ന്യൂഡൽഹി: ഇന്ത്യക്കാരായ പ്രവാസികൾക്കും ഇതര സംസ്ഥാനങ്ങളിൽ ജോലി ചെയ്യുന്ന കുടിയേറ്റ തൊഴിലാളികൾക്കും തിരഞ്ഞെടുപ്പുകളിൽ വോട്ട് ചെയ്യുന്നതിന് ക്രമീകരണമൊരുക്കാൻ നടപടികൾ സ്വീകരിക്കുമെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ വ്യക്തമാക്കി. തിരഞ്ഞെടുപ്പിലെ രഹസ്യസ്വഭാവം നിലനിറുത്തിയായിരിക്കും ക്രമീകരണമെന്ന് അറ്റോർണി ജനറൽ എം. വെങ്കിടരമണി കോടതിയെ അറിയിച്ചു. സർക്കാർ നൽകിയ ഉറപ്പിനെ തുടർന്ന് പ്രവാസികൾക്ക് വോട്ടവകാശം ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച വിവിധ ഹർജികൾ സുപ്രീംകോടതി തീർപ്പാക്കി.
പ്രവാസികൾക്ക് വോട്ടവകാശം ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് ഡോ. ഷംസീർ വയലിൽ 2014ലാണ് സുപ്രീംകോടതിയിൽ പൊതു താല്പര്യ ഹർജി ഫയൽ ചെയ്തത്. സുപ്രീംകോടതി നിർദ്ദേശത്തെ തുടർന്ന് പ്രോക്സി വോട്ടിംഗ് ഏർപ്പെടുത്താമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ കോടതിയെ അറിയിച്ചിരുന്നു. ഇതിന് വേണ്ടി ജനപ്രാതിനിദ്ധ്യ നിയമത്തിൽ ഭേദഗതി നടത്താൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. 2017 ൽ ഭേദഗതി ലോകസഭയിൽ അവതരിപ്പിച്ച് പാസ്സാക്കിയെങ്കിലും രാജ്യസഭയിൽ അവതരിപ്പിക്കാൻ കഴിയാത്തതിനെ തുടർന്ന് കാലഹരണപ്പെട്ടു. എന്നാൽ, ഭേദഗതി പാർലമെന്റിൽ അവതരിപ്പിച്ച് പാസ്സാക്കാൻ സർക്കാരിനോട് നിർദ്ദേശിക്കാനാകില്ലെന്നും ഇക്കാര്യം പാർലമെന്റിന്റെ അധികാരത്തിൽ വരുന്നതാണെന്നും ചീഫ് ജസ്റ്റിസ് യു.യു. ലളിത് ചൂണ്ടിക്കാട്ടി. എന്നാൽ, പ്രവാസികൾക്ക് വോട്ടവകാശം നടപ്പിലാക്കാൻ ജനപ്രാതിനിദ്ധ്യ നിയമത്തിൽ ഭേദഗതി ആവശ്യമില്ലെന്ന് ഷംസീർ വയലിന്റെ അഭിഭാഷകൻ ഹാരിസ് ബീരാൻ വാദിച്ചെങ്കിലും കോടതി വാദം അംഗീകരിച്ചില്ല. സൈനികർക്ക് വോട്ട് ചെയ്യാൻ ഏർപ്പെടുത്തിയ ക്രമീകരണം പ്രവാസി ഇന്ത്യക്കാർക്ക് അവകാശപ്പെടാനാവില്ലെന്നും ചീഫ് ജസ്റ്റിസ് യു.യു. ലളിത് വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |