പാട്‌ന: വർഷങ്ങളായി വൃക്ക രോഗം അലട്ടുന്ന ആർ ജെ ഡി അദ്ധ്യക്ഷൻ ലാലു പ്രസാദ് യാദവിന് പുതുജീവിതം നൽകാനൊരുങ്ങി മകൾ രോഹിണി ആചാര്യ. ലാലു പ്രസാദിന് മകൾ രോഹിണി വൃക്ക നൽകുമെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
രോഹിണി ആചാര്യ സിംഗപൂരിലാണ് താമസം. കഴിഞ്ഞ ഒക്ടോബറിലെ സിംഗപൂർ സന്ദർശനത്തിനിടെ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ചെയ്യണമെന്ന് സിംഗപൂരിലെ ഡോക്ടർമാർ ലാലുവിനെ ഉപദേശിച്ചിരുന്നു. ഇതിന് പിന്നാലെ പിതാവിന് വൃക്ക നൽകാനുള്ള തീരുമാനത്തിൽ രോഹിണി എത്തുകയായിരുന്നെന്നാണ് വിവരം. എന്നാൽ തീരുമാനത്തോട് ലാലു പ്രസാദ് തുടക്കത്തിൽ വിയോജിച്ചിരുന്നു. മകളുടെ നിരന്തരമായ സമ്മർദ്ദവും കുടുംബാംഗങ്ങളുടെ വൃക്ക സ്വീകരിക്കുന്നത് കൂടുതൽ ഫലപ്രദമാകുമെന്ന ഡോക്ടർമാരുടെ നിർദേശവുമാണ് ഒടുവിൽ വഴങ്ങാൻ കാരണം.
അതേസമയം, വർഷങ്ങളായി ഡൽഹി എയിംസിൽ വൃക്ക രോഗത്തിന് ചികിത്സ ചെയ്യുന്ന ലാലുവിനോട് അവിടത്തെ ഡോക്ടർമാർ വൃക്ക മാറ്റിവയ്ക്കൽ നിർദേശിച്ചിരുന്നില്ല. ചികിത്സയ്ക്കായി നവംബർ അവസാനവാരം ലാലു പ്രസാദ് സിംഗപൂരിലേയ്ക്ക് പോയേക്കുമെന്നാണ് റിപ്പോർട്ടുകൾ.
സിംഗപൂരിലാണ് താമസമെങ്കിലും ബീഹാറിലെ രാഷ്ട്രീയ സംഭവവികാസങ്ങൾ രോഹിണി നിരീക്ഷിച്ചിരുന്നു. തന്റെ രാഷ്ട്രീയ അഭിപ്രായങ്ങൾ സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കുവയ്ക്കുകയും ചെയ്യാറുണ്ട്. പ്രതിപക്ഷ പാർട്ടികളെ വിമർശിക്കുന്നതും പതിവാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |