ന്യൂഡൽഹി: ഭർത്താവിനെ രണ്ടാം ഭാര്യയും മകനും ചേർന്ന് കഴുത്തറുത്ത് കൊന്ന് കഷണങ്ങളാക്കിയ സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. ഡൽഹി പാണ്ഡവ് നഗറിലെ അഞ്ജൻ ദാസ് ആണ് കൊലപ്പെട്ടത്. കേസിൽ ഇയാളുടെ രണ്ടാം ഭാര്യ പൂനം, പൂനത്തിന്റെ ആദ്യ ബന്ധത്തിലെ മകൻ ദീപക് എന്നിവരാണ് അറസ്റ്റിലായത്.
അഞ്ജൻ ദാസിന് ബീഹാറിൽ ഭാര്യയും എട്ട് കുട്ടികളുമുണ്ടെന്ന് മറച്ചുവച്ചതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് വിവരം. പറയത്തക്ക തൊഴിലില്ലാത്ത അഞ്ജൻദാസ് പണത്തിനായി പൂനവുമായും ദീപക്കുമായും വഴക്കിട്ടിരുന്നു. പൂനത്തിന്റെ മകളോടും ദീപക്കിന്റെ ഭാര്യയോടും മോശമായി പെരുമാറുന്നതും പതിവായിരുന്നു. ഇതും ശത്രുതയ്‌ക്ക് കാരണമായി.
പതിനാലാം വയസിലായിരുന്നു പൂനത്തിന്റെ ആദ്യ വിവാഹം. രണ്ട് മക്കളുണ്ടായതിന് ശേഷം ഭർത്താവ് കടന്നുകളഞ്ഞു. ഇയാളെ തപ്പി ഡൽഹിയിലെത്തിയ പൂനം, കല്ലു എന്നയാൾക്കൊപ്പം താമസിക്കാൻ തുടങ്ങി. ഇതിനിടെയാണ് അഞ്ജൻ ദാസിനെ പരിചയപ്പെട്ടത്. കല്ലുവിന്റെ മരണത്തിന് പിന്നാലെ 2017ൽ ഇയാളെ വിവാഹം കഴിക്കുകയും ചെയ്തു.
കഴിഞ്ഞ മേയ് 30ന് പൂനവും ദീപക്കും ചേർന്ന് അഞ്ജൻദാസിന് ഉറക്കഗുളിക കലർത്തിയ മദ്യം നൽകിയ ശേഷം കഴുത്തറത്ത് കൊല്ലുകയായിരുന്നു. മൃതദേഹം 10 ഭാഗങ്ങളായി മുറിച്ച് ഫ്രിഡ്ജിനുള്ളിലാക്കി. പിന്നീട് അമ്മയും മകനും ചേർന്ന് ഡൽഹിയുടെ പല ഭാഗങ്ങളിലായി ഉപേക്ഷിക്കുകയായിരുന്നു. തല കുഴിച്ചുമൂടി.
ഡൽഹിയിലെ ശ്രദ്ധ കൊലക്കേസിന്റെ അന്വേഷണത്തിനിടെ പൊലീസ് നടത്തിയ സി.സി ടിവി ദൃശ്യങ്ങളുടെ പരിശോധനയാണ് കേസ് പുറത്തുവരാൻ നിമിത്തമായത്. അർദ്ധരാത്രി ഒരു സ്ത്രീയും യുവാവും പതിവായി ചിലയിടങ്ങളിൽ വന്ന് പോകുന്നത് പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടു. ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകം വെളിച്ചെത്തായത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |