ഇന്ത്യയിലെ വൻ വ്യവസായി ഗൗതം അദാനിക്കും അമേരിക്കൻ ബിസിനസ് മാഗ്നറ്റ് എലോൺ മസ്‌കിനും കഴിഞ്ഞ ദിവസം മികച്ചതായിരുന്നില്ല. ഇരുവർക്കുമായി ഏകദേശം 25 മില്യൺ ഡോളർ അതായത് 2 ലക്ഷം കോടി രൂപയാണ് ഒരു ദിവസം കൊണ്ട് നഷ്ടമായത്. ഓഹരി വിപണിയിൽ നിന്നുമാണ് ഇരുവർക്കും കനത്ത പ്രഹരമേറ്റത്. ഇവരുടെ കമ്പനികളുടെ ഓഹരികൾ ഇടിഞ്ഞതിനെത്തുടർന്ന്ാണ് ഇരുവർക്കും നഷ്ടമുണ്ടായത്.
അദാനി പവർ, അദാനി വിൽമർ, അദാനി എന്റർപ്രൈസസ്, അദാനി പോർട്ട്സ്, അദാനി ഗ്രീൻ, അദാനി ടോട്ടൽ ഗ്യാസ് എന്നിവയുൾപ്പെടെ ഗൗതം അദാനിയുടെ സ്ഥാപനങ്ങളുടെ ഓഹരികളെല്ലാം വിപണിയിൽ താഴുന്ന കാഴ്ചയാണുണ്ടായത്. അദാനി ടോട്ടൽ ഗ്യാസ് ലിമിറ്റഡിന്റെ ഓഹരികൾ 7.90 ശതമാനം ഇടിഞ്ഞ് 3,076 രൂപയിലും അദാനി വിൽമർ 717.75 രൂപയിലുമാണ് ക്ലോസ് ചെയ്തത്. അതേസമയം അദാനി പവർ നാല് ശതമാനം ഇടിഞ്ഞ് 354.85 രൂപയിലും അദാനി എന്റർപ്രൈസസ് 8.42 ശതമാനം ഇടിവ് രേഖപ്പെടുത്തിയതിന് ശേഷം 3,164.75 രൂപയിലും ക്ലോസ് ചെയ്തു. അദാനി പോർട്ടിന്റെ ഓഹരി വില 784.95 രൂപയിലും അദാനി എനർജിയുടെ ഓഹരികൾ 7.65 ശതമാനം ഇടിഞ്ഞ് 2,087.85 രൂപയിലുമാണ് ക്ലോസ് ചെയ്തത്. ഓഹരി വിലയിലുണ്ടായ തിരിച്ചടിയിൽ അറുപതുകാരനായ അദാനിക്ക് ഏകദേശം 9.67 ബില്യൺ ഡോളർ, അതായത് 78,913 കോടി രൂപ നഷ്ടമാണുണ്ടായത്.
അദാനിക്ക് ഈ നഷ്ടം സംഭവിച്ചപ്പോൾ ലോകത്തിലെ സമ്പന്നരുടെ പട്ടികയിൽ ഒന്നാമതുള്ള മസ്‌കിന് വമ്പൻ തിരിച്ചടിയാണുണ്ടായത്. മസ്‌കിന്റെ ഓട്ടോമോട്ടീവ് കമ്പനിയായ ടെസ്ലയുടെ ഓഹരികൾ 8.6 ശതമാനം കുത്തനെ ഇടിഞ്ഞു. ഇതോടെ മസ്‌കിന് 15.5 മില്യൺ ഡോളർ അതായത് 1.26 ലക്ഷം കോടി രൂപ നഷ്ടപ്പെട്ടു. കഴിഞ്ഞ നാല് മാസത്തിനിടെ ടെസ്ലയുടെ ഓഹരിയിൽ ഇത്രയും നഷ്ടമുണ്ടാവുന്നത് ആദ്യമാണ്.
എന്നാൽ ഭീമമായ നഷ്ടം സംഭവിച്ചിട്ടും മസ്‌ക് ലോകത്തിലെ ഏറ്റവും ധനികനായി തുടരുന്നു. നിലവിൽ ലോകത്തിലെ ഏറ്റവും സമ്പന്നനായ നാലാമത്തെ വ്യക്തിയാണ് അദാനി. ആമസോൺ സ്ഥാപകൻ ജെഫ് ബെസോസിനും ലൂയി വിറ്റൺ ചെയർമാനുമായ ബെർണാഡ് അർനോൾട്ടിനുമാണ് അദാനിക്ക് മുൻപിലുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |