ന്യൂഡൽഹി : സമൂഹമാദ്ധ്യമങ്ങളിലൂടെയും, വ്‌ളോഗുകളിലൂടെയും സെലിബ്രിറ്റികളാകുന്നവർ തട്ടിപ്പ് കേസുകളിൽ പ്രതികളാകുന്നത് തുടർക്കഥയാവുകയാണ്. ഡൽഹിയിലെ യൂട്യൂബർ ദമ്പതികൾക്കെതിരെ 80 ലക്ഷം തട്ടിയെടുത്തതിന് പൊലീസ് കേസെടുത്തു. ബിസിനസുകാരനെയാണ് ദമ്പതികൾ കെണിയിൽപെടുത്തിയത്. വീഡിയോ പകർത്തിയ ശേഷം ബലാത്സംഗ കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് ദമ്പതികൾ പണം തട്ടിയത്.
ഗുരുഗ്രാം ജില്ലയിലെ ബാദ്ഷാപൂർ സ്വദേശിയും പരസ്യ ഏജൻസി നടത്തുന്നയാളുമായ ബിസിനസുകാരനെയാണ് ദമ്പതികൾ കുരുക്കിയത്. ഡൽഹിയിലെ ഷാലിമാർ ബാഗിൽ താമസക്കാരിയായ നാംറ ഖാദിർ എന്ന യുവതിയാണ് ബിസിനസുകാരനുമായി അടുത്തത്. ജോലിസംബന്ധമായ ആവശ്യത്തിനായി എത്തിയ യുവതി പിന്നീട് ബിസിനസുകാരനിൽ നിന്നും ബിസിനസ് ആവശ്യങ്ങൾക്കായി 2.50 ലക്ഷം വാങ്ങി, ഇതിന് ശേഷം ഇവർ തമ്മിലുള്ള ബന്ധം ദൃഢമാവുകയായിരുന്നു. എന്നാൽ പിന്നീടാണ് യുവതിയുടെ പങ്കാളി വിരാട് ദൃശ്യങ്ങൾ പകർത്തിയതായി ബിസിനസുകാരൻ അറിയുന്നത്. ഇതോടെ ബ്ളാക്ക് മെയിലിംഗ് ആരംഭിച്ചു. ബലാത്സംഗത്തിന് കേസ് നൽകുമെന്ന് പറഞ്ഞാണ് യുവതി ഭീഷണിപ്പെടുത്തിയത്. 80 ലക്ഷത്തിലധികം രൂപ ഇപ്രകാരം തട്ടിയെടുത്തു.
ഒടുവിൽ പൊലീസിനെ സമീപിച്ച ബിസിനസുകാരൻ ദമ്പതികൾക്കെതിരെ പരാതി നൽകുകയായിരുന്നു. പൊലീസ് കേസ് അന്വേഷണം തുടങ്ങിയതോടെ ദമ്പതികൾ ജാമ്യത്തിനായി ഗുരുഗ്രാം കോടതിയെ സമീപിച്ചുവെങ്കിലും ജാമ്യാപേക്ഷ തള്ളി. പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |