കോഴിക്കോട്: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ പരിഹാസവുമായി സിപിഎം നേതാവ് എം സ്വരാജ്. ഗവർണറാകാൻ സ്ഥിരബുദ്ധി വേണമെന്ന് ഭരണഘടനയിൽ പറഞ്ഞിട്ടില്ലെന്നായിരുന്നു മുൻ എംഎൽഎയുടെ പരാമർശം. ആരിഫ് മുഹമ്മദ് ഖാനെതിരെ സിപിഎം സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധങ്ങളുടെ ഭാഗമായി കോഴിക്കോട് സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എംഎൽഎ, എം പി സ്ഥാനത്തിരിക്കുന്നവർക്ക് സ്ഥിരബുദ്ധി വേണമെന്ന് ഭരണഘടനയിൽ പറയുന്നുണ്ട്. എന്നാൽ ഗവർണറാകാൻ സ്ഥിരബുദ്ധി വേണമെന്ന് ഭരണഘടനയിൽ പറയുന്നില്ല. 35 വയസ് കഴിഞ്ഞാൽ ആർക്കു വേണമെങ്കിലും ഗവർണർ ആകാൻ കഴിയുമെന്നുമായിരുന്നു എം സ്വരാജ് പരാമർശിച്ചത്. കേരളത്തിലെ സർവകലാശാലകളെ തകർക്കാനുള്ള ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നടപടികളവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് രാജ്ഭവന് മുന്നിലും ഇന്ന് ഇടത് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചിരുന്നു.
ഇടതുമുന്നണി നേരിട്ട് നേതൃത്വം നൽകുന്നതിന് പകരം ഉന്നത വിദ്യാഭ്യാസ സംരക്ഷണ സമിതിയെന്ന കൂട്ടായ്മയുണ്ടാക്കിയാണ് പ്രതിരോധം സംഘടിപ്പിച്ചത്. നേരത്തേ രാജ്ഭവൻ ഉപരോധമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീട് പ്രതിഷേധ കൂട്ടായ്മയായാണ് പരിപാടിയൊരുക്കിയത്. രാജ്ഭവന് പുറമേ ജില്ലാ കേന്ദ്രങ്ങളിലും പതിനായിരങ്ങൾ പങ്കെടുക്കുന്ന പ്രതിഷേധം സംഘടിപ്പിക്കാൻ സിപിഎം തീരുമാനമെടുത്തിരുന്നു. ഇതിന്റെ ഭാഗമായി കോഴിക്കോട് നടത്തിയ പ്രതിഷേധ പരിപാടിയ്ക്കിടയിലായിരുന്നു എം സ്വരാജ് ഗവർണർക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |