തിരുവനന്തപുരം: ബിരുദ പഠനം നാലു വർഷമാകുമ്പോൾ വിദ്യാർത്ഥികൾക്ക് അവരുടെ അഭിരുചിക്കനുസരിച്ചുള്ള വിഷയങ്ങൾ തിരഞ്ഞെടുത്ത് പഠിക്കാം.
പ്രധാന വിഷയത്തെ മേജറെന്നും, ഉപ വിഷയങ്ങളെ മൈനറെന്നും പരിഗണിച്ചായിരിക്കും കോഴ്സുകളുടെ രൂപകല്പന. മൈനർ വിഷയങ്ങളിൽ വിദ്യാർത്ഥികൾക്ക് തിരഞ്ഞെടുത്ത് പഠിക്കാവുന്നവയിൽ കൂടുതൽ ഇലക്ടീവ് വിഷയങ്ങൾ ഉൾപ്പെടുത്താം. മേജറിലും മൈനറിലും നിശ്ചിത ക്രെഡിറ്റുകൾ വിജയകരമായി പൂർത്തിയാക്കുന്നവർക്കാണ് ബിരുദം നൽകുക. ഒരു സെമസ്റ്ററിൽ 15 അദ്ധ്യയന മണിക്കൂർ ഉണ്ടെങ്കിൽ ആ കോഴ്സിന് ഒരു ക്രെഡിറ്റ് എന്ന യു.ജി.സി മാതൃക സംസ്ഥാനത്തും പിന്തുടരും.
പ്രാക്ടിക്കൽ/ ലാബ്/ഫീൽഡ് വർക്ക് എന്നിവയ്ക്ക് ആഴ്ചയിൽ രണ്ട് മണിക്കൂറുണ്ടെങ്കിൽ അതിനും ഒരു ക്രെഡിറ്റ് അനുവദിക്കും. തിയറി പേപ്പറുകളുടെ കാര്യത്തിൽ ആഴ്ചയിൽ ഒരു മണിക്കൂർ അദ്ധ്യയനത്തിന് ചെലവഴിച്ചാൽ ഒരു ക്രെഡിറ്റ് എന്ന മാതൃക പിന്തുടരും. അദ്ധ്യാപകരുടെ നിലവിലുള്ള വർക്ക്‌ലോഡുമായി ബന്ധപ്പെട്ട ആശങ്കകൾ പരിഹരിക്കും.വിദ്യാർത്ഥികൾക്ക് താത്പര്യമുള്ള ഒരു തൊഴിൽ മേഖലയിലെങ്കിലും പ്രായോഗിക പരിശീലനം നേടാൻ അവസരമുണ്ടാകും. നാലു വർഷബിരുദം തിരഞ്ഞെടുക്കുന്നവർക്ക് എട്ടാം സെമസ്റ്റർ പൂർണമായും ഇന്റേൺഷിപ്പ് അല്ലെങ്കിൽ പ്രോജക്ട് ചെയ്യാം..
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |