തിരുവനന്തപുരം: ചിരിച്ചും ചിണുങ്ങിയും വാവിട്ടു കരഞ്ഞും ആയിരക്കണക്കിന് പൊന്നോമനകൾ വിജയദശമി ദിനമായ ഇന്നലെ അക്ഷരവെളിച്ചത്തിന്റെ ലോകത്തേക്ക് പിച്ചവച്ചു. കേരളകൗമുദിയുടെ വിവിധ യൂണിറ്റുകൾക്കൊപ്പം തിരുവനന്തപുരം യൂണിറ്റ് സംഘടിപ്പിച്ച വിദ്യാരംഭച്ചടങ്ങിൽ നൂറുകണക്കിന് കുരുന്നുകളാണ് ഹരിഃശ്രീ കുറിച്ചത്. പേട്ട എസ്.എൻ.ഡി.പി ഹാളിൽ നടന്ന ചടങ്ങിൽ കവി പ്രഭാവർമ്മ, മുൻ ഡി.ജി.പി എ. ഹേമചന്ദ്രൻ, പ്രശസ്ത ന്യൂറോളജിസ്റ്റ് ഡോ.ഷാജി പ്രഭാകരൻ, എഴുത്തുകാരി ഗോമതി അമ്മാൾ, എസ്.എൻ.പബ്ളിക് സ്കൂൾ മാനേജരും മുൻ ശാസ്ത്രജ്ഞനുമായ ഡോ.എ.ജി.രാജേന്ദ്രൻ എന്നിവർ കുഞ്ഞുങ്ങൾക്ക് അക്ഷരവെളിച്ചത്തിന്റെ ആദ്യകിരണം പകർന്നു. ആചാര്യന്മാർക്ക് കേരളകൗമുദി തിരുവനന്തപുരം, ആലപ്പുഴ യൂണിറ്റ് ചീഫ് എസ്. വിക്രമൻ, ഡെപ്യൂട്ടി എഡിറ്റർമാരായ വി.എസ്.രാജേഷ്, എ.സി.റെജി, ജനറൽ മാനേജർ (സെയിൽസ്) ശ്രീസാഗർ, പ്രൊഡക്ഷൻ ഹെഡ് കെ.എസ്.സാബു തുടങ്ങിയവർ ഉപഹാരങ്ങൾ നൽകി. വിദ്യാരംഭത്തിനെത്തിയ കുട്ടികൾക്ക് ഫാമിലി പ്ളാസ്റ്റിക്‌സ്, ബെനാടോൺ, ജയറാം ബേക്കറി (മെഡിക്കൽ കോളേജ്), എസ്.എൻ. പബ്ളിക് സ്‌കൂൾ ചേങ്കോട്ടുകോണം എന്നിവർ ആകർഷകങ്ങളായ സമ്മാനങ്ങളും നൽകി. ഹരിഃശ്രീ കുറിച്ച കുട്ടികളുടെ ഫോട്ടോ പാരമൗണ്ട് സ്റ്റുഡിയോ പ്രിന്റെടുത്ത് നൽകും.
കേരളകൗമുദി കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ യൂണിറ്റുകൾ സംഘടിപ്പിച്ച ചടങ്ങിലും ഒട്ടേറെ കുരുന്നുകൾ ആദ്യക്ഷരം കുറിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |