കാഠ്മണ്ഡു: നേപ്പാൾ പാർലമെന്റിലേക്കും ഏഴ് പ്രവിശ്യാ അസംബ്ലി സീറ്റുകളിലേക്കും ഇന്നലെ തിരഞ്ഞെടുപ്പ് നടന്നു. പ്രാദേശിക സമയം രാവിലെ 7 മണിക്ക് 22,000ത്തിലേറെ പോളിംഗ് സെന്ററുകളിലായി ആരംഭിച്ച വോട്ടിംഗ് വൈകിട്ട് അഞ്ച് മണിക്ക് അവസാനിച്ചു.
ഇന്നലെ രാത്രി 9 മുതൽ കനത്ത സുരക്ഷയിൽ വോട്ടെണ്ണൽ തുടങ്ങി. 275 അംഗ പാർലമെന്റിൽ 110 സീറ്റിലും 550 പ്രവിശ്യാ അസംബ്ലികളിലെ 220 സീറ്റിലും ആനുപാതിക പ്രാതിനിധ്യാടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഫലം ഡിസംബർ 8നകം പ്രഖ്യാപിക്കും.
നേരിട്ട് തിരഞ്ഞെടുപ്പ് നടക്കുന്ന പാർലമെന്റിലെ 165 സീറ്റിലെയും പ്രവിശ്യാ അസംബ്ലികളിലെ 330 സീറ്റിലെയും ഫലം വരുന്ന എട്ട് ദിവസത്തിനുള്ളിൽ പൂർണമായും പ്രഖ്യാപിക്കുമെന്ന് നേപ്പാൾ തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു.
ഷേർ ബഹദൂർ ദ്യൂബയുടെ നേപ്പാളി കോൺഗ്രസിന്റെ നേതൃത്വത്തിലെ ഡെമോക്രാറ്റിക് സഖ്യത്തിന്റെ മുഖ്യ എതിരാളികൾ മുൻ പ്രധാനമന്ത്രി കെ.പി. ശർമ്മ ഒലിയുടെ നേതൃത്വത്തിലെ സി.പി.എൻ യു.എം.എൽ നേതൃത്വത്തിലെ ഇടതുസഖ്യമാണ്. മുൻ പ്രധാനമന്ത്രി പുഷ്പ കമൽ ദഹാൽ പ്രചണ്ഡയുടെ കമ്മ്യൂണിസ്റ്റ് പാർട്ടി ഒഫ് നേപ്പാൾ മാവോയിസ്റ്റ് സെന്റർ (സി.പി.എൻ എം.സി) ദ്യൂബയുടെ സഖ്യത്തിലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |