തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും കേരളത്തിന്റെ ജനകീയ നേതാവുമായ വി എസ് അച്യുതാനന്ദന്റെ തൊണ്ണൂറ്റിയൊൻപതാം പിറന്നാളാണ് ഇന്ന്. മുഖ്യമന്ത്രി പിണറായി വിജയൻ അടക്കം നിരവധി പേരാണ് വി എസിന് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ടിരിക്കുന്നത്.
"തൊണ്ണൂറ്റിയൊൻപതാം ജന്മദിനം ആഘോഷിക്കുന്ന പ്രിയ സഖാവ് വി എസിന് ഹൃദയം നിറഞ്ഞ ആശംസകൾ." - എന്നാണ് വി എസിന്റെ ചിത്രം പങ്കുവച്ചുകൊണ്ട് മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്. പോസ്റ്റിന് താഴെ നിരവധി പേരാണ് തങ്ങളുടെ പ്രിയ സഖാവിന് ആശംസകളറിയിച്ചിരിക്കുന്നത്.
"വിപ്ലവ സൂര്യന് ഒരായിരം പിറന്നാൾ ആശംസകൾ", "പ്രിയ സഖാവിന് ജന്മദിനാശംസകൾ...", "കാലത്തിനു മുമ്പേ നടന്ന മനുഷ്യൻ...കനൽ വഴികളിൽ നടന്നു പഠിച്ച കുട്ടിക്കാലം, സമരം തിഷണതയ്യിൽ പടർന്നു പന്തലിച്ച യൗവനം, അധികത്തിന്റെ ധാർഷ്ടികത്വം ഇല്ലാത്ത മദ്ധ്യകാലം, ഈ വാർദ്ധക്യത്തിലും ചെങ്കനൽ സൂര്യന്റെ പ്രഭയോടെ ഞങ്ങൾക്ക് പ്രകാശമായി ജോലിച്ചു നിൽക്കുന്ന പ്രിയ സഖാവിന് , ഒരായിരം ജന്മദിനാശംസകൾ" - എന്നൊക്കെയാണ് മുഖ്യമന്ത്രിയുടെ പോസ്റ്റിന് താഴെ സഖാക്കൾ കമന്റ് ചെയ്‌തിരിക്കുന്നത്.
ആഘോഷം ലളിതമായി
1923 ഒക്ടോബർ 20ന് ആലപ്പുഴ പുന്നപ്ര പറവൂർ വെന്തലത്തറ വീട്ടിൽ ശങ്കരന്റെയും കാർത്ത്യായനിയുടെയും (അക്കമ്മ) മകനായാണ് വി എസിന്റെ ജനനം. സാധാരണക്കാരന്റെ ജീവിത പ്രാരാബ്ധങ്ങളുടെ കയ്പുനീർ ബാല്യത്തിൽ തന്നെ വേണ്ടുവോളം കുടിച്ച അച്യുതാനന്ദൻ, ഏഴാം ക്ളാസിൽ പഠനം അവസാനിപ്പിച്ചു. പിന്നെ തൊഴിലാളിയായും കമ്മ്യൂണിസ്റ്റായും പ്രവർത്തനം. കുട്ടനാട്ടിലെ കർഷകത്തൊഴിലാളികളെ സംഘടിപ്പിച്ച് , അവരിലേക്ക് കമ്മ്യൂണിസ്റ്റ് ആശയങ്ങൾ സന്നിവേശിപ്പിക്കാനുള്ള ദൗത്യമാണ് വി എസിനെ പാർട്ടി ഏല്പിച്ചത്. തന്നിലർപ്പിച്ച വിശ്വാസത്തിന് നൂറ്റൊന്ന് ശതമാനം ഫലപ്രാപ്തി അദ്ദേഹം നൽകി.
പുന്നപ്ര-വയലാർ സമരവുമായി ബന്ധപ്പെട്ട ഒളിവ് ജീവിതവും, പൊലീസ് ലോക്കപ്പുകളിൽ ഏറ്റ കൊടിയ മർദ്ദനവും കാലം കോറിയിട്ട ചരിത്ര സാക്ഷ്യങ്ങളാണ്. ജീവിക്കാൻ പെടാപ്പാട് പെടുന്ന സാധാരണക്കാരന് വേണ്ടി അന്നു തുടങ്ങിയതാണ് വി എസിന്റെ പോരാട്ടം. തൊഴിലാളികളും പാവപ്പെട്ടവരുമടക്കം സമൂഹത്തിന്റെ പരിച്ഛേദം അദ്ദേഹത്തെ നെഞ്ചേറ്റിയതും, സമാനതകളില്ലാത്ത ആ ത്യാഗങ്ങളുടെ പേരിലാണ്. ആരോഗ്യം വിലക്കും വരെ അദ്ദേഹം തന്റെ കർമ്മപഥത്തിൽ സജീവമായിരുന്നു.
1952-ൽ അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയുടെ ആലപ്പുഴ ഡിവിഷൻ സെക്രട്ടറിയും, 56-ൽ ജില്ലാ സെക്രട്ടറിയുമായി. 1959-ൽ ദേശീയ കൗൺസിൽ അംഗം. 1964-ൽ കമ്യൂണിസ്റ്റ് പാർട്ടി പിളർന്നപ്പോൾ സി.പി.എം പക്ഷത്ത് ഉറച്ച വി.എസ്, സി.പി.എം കേന്ദ്രകമ്മിറ്റി അംഗമായി. 1967-ൽ അമ്പലപ്പുഴ മണ്ഡലത്തിൽ നിന്ന് ആദ്യമായി നിയമസഭയിൽ. 70 ലും മണ്ഡലം നിലനിർത്തി. 1991-ൽ മാരാരിക്കുളത്തും ,2001,2006,2011.16 തിരഞ്ഞെടുപ്പുകളിൽ മലമ്പുഴയിലും വിജയം കണ്ടു. 1980 മുതൽ 1991 വരെ മൂന്ന് തവണ സംസ്ഥാന സെക്രട്ടറിയായി.പാർട്ടി പി.ബി അംഗവുമായി.2006 മുതൽ 11 വരെ മുഖ്യമന്ത്രി. പ്രതിപക്ഷ നേതാവായിരിക്കുമ്പോൾ നിയമസഭയിൽ വി.എസ് നടത്തി പോരാട്ടങ്ങൾ ചരിത്ര.. 2016 മുതൽ 21 വരെ ഭരണ പരിഷ്കാര കമ്മീഷൻ അദ്ധ്യക്ഷനായും പ്രവർത്തിച്ചു.
മകൻ വി.എ. അരുൺകുമാറിന്റെ ബാർട്ടൺഹില്ലിന് സമീപമുള്ള വീട്ടിൽ, കൊവിഡ് നാളുകളുടെ തുടക്കം മുതൽ വിശ്രമത്തിലാണ് വി എസ്. സന്ദർശകർക്ക് ഡോക്ടർമാർ കർശനമായ നിയന്ത്രണം വച്ചിട്ടുള്ളതിനാൽ പിറന്നാൾ ആഘോഷമില്ല. നേരത്തെയും ആഘോഷങ്ങൾ പതിവല്ല. മക്കളുടെ സ്നേഹം നുകർന്ന് വീട്ടിൽ എല്ലാവരും ഒത്തുചേർന്നുള്ള ഭക്ഷണം കഴിക്കലിൽ പിറന്നാൾ ആഘോഷം കെങ്കേമമാക്കും. ഭാര്യ വസുമതി, മകൻ വി.എ. അരുൺകുമാർ, മരുമകൾ രജനി, മകൾ ഡോ. ആശ, മരുമകൻ ഡോ. തങ്കരാജ്, ചെറുമക്കൾ എല്ലാവരും ഒത്തുചേരും. പായസം കൂട്ടിയുള്ള ഉച്ചയൂണിൽ 99-ാം പിറന്നാൾ ആഘോഷവും ഒതുങ്ങും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |