ന്യൂയോർക്ക് : സാങ്കല്പിക കഥകളിലെ വാമ്പയറുകളെ അറിയില്ലേ. മനുഷ്യരക്തം ഊറ്റിക്കുടിക്കുന്ന, മരിച്ചിട്ടും ' മരിക്കാതെ " ജീവിക്കുന്ന ദുരാത്മാക്കൾ. ബ്രാംസ്റ്റോക്കറുടെ ഡ്രാക്കുളയൊക്കെ വാമ്പയറുകളുടെ കൂട്ടത്തിലുള്ളവയാണ്. ശരിക്കും നൂറ്റാണ്ടുകൾക്ക് മുമ്പ് നിലനിന്നിരുന്ന അന്ധവിശ്വാസങ്ങളാണ് പിൻകാലത്ത് സിനിമകൾക്കും കൃതികൾക്കും ആധാരമായ വാമ്പയറുകളെ സൃഷ്ടിച്ചത്.
16, 17 നൂറ്റാണ്ടുകളിൽ യൂറോപ്യൻ നാടുകളിലും മറ്റും വാമ്പയറുകൾ ശരിക്കുമുണ്ടെന്ന വിശ്വാസം നിലവിലുണ്ടായിരുന്നു. ക്ഷയം ഉൾപ്പെടെയുള്ള രോഗങ്ങൾ ബാധിക്കുന്നവരെയാണ് അന്നുള്ളവർ വാമ്പയറുകളായി കരുതിയിരുന്നത്. ഇങ്ങനെയുള്ളവർ മരിക്കുമ്പോൾ വീണ്ടും തിരിച്ചുവരാതിരിക്കാനെന്ന പേരിൽ വിചിത്ര സംസ്കാര ചടങ്ങുകളും നിലനിന്നിരുന്നു.
ഇപ്പോഴിതാ 18ാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഒരു വാമ്പയറിന്റെ മുഖം 200 വർഷങ്ങൾക്ക് ശേഷം ഡി.എൻ.എയുടെ സഹായത്തോടെ പുനഃരാവിഷ്കരിച്ചിരിക്കുകയാണ് ഗവേഷകർ. യു.എസിലെ കണക്റ്റികട്ടിൽ കണ്ടെത്തിയതിനാൽ ' കണക്റ്റികട്ട് വാമ്പയർ " എന്നാണ് ഇദ്ദേഹം അറിയപ്പെടുന്നത്. ശരിക്കും ഇയാളൊരു കർഷകനായിരുന്നു. ക്ഷയരോഗം ബാധിച്ച് മരിച്ച ഇദ്ദേഹത്തിന്റെ ത്വക്ക് മഞ്ഞ നിറമാവുകയും കണ്ണുകൾ ചുവപ്പ് നിറമാവുകയും ചെയ്തു. ചുമയ്ക്കുമ്പോൾ ഇദ്ദേഹം രക്തം തുപ്പിയിരുന്നിരിക്കാം. ഇതൊക്കെ കാരണം വാമ്പയറെന്ന് മുദ്രകുത്തി മരണശേഷം തുടയെല്ലുകൾ നീക്കം ചെയ്ത് മൃതദേഹത്തിന് കുറുകെ ' X " ആകൃതിയിൽ വച്ചാണ് സംസ്കരിച്ചത്.
ഡി.എൻ.എ അനാലിസിസിലൂടെയാണ് ഗവേഷകർ ഇദ്ദേഹത്തിന്റെ മുഖം ഫേഷ്യൽ റീകൺസ്ട്രക്ഷനിലൂടെ പുനഃരാവിഷ്കരിച്ചത്. തലയോട്ടിയിൽ നിന്നാണ് ഡി.എൻ.എ വേർതിരിച്ചെടുത്തത്. 2019ൽ നടത്തിയ ഡി.എൻ.എ പഠനത്തിലൂടെയാണ് ഇദ്ദേഹത്തിന്റെ മരണകാരണം ക്ഷയമാണെന്ന് ഗവേഷകർ തിരിച്ചറിഞ്ഞത്. 1994ലാണ് ഇദ്ദേഹത്തിന്റെ അസ്ഥികൾ കണ്ടെത്തിയത്. ഏകദേശം 55ാം വയസിലാണ് ഇദ്ദേഹം മരിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |