ബ്രിസ്ബെയ്ൻ: ഇന്ത്യൻ ടീമിലേക്ക് ഇടവേളയ്ക് ശേഷമുള്ള തിരിച്ച് വരവ് അവസാന ഓവറിൽ നിറഞ്ഞാടി ഗംഭീരമാക്കിയ മുഹമ്മദ് ഷമിയുടെ മികവിൽ ട്വന്റി-20 ലോകകപ്പിന് മുന്നോടിയായുള്ള സന്നാഹത്തിൽ ഓസ്ട്രേലിയക്കെതിരെ ഇന്ത്യയ്ക്ക് 6 റൺസിന്റെ നാടകീയ ജയം. അവസാന ഓവറിൽ ഒരു റണ്ണൗട്ട് ഉൾപ്പെടെ തുടരെ നാല് വിക്കറ്റുകളാണ് ഷമി വീഴ്ത്തിയത്.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 186 റൺസ് നേടി. മറുപടിക്കിറങ്ങിയ ഓസ്ട്രേലിയ 20 ഓവറിൽ 180 റൺസിന് ഓൾഔട്ടാവുകയായിരുന്നു.
18 ഓവർ അവസാനിക്കുമ്പോൾ 171/4 എന്ന അതിശക്തമായ നിലയിൽ ആയിരുന്നു ഓസ്ട്രേലിയ. 6 വിക്കറ്റ് കൈയിലിരിക്കേ ജയിക്കാൻ അവർക്ക് 12 പന്തിൽ 16 റൺസ് മതിയായിരുന്നു. എന്നാൽ 19-ാം ഓവറിലെ ആദ്യ പന്തിൽ അർദ്ധ സെഞ്ച്വറി നേടി മികച്ച ഫോമിൽ നിൽക്കുകയായിരുന്ന ഓപ്പണർ ആരോൺ ഫിഞ്ചിനെ ക്ലീൻബൗൾഡാക്കി ഹർഷൽ പട്ടേൽ ഓസീസിനെ പ്രതിസന്ധിയിലാക്കി. അടുത്ത പന്തിൽ മിഡ് വിക്കറ്റിൽ വിരാട് കൊഹ്‌ലിയുടെ തകർപ്പൻ ഫീൽഡിംഗും കൃത്യമായ ത്രോയും വെടിക്കെട്ട് വീരൻ ടിം ഡേവിഡിനെ (5) റണ്ണൗട്ടാക്കി. അടുത്ത നാല് പന്തിൽ ഹർഷൽ വഴങ്ങിയത് 5 റൺസ് മാത്രം. അവസാന ഓവറിൽ ഓസ്ട്രേലിയയ്ക്ക് ജയിക്കാൻ 11 റൺസ് വേണമായിരുന്നു. അതുവരെ ഒരുബാൾപോലും എറിയാതിരുന്ന ഷമിയെ ആണ് ക്യാപ്ടൻ രോഹിത് അവസാന ഓവർ എറിയാൻ നിയോഗിച്ചത്. ആദ്യ രണ്ട് പന്തിലും പാറ്റ് കമ്മിൻസ് (7) രണ്ട് റൺസ് വീതം നേടി. മൂന്നാം പന്ത് ലോംഗ് ഓണിന് മുകളിലൂടെ പറത്താനുള്ള കമ്മിൻസിന്റെ ശ്രമം ബൗണ്ടറി ലൈനരികെ ഉയർന്ന് ചാടി ഒറ്റയ്ക്ക് കൈക്കെടുത്ത മനോഹര ക്യാച്ചിലൂടെ കൊഹ്‌ലി നിർവീര്യമാക്കി. ഓസീസ് 180/7. അടുത്ത പന്ത് ആഷ്ടൺ ആഗർ ബീറ്റണായി. എന്നാൽ ബൈ റണ്ണിനോടിയ ആഗറിനെ വിക്കറ്ര് കീപ്പർ കാർത്തിക്ക് എറിഞ്ഞ് നൽകിയ പന്ത് പിടിച്ചെടുത്ത് കൃത്യമായ ത്രോയിലൂടെ നോൺ സ്ട്രൈക്കേഴ്സ് എൻഡിലെ വിക്കറ്റ് തെറിപ്പിച്ച് ഷമി റണ്ണൗട്ടാക്കി. അഞ്ചാം പന്തിൽ ജോഷ് ഇംഗ്സിനെയും അവസാന പന്തിൽ കെയ്ൻ റിച്ചാർഡ്സണെയും മനോഹരമായ യോർക്കറുകളിലൂടെ ക്ലീൻബൗൾഡാക്കി ഷമി ഇന്ത്യയുടെ ജയമുറപ്പിക്കുകയായിരുന്നു. ഭുവനേശ്വർ കുമാർ രണ്ട് വിക്കറ്റ് വീഴ്ത്തി.
നേരത്തേ ബാറ്റിംഗിൽ ഇന്ത്യയ്ക്കായി കെ.എൽ രാഹുൽ (33 പന്തിൽ 57), സൂര്യകുമാർ യാദവ് (33 പന്തിൽ 50) എന്നിവർ അർദ്ധ സെഞ്ച്വറി നേടി. ദിനേഷ് കാർത്തിക്കും (20) ഭേദപ്പെട്ട പ്രകടനം നടത്തി. വിരാട് കൊഹ്‌ലി 19ഉം രോഹിത് ശർമ്മ 15 ഉം റൺസാണ് നേടിയത്. ഹാർദ്ദിക് പാണ്ഡ്യ (2) നിരാശപ്പെടുത്തി. ഒരു സിക്സുൾപ്പെടെ ആറ് റൺസുമായി ആർ.അശ്വിനും ഇത്രയും തന്നെ റൺസുമായി അക്ഷർ പട്ടേലും പുറത്താകാതെ നിന്നു. ഓസ്ട്രേലിയക്കായി കേൻ റിച്ചാർഡ്സൺ 4 വിക്കറ്റ് വീഴ്ത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |