SignIn
Kerala Kaumudi Online
Saturday, 27 April 2024 1.36 AM IST

ദേവികയുടെ പാട്ട് ഓർമ്മിപ്പിച്ച് മോദി, കരഘോഷം മുഴക്കി ചമ്പ

dd

തിരുവനന്തപുരം: ഹിന്ദി ഭാഷാപഠനത്തെക്കുറിച്ചുള്ള തർക്കങ്ങൾ നടക്കവേ, കേരളത്തിൽ ജനിച്ച ദേവിക ചമ്പയിലെ നാടൻ പാട്ട് പാടിയത് വ്യാഴാഴ്ച ഹിമാചലിലെ ചമ്പയിലെ പൊതുയോഗത്തിൽ പരാമർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഹിന്ദി മാതൃഭാഷയല്ലാത്ത പെൺകുട്ടി ചമ്പയിലെ നാടൻ പാട്ട് പാടിയത് ഏക് ഭാരത് ശ്രേഷ്ഠ് ഭാരത് പദ്ധതിയുടെ നേട്ടമാണെന്നും ചമ്പയുടെ പെരുമ കേരളത്തിലും എത്തിയെന്നും പ്രധാനമന്ത്രി പറഞ്ഞപ്പോൾ ജനാവലി ആരവം മുഴക്കി.

പട്ടം കേന്ദ്രീയ വിദ്യാലയത്തിൽ ദേവിക ഒൻപതാം ക്ലാസിൽ പഠിക്കുമ്പോൾ വിവിധ സംസ്ഥാനങ്ങളിലെ സംസ്കാരങ്ങളെക്കുറിച്ച് കുട്ടികൾക്ക് അറിവ് പകരുന്ന ഏക് ഭാരത് ശ്രേഷ്ഠ് ഭാരത് പഠനത്തിന്റെ ഭാഗമായാണ് പാട്ട് പഠിച്ചത്. പാട്ട് നിർദ്ദേശിച്ചത് അദ്ധ്യാപിക എസ്.ആർ.ദേവി. ഹിമാചലിലെ ചമ്പ കേന്ദ്രീയ വിദ്യാലയത്തിൽ ജോലി ചെയ്തിരുന്നപ്പോഴാണ് പാട്ട് ദേവിയുടെ മനസിൽ പതിഞ്ഞത്. പിന്നെ ദേവി സ്കൂളിന്റെ ഫേസ്ബുക്ക് പേജിൽ ദേവികയുടെ പാട്ട് പോസ്റ്റ് ചെയ്തു.

അത് ഹിമാചലിലെ സംഗീത സംവിധായകനും ഗായകനുമായ താക്കൂർദാസ് രാഥി ഷെയർ ചെയ്തു.

തിരുമലയിലെ വീട്ടിലിരുന്ന് ദേവിക പാടിയ ഗാനം ഹിമാചൽ പ്രദേശിൽ സൂപ്പർഹിറ്റായെന്ന് കേരളം അറിഞ്ഞത് 2020 ഒക്ടോബർ 4ന് കേരളകൗമുദിയിലും തലേന്ന് കേരളകൗമുദി യൂട്യൂബ് ചാനലിലും ദേവികയുടെ അഭിമുഖവും ഗാനവും എത്തിയപ്പോഴാണ്. ദേവിക മലയാളിയാണെന്ന് ഗായകൻ താക്കൂർദാസ് രാഥി അറിഞ്ഞതും കേരളകൗമുദിയിലൂടെയായിരുന്നു. ദേവികയുടെ ശബ്ദത്തിനൊപ്പം അദ്ദേഹം പാടിയതിന്റെ വീഡിയോ കേരളകൗമുദിക്ക് അയച്ചതും വൈറലായി.

വാർത്ത കണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ,​ കേന്ദ്രമന്ത്രി വി. മുരളീധരൻ,​ മന്ത്രി എ.കെ. ബാലൻ തുടങ്ങിയവർ ദേവികയെ അഭിനന്ദിച്ചിരുന്നു.

ഒക്ടോബർ 8ന് വാർത്തയുടെ പരിഭാഷയും വീഡിയോകളും ഹിമാചൽ മുഖ്യമന്ത്രി ജയ്‌റാം താക്കൂറിന്റെ മുന്നിലെത്തിയതോടെ അദ്ദേഹം ഫേസ്ബുക്കിലൂടെ ദേവികയെ അഭിനന്ദിക്കുകയും ഹിമാചലിലേക്ക് ക്ഷണിക്കുകയും ചെയ്തു.

ഹിമാചൽ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നാണ് ദേവികയെപ്പറ്റി പ്രധാനമന്ത്രി അറിയുന്നത്. തുട‌ർന്ന് പ്രധാനമന്ത്രി ട്വിറ്ററിൽ ദേവികയെ അഭിനന്ദിച്ചു. അതിന് ദേവിക തപാലിൽ മറുപടി അയച്ചു. ഒപ്പം മോദിയുടെ പെൻസിൽ ഡ്രോയിംഗും. ആ ചിത്രം കണ്ട സന്തോഷത്തിൽ മോദി മറുപടിക്കത്ത് ദേവികയുടെ വിലാസത്തിൽ അയച്ചു.

ഇപ്പോൾ പട്ടം കെ.വിയിലെ പ്ലസ് ടു വിദ്യാർത്ഥിനിയായ ദേവിക രണ്ടു മാസം മുമ്പ് ഹിമാചലിലെ ചമ്പയിൽ എത്തിയപ്പോൾ വലിയ സ്വീകരണം ലഭിച്ചിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SPECIAL
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.