വടക്കഞ്ചേരി: പരിചരിക്കുന്നത് സംബന്ധിച്ച തർക്കത്തെ തുടർന്ന് മകൻ അമ്മയെ തല ചുമരിലിടിച്ച് കൊലപ്പെടുത്തി. മംഗലം ഡാമിന് സമീപം രണ്ടാംപുഴ അട്ടവാടി മേരിയാണ് (68) മരിച്ചത്. മകൻ ഷൈജുവിനെ (38) പൊലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച രാത്രിയാണ് സംഭവം. പക്ഷാഘാതത്തെ തുടർന്ന് തളർന്ന് കിടക്കുകയായിരുന്ന മേരിയെ പരിചരിക്കുന്നതുമായി ബന്ധപ്പെട്ടുള്ള തർക്കമാണ് കൊലപാതകത്തിനു പിന്നിൽ. പക്ഷാഘാതത്തെ തുടർന്ന് ആശുപത്രിയിലായിരുന്ന മേരിയെ തിങ്കളാഴ്ച വൈകീട്ടാണ് വീട്ടിലെത്തിച്ചത്. പരിചരിക്കുന്നതുമായി ബന്ധപ്പെട്ടുള്ള തർക്കത്തെ തുടർന്ന് തല ചുമരിലിടിച്ചും മർദ്ദിച്ചും മേരിയെ കൊലപ്പെടുത്തുകയായിരുന്നു. തലക്കും നെഞ്ചിനുമേറ്റ പരിക്കാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. ഷൈജുവും മേരിയും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. ഷൈജുവിന്റെ ഭാര്യ ആറ് മാസം മുമ്പ് പിണങ്ങിപ്പോയതാണ്. ചൊവ്വാഴ്ച രാവിലെയാണ് വിവരം പുറം ലോകം അറിയുന്നത്. ഷൈജു തന്നെയാണ് അയൽവാസികളോട് വിവരം പറയുന്നത്. അമ്മ കട്ടിലിൽ നിന്നും വീണ് പരിക്കുപറ്റി എന്ന് പറഞ്ഞ് ആശുപത്രിയിൽ കൊണ്ടുപോവുകയായിരുന്നു. സംശയം തോന്നിയ അയൽവാസികൾ പൊലീസിനെ വിവരം അറിയിക്കുകയും തുടർന്ന് നടന്ന ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിക്കുകയുമായിരുന്നു. മേരിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം സംസ്‌കരിച്ചു.
ആലത്തൂർ ഡിവൈ.എസ്.പി ആർ. അശോകൻ, ചിറ്റൂർ ഡിവൈ.എസ്.പി സി. സുന്ദരൻ, വടക്കഞ്ചേരി സി.ഐ എ. ആദംഖാൻ, നെന്മാറ സി.ഐ എം. മഹേന്ദ്ര സിംഹൻ, മംഗലംഡാം എസ്.ഐ ജമേഷ്, എന്നിവരും വിരലടയാള വിദഗ്ദരും ഫോറൻസിക് സംഘവും സ്ഥലത്തെത്തിയിരുന്നു. മേരിയുടെ സഹോദരങ്ങൾ: ജോണി, ജോൺസൺ, അന്നക്കുട്ടി, ഏല്യാമ്മ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |