തിരുവനന്തപുരം: യുവതിയെ പീഡിപ്പിച്ചെന്ന കേസിൽ കോടതി നിർദ്ദേശപ്രകാരം ക്രൈംബ്രാഞ്ചിന് മുമ്പാകെ ഹാജരായ എൽദോസ് കുന്നപ്പിള്ളി എം.എൽ.എ ചോദ്യം ചെയ്യലിനോട് പൂർണമായി സഹകരിക്കുന്നില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥർ സൂചന നൽകി. പല ചോദ്യങ്ങൾക്കും വ്യക്തമായ മറുപടി നൽകിയില്ല. ജില്ലാ ക്രൈംബ്രാഞ്ച് അസി.കമ്മിഷണർ അനിൽകുമാറിന്റെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യൽ. നാളെ വീണ്ടും ചോദ്യം ചെയ്യും.
ഇന്നലെരാവിലെ ഒൻപതിന് ഡ്രൈവർ അഭിജിത്തിനൊപ്പമാണ് കുന്നപ്പിള്ളി ഹാജരായത്. ഉച്ചഭക്ഷണത്തിനും വൈകിട്ട് ചായയ്ക്കുമുള്ള ഇടവേള ഒഴികെ 6.15വരെ എട്ട് മണിക്കൂറിലധികം ചോദ്യം ചെയ്തു. പരാതിക്കാരിയുമായുള്ള സൗഹൃദത്തെക്കുറിച്ചും പീഡനത്തെക്കുറിച്ചുമുള്ള ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി നൽകിയില്ല.
യുവതിയുടെ വീട്ടിൽ നിന്ന് മദ്യക്കുപ്പി കണ്ടെത്തിയതിനെക്കുറിച്ചുള്ള ചോദ്യത്തിന് താൻ മാത്രമേ മദ്യം ഉപയോഗിക്കുകയുള്ളോ എന്നായിരുന്നു മറുചോദ്യം. സിസി ടിവി ദൃശ്യങ്ങളും വാട്സാപ്പ് ചാറ്റുകളും കാണിച്ചപ്പോൾ തന്റെ ഫോൺ മോഷ്ടിച്ചുകൊണ്ടുപോയ യുവതി തനിക്കെതിരെ സൃഷ്ടിച്ച തെളിവുകളാണ് ഇതെന്നായിരുന്നു പ്രതികരണം. ഡ്രൈവറെയും ചോദ്യം ചെയ്തു. ഇരുവരുടെയും മൊഴികളിൽ പൊരുത്തക്കേടുള്ളതായി അന്വേഷണ സംഘം പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |