ഷോപ്പിയാൻ: ജമ്മു -കാശ്മീരിലെ ഷോപ്പിയാൻ ജില്ലയിൽ ഭീകരരുടെ വെടിയേറ്റ് ഒരു കാശ്മീരി പണ്ഡിറ്റ് കൂടി കൊല്ലപ്പെട്ടു. പുരൺ കൃഷ്ണൻഭട്ട് എന്നയാളാണ് കൊല്ലപ്പെട്ടത്. തെക്കൻ കാശ്മീരിൽ പുരൺ കൃഷ്ണൻഭട്ടിന്റെ വീടിനു സമീപം വച്ചായിരുന്നു ആക്രമണം. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല. ഭീകരരെ പിടികൂടുന്നതിനായി പ്രദേശം വളഞ്ഞ് തെരച്ചിൽ ആരംഭിച്ചതായി പൊലീസ് അറിയിച്ചു. രണ്ടു മാസം മുമ്പും ഷോപിയാൻ ജില്ലയിൽ ആപ്പിൾ തോട്ടത്തിൽ ഭീകരരുടെ വെടിയേറ്ര് കാശ്മീരി പണ്ഡിറ്റ് കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞ വർഷം ഒക്ടോബർ മുതൽ ഭീകരർ തെരഞ്ഞു പിടിച്ച് ആളുകളെ വധിക്കുകയാണ്. ഏഴിലും അഞ്ചിലും പഠിക്കുന്ന കുട്ടികളാണുള്ളതെന്നും തങ്ങൾ വലിയ ഭീതിയിലാണെന്നും കൃഷ്ണൻ ഭട്ടിന്റെ ബന്ധു പറഞ്ഞു.
കഴിഞ്ഞ വർഷം ഒക്ടോബറിൽ അഞ്ച് ദിവസത്തിനുള്ളിൽ കാശ്മീരി പണ്ഡിറ്റ്, സിക്കുകാരൻ, രണ്ട് കുടിയേറ്റ ഹിന്ദുക്കൾ എന്നിവരുൾപ്പെടെ ഏഴ് പേരെ ഭീകരർ കൊലപ്പെടുത്തിയിരുന്നു. മെയ് മാസമാണ് ബുദ്ഗാമിലെ തഹസിൽദാർ ഓഫീസിൽ അതിക്രമിച്ചു കടന്ന് ഭീകരർ രാഹുൽ ഭട്ട് എന്ന കാശ്മീരി പണ്ഡിറ്റിനെ കൊലപ്പെടുത്തിയത്. പുരൺ കൃഷ്ണൻ ഭട്ടിന്റെ കൊലപാതകത്തോടെ ന്യൂനപക്ഷ സമുദായങ്ങൾ കാശ്മീരിൽ പ്രതിഷേധം നടത്തി. പ്രകടനങ്ങൾ നടത്തിയ കശ്‌മീരി പണ്ഡിറ്റുകൾ കേന്ദ്രസർക്കാരിനെതിരെ മുദ്രാവാക്യം മുഴക്കി. അവർ കാശ്മീർ താഴ്വരയിലേക്ക് തങ്ങളെ തിരികെ കൊണ്ടുവന്നത് കൊലപ്പെടുത്താനാണോ എന്ന ചോദ്യവും ഉന്നയിച്ചു. അതേസമയം ഇനിയും കൊലപാതകങ്ങൾ ഉണ്ടാകാൻ സാദ്ധ്യതയുണ്ടെന്ന് ഇന്റലിജൻസ് റിപ്പോർട്ടുണ്ട്. ആളുകളെ തെരഞ്ഞുപിടിച്ചു കൊല്ലാനായി ആയുധങ്ങൾ കടത്തുന്നുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
സ്ഫോടകവസ്തു കണ്ടെടുത്ത്
നിർവീര്യമാക്കി: ഒഴിവായത് വൻദുരന്തം
ജമ്മു: ബന്ദിപ്പോറ-സോപോർ റോഡിൽ സുരക്ഷാസേന 16 കിലോ ഭാരമുള്ള ഐ.ഇ.ഡി കണ്ടെടുത്തതിനെത്തുടർന്ന് വൻദുരന്തം ഒഴിവായി. ബോംബ് നിർമ്മാർജ്ജന സ്ക്വാഡ് സമീപത്തെ വനമേഖലയ്ക്കു സമീപം വച്ച് ഐ.ഇ.ഡി നിർവീര്യമാക്കിയതിനെത്തുടർന്ന് വലിയ സ്ഫോടനം ഉണ്ടായി. ജമ്മു കാശ്മീരിൽ തീവ്ര സ്ഫോടനം നടത്താനുള്ള ഭീകരരുടെ ശ്രമമായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഈ ആഴ്ച ശ്രീനഗർ-ജമ്മു ദേശീയപാതയിലെ റംബാനിൽ ബാഗിൽ നിന്ന് ഐ.ഇ.ഡി കണ്ടെടുത്തിരുന്നു. കാശ്മീരിനെ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന ഏക റോഡ് ലിങ്ക് ഹൈവേയാണിത്. സുരക്ഷാ സേനയും ഈ പാത ഉപയോഗിക്കുന്നു. കഴിഞ്ഞ ആഴ്ച കത്വയിൽ നിന്ന് ഐ.ഇ.ഡിയും സ്റ്റിക്കി ബോംബുകളും ആഗസ്റ്റിൽ പുൽവാമയിൽ നിന്ന് ഐ.ഇ.ഡിയും കണ്ടെടുത്തിരുന്നു. പാകിസ്ഥാനിൽ നിന്ന് ഡ്രോണുകൾ വഴിയാണ് ഇവ എത്തിച്ചതെന്ന് അധികൃതർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |