ന്യൂഡൽഹി: നേപ്പാളിൽ നിന്നുള്ള ബുദ്ധ സന്ന്യാസിനി ചമഞ്ച് ചാരവൃത്തി നടത്തിയ ചൈനീസ് വനിതയെ ഡൽഹി പൊലീസ് അറസ്റ്റു ചെയ്തു. ചൈനയിലെ ഹൈനാൻ പ്രവിശ്യയിൽ നിന്നുള്ള കായ് റൂവോയെ (44) ആണ് ഡൽഹി സർവകലാശാലാ നോർത്ത് കാമ്പസിന് സമീപമുള്ള ടിബറ്റൻ അഭയാർത്ഥി ക്യാമ്പിൽ നിന്ന് പിടിയിലായത്. ഡോൽമാ ലാമാ എന്ന പേരിലാണ് ഇവർ ക്യാമ്പിൽ കഴിഞ്ഞിരുന്നത്. ഡൽഹിയിലെ കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥരുമായി ഇവർ ബന്ധമുണ്ടാക്കിയെന്നും അറിയുന്നു.
ചൈനീസ് വനിത വ്യാജ പേരിൽ ദേശവിരുദ്ധ പ്രവർത്തനം നടത്തുന്നുണ്ടെന്ന ഇന്റലിജൻസ് വിവരത്തെ തുടർന്നാണ് അറസ്റ്റ്. എന്നാൽ ഇവർ നടത്തിയ ദേശവിരുദ്ധ പ്രവർത്തനത്തെക്കുറിച്ചും, ഭീകര സംഘടനകളുമായോ നിരോധിത ഗ്രൂപ്പുകളുമായോ ബന്ധമുണ്ടോയെന്നും പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. 2019ലാണ് ചൈനീസ് പാസ്‌പോർട്ടിൽ ഇവർ ഇന്ത്യയിലെത്തിയത്. തുടർന്ന് ഹിന്ദി പഠിച്ചു. 2020 ജനുവരിയിൽ ബീഹാർ അതിർത്തിയിലൂടെ നേപ്പാളിൽ പോയി. തിരിച്ചെത്തിയ ശേഷമാണ് വ്യാജ പൗരത്വ രേഖ സംഘടിപ്പിച്ചത്. മറ്റു സംസ്ഥാനങ്ങളിലും പോയിട്ടുണ്ട്. അതേസമയം ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി നേതാക്കളിൽ നിന്നുള്ള വധഭീഷണി കാരണം ഇന്ത്യയിൽ എത്തിയെന്നാണ് കായ് റൂവോ പറയുന്നത്.
നേപ്പാൾ പൗരത്വമുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചു
നേപ്പാൾ പൗരത്വമുണ്ടെന്ന് പറഞ്ഞ് പൊലീസിനെ കായ് റുവോ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചിരുന്നു. ഇവരിൽ നിന്ന് കാഠ്മണ്ഡു വിലാസത്തിലെ നേപ്പാൾ പൗരത്വ സർട്ടിഫിക്കറ്റ് കണ്ടെത്തിയെങ്കിലും ഫോറിൻ റീജിയണൽ രജിസ്ട്രേഷൻ ഓഫീസിലെ (എഫ്.ആർ.ആർ.ഒ) പരിശോധനയിൽ വ്യാജമാണെന്ന് കണ്ടെത്തി. കായ് റൂവോയ്ക്ക് നേപ്പാൾ പൗരത്വ സർട്ടിഫിക്കറ്റ് ലഭിച്ചത് എങ്ങനെയെന്നും മൂന്ന് വർഷം ഇന്ത്യയിൽ ആരാണ് സഹായിച്ചതെന്നും കണ്ടെത്താനുള്ള ശ്രമത്തിലാണ് സ്‌പെഷ്യൽ സെൽ ഓഫീസർമാർ. ക്രിമിനൽ ഗൂഢാലോചന, ആൾമാറാട്ടം, വഞ്ചന, വ്യാജരേഖ ചമയ്ക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് അറസ്റ്റ്. ഇവരെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്‌തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |