ബാലരാമപുരം: മരുന്ന് വാങ്ങാനെന്ന വ്യാജേനയെത്തി മെഡിക്കൽ സ്റ്റോർ ജീവനക്കാരിയുടെ മാല പൊട്ടിച്ചുകടന്ന സംഭവത്തിൽ മൂന്നുപേരെ ബാലരാമപുരം പൊലീസ് അറസ്റ്റുചെയ്തു. ഒന്നാം പ്രതി മലയിൻകീഴ് അന്തിയൂർക്കോണം ലക്ഷംവീട് കോളനിയിൽ ശ്രീക്കുട്ടൻ എന്ന അരുൺ (24), രണ്ടാം പ്രതി അന്തിയൂർക്കോണം പുല്ലുവിള കിഴക്കേക്കര പുത്തൻവീട്ടിൽ നന്ദു എന്ന രതീഷ്(24), മൂന്നാം പ്രതി പെരുകുളം ബഥനിപുരം ചെവിയൻകോട് വടക്കിൻകര പുത്തൻവീട്ടിൽ മനോജ്(22) എന്നിവരാണ് അറസ്റ്റിലായത്. ഒക്ടോബർ 21 നായിരുന്നു സംഭവം. എരുത്താവൂർ ഉത്രം വീട്ടിൽ വിഷ്ണുവിന്റെ ഭാര്യ ഗോപികയുടെ (25) മാലയാണ് പൊട്ടിച്ചത്. അന്ന് വൈകിട്ട് 6.20 ന് ഒന്നാം പ്രതി ശ്രീക്കുട്ടനാണ് ഗോപികയുടെ മാല പൊട്ടിച്ച് രണ്ടാംപ്രതി നന്ദുവെന്ന രതീഷിന്റെ ബൈക്കിൽ കയറി രക്ഷപ്പെട്ടത്. മൂന്നാം പ്രതി മനോജ്, മോഷ്ടിച്ച മാല വിറ്റ് പൈസ മൂന്ന് പേർക്കുമായി പങ്കിട്ടിരുന്നു. പണി ചെയ്യാൻ വർക്ക് ഷോപ്പിൽ കൊണ്ടുവന്ന ബൈക്കാണ് മോഷണത്തിനായി ഉപയോഗിച്ചതെന്ന് പൊലീസ് കണ്ടെത്തി. ബാലരാമപുരം എസ്.ഐ അജിത്കുമാർ, എ.എസ്.ഐ അനികുമാർ, എസ്.സി.പി.ഒ സുധീഷ്, സി.പി.ഒ ശ്രീകാന്ത്, ഗിരികൃഷ്ണൻ, പത്മകുമാർ എന്നിവരായിരുന്നു സംഘത്തിൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |