ടെഹ്‌റാൻ; ഇറാനിലെ ഹിജാബ് വിരുദ്ധ പ്രക്ഷോഭകാരികളിൽ ഒരാൾക്ക് വധശിക്ഷ വിധിച്ച് കോടതി. ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തിനിടെ സർക്കാർ കെട്ടിടത്തിന് തീവച്ച കേസിലെ പ്രതിയ്ക്കാണ് വധശിക്ഷ വിധിച്ചത്. ഇറാൻ റെവലൂഷനറി കോടതിയുടെതാണ് നടപടി. പ്രതിയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. രാജ്യത്തെ ഹിജാബ് പ്രക്ഷോഭത്തിൽ പങ്കെടുത്തതിന് അറസ്റ്റിലായവർക്ക് വധശിക്ഷ നൽകണമെന്ന് ഇറാൻ പാർലമെന്റിൽ പ്രമേയം അവതരിപ്പിച്ചിരുന്നു. ഇത് പാർലമെന്റിലെ 290 അംഗങ്ങളിൽ 277 പേരും പിന്തുണയ്ക്കുകയും ചെയ്തതിന് പിന്നാലെയാണ് കോടതിയുടെ ഉത്തരവ്. അറസ്റ്റിലായവർക്കെതിരായ നടപടിയിൽ ആദ്യത്തെ വധശിക്ഷയാണിത്.
ഇറാനിലെ സർക്കാർ വിരുദ്ധ പ്രതിഷേധത്തിൽ നിന്ന് മറ്റുള്ളവരെ പിന്തിരിപ്പിക്കാൻ പ്രധാന കുറ്റവാളികൾക്ക് വധശിക്ഷ നൽകുമെന്ന് ഇറാൻ ജുഡീഷ്യറി മേധാവി ഘോലാം ഹൊസെൻ മൊഹ്സെനി പറഞ്ഞു.
ഇറാനിൽ സദാചാര പൊലീസ് കസ്റ്റഡിയിലെടുത്ത മഹ്സ അമിനിയുടെ മരണത്തെ തുടർന്ന് ഉണ്ടായ ഹിജാബ് വിരുദ്ധ സമരത്തിൽ ഇതുവരെ മുന്നൂറിൽ അധികം പേരാണ് കൊല്ലപ്പെട്ടത്. മുടി മുറിച്ചും ഹിജാബ് കത്തിച്ചും ആയിരക്കണക്കിന് ആളുകളാണ് ലോകത്തിന്റെ പല ഭാഗത്ത് നിന്നും ഹിജാബ് വിരുദ്ധ പ്രതിഷേധത്തിന് പിന്തുണ നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |