പാലക്കാട്: പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്ക് പരിശീലനം നൽകാൻ അഗ്നിശമന സേനാംഗങ്ങൾക്ക് അനുമതി കൊടുത്തതിന് സസ്പെൻഷനിലായ ഉദ്യോഗസ്ഥനെ തിരിച്ചെടുത്തു. റീജണൽ ഫയർ ഓഫീസറായിരുന്ന ഷിജു കെ കെയെ ആണ് ജോലിയിൽ തിരിച്ചെടുത്തത്.
അതേ തസ്തികയിൽ പാലക്കാട് റീജണൽ ഫയർ ഓഫീസിലാണ് നിയമനം. പാലക്കാട് റീജണൽ ഓഫീസറായിരുന്ന ജെ എസ് സുജിത് കുമാറിനെ എറണാകുളത്തേക്കും എറണാകുളം റീജണൽ ഫയർ ഓഫീസർ വി സിദ്ധകുമാറിനെ സിവിൽ ഡിഫൻസ് റീജണൽ ഫയർ ഓഫീസറായി ആസ്ഥാന കാര്യാലയത്തിലേയ്ക്കും മാറ്റിയിട്ടുണ്ട്. ഇതേ സംഭവത്തിൽ സസ്പെൻഷനിലായിരുന്ന എറണാകുളം ജില്ലാ ഫയർ ഓഫീസറായ എ എസ് ജോഗിയെ നേരത്തേ സർവീസിലേയ്ക്ക് തിരിച്ചെടുത്തിരുന്നു.
കഴിഞ്ഞ മാർച്ച് 30നാണ് വിവാദമായ സംഭവമുണ്ടായത്. ആലുവ ടൗൺ ഹാളിൽ വച്ച് പോപ്പുലർ ഫ്രണ്ട് സംഘടിപ്പിച്ച പരിപാടിയിലാണ് സംഘടനയുടെ പ്രവർത്തകർക്ക് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ പരിശീലനം നൽകിയത്. പോപ്പുലർ ഫ്രണ്ട് പുതുതായി രൂപം നൽകിയ റെസ്ക്യൂ ആന്റ് റിലീഫ് എന്ന സംഘടനയുടെ സംസ്ഥാനതല ഉദ്ഘാടന പരിപാടിയിലാണ് സംഭവം. അപകടത്തിൽ നിന്ന് ഒരാളെ രക്ഷിക്കുന്നതിനുള്ള വിവിധ രീതികൾ, അതിനായി ഉപകരണങ്ങൾ ഉപയോഗിക്കുന്ന വിധം എന്നിവയിലാണ് പ്രവർത്തകർക്ക് പരിശീലനം നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |