മെൽബൺ: ടി20 ലോകകപ്പ് ഫൈനലിൽ പാകിസ്ഥാനെ തകർത്ത് വിജയതീരമണിഞ്ഞ് ഇംഗ്ളണ്ട്. ബെൻ സ്‌റ്റോക്‌സിന്റെ ക്ഷമയോടെയുളള മികച്ച ഇന്നിംഗ്‌സാണ് (49 പന്തിൽ പുറത്താകാതെ 52) ഒരോവർ ബാക്കി നിൽക്കെ ഇംഗ്ളണ്ടിനെ കുട്ടി ക്രിക്കറ്റിലെയും ചാമ്പ്യന്മാരാക്കിയത്. അഞ്ച് വിക്കറ്റുകളുടെ നഷ്‌ടത്തിലാണ് ഇംഗ്ളണ്ട് വിജയലക്ഷ്യമായ 138ലെത്തിയത്. സ്‌റ്റോക്‌സിന് പുറമേ നായകൻ ജോസ് ബട്‌ലർ (26), ഹാരി ബ്രൂക്ക് (20) എന്നിവരും നല്ല പ്രകടനം പുറത്തെടുത്തു. പാകിസ്ഥാന് വേണ്ടി ഹാരിസ് റൗഫ് 23 റൺസ് വഴങ്ങി രണ്ട് വിക്കറ്റുകൾ വീഴ്‌ത്തി. ഷഹീൻ അഫ്രീദി, ഷദബ് ഖാൻ, മുഹമ്മദ് വസീം എന്നിവർ ഓരോ വിക്കറ്റുകൾ വീഴ്‌ത്തി.
ടോസ് നേടി പാകിസ്ഥാനെ ബാറ്റിംഗിനയച്ച ഇംഗ്ളണ്ട് ക്യാപ്‌റ്റൻ ജോസ് ബട്‌ലറുടെ ഊഹം തെറ്റിയില്ല. വലിയ സ്‌കോർ നേടാനാകാതെ പാകിസ്ഥാൻ പോരാട്ടം 137ലൊതുങ്ങി. എട്ട് വിക്കറ്റുകൾ നഷ്‌ടമായ പാകിസ്ഥാന് വേണ്ടി നായകൻ ബാബർ അസം (28 പന്തിൽ 32), ഷാൻ മസൂദ് (28 പന്തിൽ 38), ശദാബ് ഖാൻ (14 പന്തിൽ 20) എന്നിവർ മാത്രമാണ് അൽപമെങ്കിലും പൊരുതിയത്. നാല് ഓവറിൽ 12 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റുകൾ വീഴ്‌ത്തി. ആദിൽ റഷീദും ക്രിസ് ജോർദാനും രണ്ട് വീതം വിക്കറ്റുകൾ നേടി. ഓപ്പണർ റിസ്വാൻ (15), ഹാരിസ് (8), ഇഫ്‌തികർ അഹ്‌മദ് (0), മുഹമ്മദ് നവാസ് (5), വസീം(4) എന്നിവരാണ് പുറത്തായ മറ്റ് ബാറ്റർമാർ. മൂന്ന് പതിറ്റാണ്ടിന് ശേഷം ലോകകപ്പിൽ ഫൈനലിൽ ഇംഗ്ളണ്ടിനെ നേരിടുമ്പോൾ പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാനാകാത്ത ബാറ്റർമാരാണ് പാകിസ്ഥാന് വിനയായത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |