ചിറ്റാരിക്കാൽ: സി.പി.എമ്മിൽ ചേർന്ന അഡ്വ. സി കെ ശ്രീധരനെതിരെ വിമർശനവുമായി കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ. ടി.പി ചന്ദ്രശേഖരൻ കൊലക്കേസ് മുതൽ ശ്രീധരന് സി.പി.എമ്മുമായി ബന്ധമുണ്ടെന്നും
കേസിൽ ചില സി.പി.എം നേതാക്കൾ രക്ഷപ്പെട്ടത് ഇതിനു തെളിവാണെന്നും സുധാകരൻ ആരോപിച്ചു. ഈസ്റ്റ് എളേരി പഞ്ചായത്തിലെ ചിറ്റാരിക്കാലിൽ കോൺഗ്രസ് ഡി.ഡി.എഫ് ലയന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു സുധാകരൻ. വലിയ മഴ പെയ്യുമ്പോൾ ചില തുള്ളികൾ മാത്രം ഒഴുകിപ്പോകുന്നതുപോലെയാണ് ശ്രീധരന്റെ ചുവടുമാറ്റം. ഇദ്ദേഹത്തിന്റെ കൂടെ ഒരാളും കോൺഗ്രസ് വിട്ട് സി.പി.എമ്മിലേക്ക് പോകില്ലെന്നും അദ്ദേഹം പറഞ്ഞു.
ബി.ജെ.പിയുടെ കോൺഗ്രസ് മുക്ത ഭാരതത്തിനും, സി.പി.എമ്മിന്റെ കോൺഗ്രസ് മുക്ത കേരളത്തിനുമായുള്ള അവിഹിത ബന്ധം ഇരുപാർട്ടികളും തമ്മിലുണ്ട്. ബി.ജെ.പി ഭരിക്കുന്നതുകൊണ്ട് മാത്രമാണ് പിണറായിക്ക് വിലങ്ങ് വീഴാത്തതെന്നും കെ സുധാകരൻ പറഞ്ഞു.
ഡി.സി.സി പ്രസിഡന്റ് പി.കെ ഫൈസൽ അദ്ധ്യക്ഷത വഹിച്ചു. രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി, കണ്ണൂർ ഡി.സി.സി പ്രസിഡന്റ് മാർട്ടിൻ ജോർജ്, സണ്ണി ജോസഫ്, ഡി.ഡി.എഫ് പ്രസിഡന്റ് ജെയിംസ് പന്തമാക്കൽ, വിനോദ് കുമാർ പള്ളിയിൽ വീട് തുടങ്ങിയവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |