ന്യൂയോർക്ക്: അമേരിക്കൻ സ്‌പേസ് ഏജൻസിയായ നാസയുടെ ചാന്ദ്ര പര്യവേക്ഷണ പദ്ധതിയായ ആർട്ടെമിസിന്റെ ആദ്യ ദൗത്യമായ ആർട്ടെമിസ് -1ന്റെ വിക്ഷേപണം വീണ്ടും നീട്ടി. നവംബർ 14ന് ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽ നിന്ന് നടക്കാനിരുന്ന വിക്ഷേപണശ്രമം ഫ്ലോറിഡയുടെ അറ്റ്‌ലാൻഡിക് തീരം ലക്ഷ്യമാക്കി നീങ്ങുന്ന ഉഷ്ണ മേഖലാ ചുഴലിക്കാറ്റായ നിക്കോളിന്റെ പശ്ചാത്തലത്തിലാണ് മാറ്റിവച്ചത്. പകരം നവംബർ 16നെ പുതിയ വിക്ഷേപണ തീയതിയായി നാസ പ്രഖ്യാപിച്ചു. ഇന്ത്യൻ സമയം രാവിലെ 11.34 മുതൽ രണ്ട് മണിക്കൂർ നീളുന്ന സമയത്തിനുള്ളിലാണ് വിക്ഷേപണം നിശ്ചയിച്ചിരിക്കുന്നത്. അന്ന് വിക്ഷേപണം വിജയിച്ചാൽ ദൗത്യത്തിനുപയോഗിക്കുന്ന എസ്.എൽ.എസ് (സ്‌പേസ് ലോഞ്ച് സിസ്റ്റം) റോക്കറ്റ് ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തിക്കുന്ന ആളില്ലാ പേടകമായ ഒറിയോൺ ദൗത്യം പൂർത്തിയാക്കി ഡിസംബർ 11ന് തിരികെ പസഫിക് സമുദ്രത്തിൽ പതിക്കും. വിക്ഷേപണം നടന്നില്ലെങ്കിൽ നവംബർ 19ന് അടുത്ത ശ്രമം നടക്കും. ആഗസ്റ്റ് 29, സെപ്തംബർ 3 തീയതികളിൽ നടത്തിയ ആർട്ടെമിസിന്റെ വിക്ഷേപണ ശ്രമം സാങ്കേതിക തകരാറിനെ തുടർന്നു മാറ്റിയിരുന്നു. സെപ്തംബർ 27ന് വിക്ഷേപണം നടത്താൻ നിശ്ചയിച്ചിരുന്നെങ്കിലും ഇയാൻ കൊടുങ്കാറ്റിന്റെ പശ്ചാത്തലത്തിൽ മാറ്റിവച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |