വിഴിഞ്ഞം: വിഴിഞ്ഞം കോവളം ഉൾപ്പെടെയുള്ള പ്രദേശത്ത് കഞ്ചാവ് ഉപയോഗം വർദ്ധിക്കുന്നതായി പരാതി ഉയർന്നതോടെ ശക്തമായ നടപടിയുമായി പൊലീസ്. കഴിഞ്ഞ ഒരുവർഷത്തിനിടയിൽ പിടികൂടിയവരിൽ ഏറെയും കഞ്ചാവ് ഉപയോഗിക്കുന്നവരാണെന്നും സിന്തറ്റിക് മയക്ക് മരുന്ന് ഈ പ്രദേശങ്ങളിൽ ഉപയോഗിക്കുന്നവർ കുറവാണെന്നും വിഴിഞ്ഞം പൊലീസ് പറഞ്ഞു. ഇവരെ പിടികൂടുമ്പോൾ 5 ഗ്രാം മുതൽ 15 ഗ്രാം വരെയാകും ഇവരുടെ കൈവശമുണ്ടാകുക. അതിനാൽ ഇവർ ജാമ്യം ലഭിച്ച് രക്ഷപെടുകയാണ് പതിവ്. ഇവർക്ക് പിന്നിൽ വൻ റാക്കറ്റാണ് ഉള്ളതെന്നും പലരും നിരീക്ഷണത്തിലാണെന്നും പൊലീസ് പറയുന്നു.
സ്കൂൾ വിദ്യാർത്ഥികൾക്കിടയിൽ ലഹരി ഉപയോഗം വർദ്ധിക്കുന്നതായും സ്കൂൾ അദ്ധ്യാപകരിൽ നിന്നും പൊലീസ് സ്റ്റേഷനിലേക്ക് നിരന്തരം വിളികൾ വരുന്നുണ്ടെന്നും പൊലീസ് പറഞ്ഞു. വിഴിഞ്ഞത്തെയും മരുതൂർ കോണം എന്നീ സ്കൂളുകൾ കേന്ദ്രീകരിച്ച് ലഹരി ഉപയോഗം കൂടുന്നുവെന്നാണ് പരാതി. സ്കൂൾ വിദ്യാർത്ഥികളുടെ പെട്ടെന്നുള്ള മാറ്റവും പെരുമാറ്റവും ശ്രദ്ധയിൽപ്പെട്ട അദ്ധ്യാപകർ പരാതി പറയുന്നുവെങ്കിലും ഈ കുട്ടികളുടെ രക്ഷകർത്താക്കൾ കുടുംബ പ്രശ്നങ്ങൾ കാരണമെന്നു പറഞ്ഞ് നിരുത്സാഹപ്പെടുത്തുന്നുവെന്നാണ് അധികൃതർ പറയുന്നത്.
ഒപ്പം മദ്യവും
തീരദേശത്ത് കഞ്ചാവ് കൂടാതെ മദ്യവും നിരോധിത പുകയില ഉത്പന്നങ്ങളും സുലഭമായി ലഭിക്കുന്നു. തമിഴ്നാട്, ആന്ധ്ര തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുമാണ് കൂടുതലും കഞ്ചാവ് എത്തിക്കുന്നത്. കേരള ബോർഡറുകൾ എത്തിക്കുന്ന ഇവ ഏജന്റുമാർ വാങ്ങി ലഹരി മാഫിയയ്ക്ക് കൈമാറുകയാണ്. കൂടാതെ അന്യ സംസ്ഥാന തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന വിഴിഞ്ഞവും പരിസര പ്രദേശത്തും കഞ്ചാവ് എത്തുന്നതായും വിവരമുണ്ട്. അന്യസംസ്ഥാന തൊഴിലാളികൾ എത്തിക്കുന്ന കഞ്ചാവ് റെയിൽവേ സ്റ്റേഷനുകളിൽ വച്ചു തന്നെ കൈമാറുകയാണ്.
** കഴിഞ്ഞ ഒരു വർഷത്തിനിടെ വിഴിഞ്ഞം പൊലീസ് പിടികൂടിയത്
60 കിലോയോളം കഞ്ചാവ്
** നിരീക്ഷണം ശക്തം
എക്സൈസ് വകുപ്പിന്റെ വിമുക്തി പദ്ധതി, ജനമൈത്രി പൊലീസിന്റെ ബോധവത്കരണം, പൊലീസിന്റെ തന്നെ യോദ്ധാവ് പദ്ധതി തുടങ്ങിയവ തീരദേശം കേന്ദ്രീകരിച്ച് നടന്നുവരികയാണ്. യോദ്ധാവ് പദ്ധതി പ്രകാരം ലഹരിമാഫിയയുമായി ബന്ധപ്പെട്ട പഴയ കേസുകൾ നിരീക്ഷിക്കുകയും ചെയ്യുന്നു. കടൽമാർഗ്ഗം ലഹരി എത്തുന്നുവെന്ന പ്രചരണ ഭാഗമായി കോസ്റ്റൽ പൊലീസും കടലിൽ നിരീക്ഷണം തുടരുകയാണ്.
**ലഹരിയുടെ താവളം
വാഹനാപകടത്തിൽപ്പെടുന്ന യുവാക്കളിൽ നിന്നും കഞ്ചാവ് കണ്ടെടുക്കുന്നതും ആശങ്ക ഉളവാക്കുന്നുണ്ട്. കോവളം- ബൈപ്പാസ് റോഡ്, കോട്ടപ്പുറം, വെങ്ങാനൂർ, മുട്ടയ്ക്കാട്, കോളിയൂർ തുടക്കിയ പ്രദേശങ്ങൾ ലഹരി മാഫിയയുടെ താവളങ്ങളാണെന്ന് നാട്ടുകാർ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |