മൂന്നു മാസമായി പെൻഷനും മുടങ്ങി
കാസർകോട്: എൻഡോസൾഫാൻ ദുരിതബാധിതർക്ക് കൂടുതൽ ചികിത്സാ സൗകര്യം ഒരുക്കണമെന്ന പ്രമുഖ സാമൂഹ്യ പ്രവർത്തക ദയാബായിയുടെ ആവശ്യം സർക്കാർ അംഗീകരിക്കുന്നുണ്ടെങ്കിലും കാസർകോട് ബദിയടുക്ക ഉക്കിനടുക്കൽ തുടങ്ങിയ സർക്കാർ മെഡിക്കൽ കോളേജിൽ പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ ചികിത്സപോലും ലഭ്യമല്ല.
രാവിലെ ഒൻപതുമുതൽ ഉച്ചയ്ക്ക് ഒന്നുവരെ ഡോക്ടറെ കണ്ട് കുറിപ്പടി വാങ്ങിപ്പോകാം. പേരിനുപോലും ചികിത്സാ സംവിധാനമില്ല. നൂറോ നൂറ്റൻപതോ രോഗികൾ ഡോക്ടർമാരെ കാണാൻ വരുന്നുണ്ട്. സാരമായ രോഗമുള്ളവർ ആരും വരാറില്ല.
എൻഡോസൾഫാൻ രോഗികളുടെ പട്ടിക പുതുക്കാൻ പ്രത്യേക ക്യാമ്പ് നടത്താൻ കഴിയുമെങ്കിലും ഇനിവേണം അതുചെയ്യാൻ. 2015നുശേഷം നടത്തിയിട്ടില്ല. അതിനുശേഷം രോഗബാധിതരായവർക്ക് ഇതുകാരണം ആനുകൂല്യങ്ങൾ ലഭിക്കുന്നില്ല.
ദുരിതബാധിതരുടെ പെൻഷൻ മുടങ്ങിയിട്ടും മൂന്ന് മാസമായി.
ഒൻപത് വർഷം മുമ്പ് നിർമ്മാണം തുടങ്ങിയെങ്കിലും
ഈ വർഷം ജനുവരിയിലാണ് ആരോഗ്യവകുപ്പ് കൊട്ടിഘോഷിച്ച് ഒ.പി ഉദ്ഘാടനം ചെയ്തത്.
അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കും ആശുപത്രി ബ്ലോക്കും ഹോസ്റ്റൽ കെട്ടിടവും പൂർത്തിയാക്കി 273 തസ്തികകളും സൃഷ്ടിച്ചു. സ്‌പെഷ്യൽ ഓഫീസറെയും നിയമിച്ചു. എന്നാൽ ആശുപത്രി പ്രവർത്തിക്കേണ്ട ബഹുനില മന്ദിരത്തിൽ ഇതുവരെ വയറിംഗ് നടത്തിയിട്ടില്ല. ടെൻഡർ നൽകിയിട്ടേയുള്ളൂ. മുന്നൂറ് കിടക്കകളും ചികിത്സാ സൗകര്യങ്ങളും സജ്ജമാക്കാനുള്ള മന്ദിരത്തിൽ എത്രകാലം കൊണ്ട് വയറിംഗ് തീർക്കുമെന്നും കണ്ടറിയണം.
അഡ്മിനിസ്ട്രേറ്റീവ് ബ്ളോക്കിലാണ് ഒ.പി നടത്തുന്നത്. എൻഡോസൾഫാൻ രോഗികളെ ചികിത്സിക്കാൻ ന്യൂറോളജിസ്റ്റിനെ നിയമിച്ചത് കാര്യക്ഷമതയുടെ തെളിവായി ബന്ധപ്പെട്ടവർ അവകാശപ്പെടുന്നുണ്ട്. എന്നാൽ ചികിത്സാ സൗകര്യമില്ല. എം.ആർ.ഐ സ്‌കാൻ, അപസ്മാരത്തിന്റെ തോത് അറിയാൻ ഇ.ഇ.ജി സംവിധാനം തുടങ്ങിയ പരിശോധനകൾക്കായി നൂറു കിലോമീറ്റർ അകലെയുള്ള മംഗളൂരുവിലെയും പരിയാരത്തെയും മെഡിക്കൽ കോളേജുകളെ ആശ്രയിക്കണം.
മൊത്തം 273 തസ്തിക സൃഷ്ടിച്ചെങ്കിലും നിയമനം നൽകിയത് 95 പേർക്കാണ്. ഇതിൽ 80 പേരാണ് ജോലിയിൽ പ്രവേശിച്ചത്. പ്രവർത്തന സജ്ജമല്ലാത്തതുകാരണം നിയമനങ്ങൾ നടത്തിയിട്ടും കാര്യമില്ല. എൻഡോസൾഫാൻ ബാധിതർക്ക് ചികിത്സ ഉറപ്പുവരുത്തണമെന്ന് സുപ്രീംകോടതിയും ദേശീയ മനുഷ്യാവകാശ കമ്മിഷനും മാസങ്ങൾക്ക് മുമ്പ് ഉത്തരവിട്ടിരുന്നു.
#ഡ്യൂട്ടിയിൽ
ഡോക്ടർമാർ....................................15
നഴ്സിംഗ് സ്റ്റാഫ് ........................... 33
മറ്റു ജീവനക്കാർ.............................32
പ്രതിദിന ഒ.പി............................100-175
എൻഡോസൾഫാൻ ദുരിതം
രോഗികൾ.............................................................. 6728
ഗുരുതര രോഗികൾ(ഏകദേശം).............4000
കുട്ടികൾ (ഏകദേശം)......................................1000
കാൻസർ ബാധിതർ.........................................500
പെൻഷൻ കിട്ടുന്നവർ......................................6118
5 ലക്ഷം നഷ്ടപരിഹാരം ലഭിച്ചവർ...............6502 (325.11കോടി )
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |