ആൻഡ് സയൻസസ് മാപ്പ് പറഞ്ഞിരുന്നു. രണ്ടാഴ്ച മുമ്പ് അക്കാഡമി സംഘടിപ്പിച്ച ആദരിക്കൽ ചടങ്ങിൽ സഷീൻ പങ്കെടുത്തിരുന്നു. സഷീന്റെ വിയോഗത്തിൽ അക്കാഡമി അഗാതമായ ദുഃഖം രേഖപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |