ചെന്നൈ: ഹിന്ദി അടിച്ചേൽപ്പിക്കുന്ന കേന്ദ്ര സർക്കാർ നടപടിയെ ഏത് വിധേനയും എതിർക്കുമെന്ന് ഭരണകക്ഷിയായ ദ്രാവിഡ മുന്നേറ്റ കഴകം (ഡി.എം.കെ). കേന്ദ്ര വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിന്ദി പഠന മാദ്ധ്യമമാക്കണമെന്ന പാർലമെന്ററി സമിതിയുടെ ശുപാർശയ്ക്കെതിരായ പ്രതിഷേധം തമിഴ്നാട്ടിൽ ശക്തമായിരിക്കുന്ന സാഹചര്യത്തിലാണ് പാർട്ടിയുടെ പ്രഖ്യാപനം. എല്ലാ ഭാഷകളെയും ബഹുമാനിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുമെന്നും പാർട്ടി അറിയിച്ചു.
ഹിന്ദി വിരുദ്ധ നിലപാടിൽ വിട്ടുവീഴ്ച ചെയ്യില്ലെന്നും ഹിന്ദി ഇതര ഭാഷകളുള്ള സംസ്ഥാനങ്ങളിൽ ഹിന്ദി അടിച്ചേൽപ്പിക്കാൻ കേന്ദ്ര സർക്കാർ ശ്രമിക്കുമ്പോഴെല്ലാം തങ്ങൾ ശക്തമായി പ്രതിഷേധിക്കുമെന്നും ഡി.എം.കെ യുവജന വിഭാഗം സെക്രട്ടറിയും മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ മകനുമായ ഉദയനിധി സ്റ്റാലിൻ പറഞ്ഞു. 2019ലെ തിരഞ്ഞെടുപ്പിൽ ഉണ്ടായതുപോലെ 2024ലെ തിരഞ്ഞെടുപ്പിലും തമിഴ്നാട്ടിലെ ജനങ്ങൾ ശക്തമായ തിരിച്ചടി നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബി.ജെ.പി സർക്കാർ വിഷയത്തിൽ നിലപാട് തിരുത്തിയില്ലെങ്കിൽ ന്യൂഡൽഹിയിൽ പ്രതിഷേധം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വിഷയത്തിൽ ഇത് ഇന്ത്യ ആണെന്നും ഹിന്ത്യ അല്ലെന്നും അല്ലെന്നും മറ്റൊരു ഭാഷ അടിച്ചേൽപ്പിക്കാൻ ശ്രമിക്കരുതെന്നും തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ പ്രതികരിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |