ഇസ്‌ലാമാബാദ്: ഹൈന്ദവ സന്യാസിയായ ശിവ് അവ്‌താരി സദ്‌ഗുരു സന്ദ് ശദാറാം സാഹിബിന്റെ 314ാം ജന്മവാർഷികം ആഘോഷിക്കാൻ പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിൽ നവംബർ 22ന് എത്തിച്ചേർന്നത് നൂറോളം ഇന്ത്യൻ തീർത്ഥാടകർ. 1786ൽ സന്ദ് ശദാറാം സാഹിബ് സ്ഥാപിച്ച ശദാനി ദർബാർ സന്ദർശിക്കാൻ ആഗ്രഹിച്ച നൂറ് ഇന്ത്യൻ തീർത്ഥാടകർക്ക് വിസ അനുവദിച്ചതായി പാകിസ്ഥാൻ മുൻപ് അറിയിച്ചിരുന്നു. നവംബർ 22 മുതൽ ഡിസംബർ മൂന്ന് വരെയാണ് പാകിസ്ഥാൻ തീർത്ഥാടകർക്ക് സന്ദർശനാനുമതി നൽകിയിരിക്കുന്നത്. പുണ്യസ്ഥലങ്ങളായ സുക്കുർ, ദെർക്കി, നാൻഖാന സാഹിബ് എന്നീ സ്ഥലങ്ങളും ഇവർ സന്ദർശിക്കുന്നുണ്ട്.
1974ലെ ഇന്ത്യാ- പാക് കരാർ പ്രകാരമാണ് ഇന്ത്യൻ തീർത്ഥാടകർ പാകിസ്ഥാനിൽ എത്തുന്നത്. ഈ പ്രോട്ടോക്കോൾ പ്രകാരം സാധാരണ ഇമിഗ്രേഷൻ നടപടിക്രമങ്ങൾ കൂടാതെതന്നെ ഇരുരാജ്യത്തുനിന്നുമുള്ള തീർത്ഥാടകർക്ക് രാജ്യത്തെ ചില പ്രത്യേക ആരാധനാലയങ്ങൾ സന്ദർശിക്കാനാകും. എന്നാൽ ഇതിന് ചില നിബന്ധനകളുണ്ട്. സംഘങ്ങളായി മാത്രമേ ഇരുരാജ്യത്തേയ്ക്കും തീർത്ഥാടകർക്ക് കടക്കാനാവൂ. എത്ര സംഘങ്ങളെ ഇത്തരത്തിൽ അനുവദിക്കുമെന്നത് ഓരോ വർഷവും നിശ്ചയിക്കും. ഇന്ത്യയിലെ അഞ്ച് ആരാധനാലയങ്ങൾക്കും പാകിസ്ഥാനിലെ പതിനഞ്ച് ആരാധനാലയങ്ങൾക്കുമാണ് ഈ പ്രോട്ടോക്കോൾ ബാധകമാവുന്നത്.
ഇന്ത്യയിലെ അഞ്ച് ആരാധനാലയങ്ങൾ
പഞ്ചാബിലെ സിർഹിന്ദ് ഷരീഫിലുള്ള ഹസ്‌റത്ത് മുജാഹിദ് അൽഫ് സനി, അജ്മീറിലെ ഹസ്റത്ത് മൊയ്‌നുദ്ദീൻ ക്രിഷ്‌ട്ടി, കാലിയാർ ഷരീഫിലെ ഹസ്റത്ത് ക്വാജ അലാവുദ്ദീൻ അലി അഹ്മദ് സാബിർ, ഡൽഹിയിലെ നിസാമുദ്ദീൻ ഓലിയ, ഹസ്‌റത്ത് ആമിർ ഖുസ്രോ എന്നീ ഇന്ത്യൻ ആരാധനാലയങ്ങൾക്കാണ് അനുമതി നൽകിയിരിക്കുന്നത്.
പാകിസ്ഥാനിലെ ആരാധനാലയങ്ങൾ
റാവൽപിണ്ടിയിലെ ഗുരുദ്വാര ശ്രീ നാൻകാന സാഹിബും ഗുരുദ്വാര ശ്രീ പഞ്ച സാഹിബും, സിന്ധ് പ്രവിശ്യയിലെ ഹിയാത്ത് പിതാഫിയിലുള്ള ഗുരുദ്വാര ശ്രീ ദേരാ സാഹിബ്, ഗുരുദ്വാര ജനം ആസ്ഥാൻ, ഗുരുദ്വാര ധീവാൻ ഖാന, ശദാനി ദർബാർ, കാൻപൂരിലെ സദ്ദു ബേല, സിന്ധിലെ മിർപൂർ മതെലോ, ഗുരുദ്വാര ഷഹീദ് ഗഞ്ച്, സിംഗാനിയൻ, ഗുരുദ്വാര ഭായ് താരാ സിംഗ്, ആറാമത്തെ ഗുരുവായ മൊസാംഗിന്റെ ഗുരുദ്വാര, മഹാരാജ് രഞ്ജിത് സിങ്ങിന്റെ സമാധി, ശ്രീ ഗുരു രാം ദാസിന്റെ ജന്മസ്ഥലം, ഗുരുദ്വാര ചെവീൺ പദ്ഷാഹി, ഹസ്രത് ഡാറ്റാ ഗഞ്ച് ബക്ഷ്, ലാഹോറിലെ ശ്രീ കതസ്‌രാജിന്റെ ആരാധനാലയം എന്നിവയ്ക്കാണ് ഇന്ത്യയിൽ നിന്നുള്ള തീർത്ഥാടകർക്ക് സന്ദർശനാനുമതി നൽകുന്നത്.
ശദാനി ദർബാർ
പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലെ ഏറ്റവും വലിയ ഹൈന്ദവ ക്ഷേത്രമാണ് ശദാനി ദർബാർ. ഗോത്‌കി ജില്ലയിലെ ഹയാത്ത് പിതാഫിയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. സന്ദ് ശദാറാമിന് ശേഷം ദർബാറിന്റെ മേധാവിയായി എട്ടുപേർ മാറിമാറിയെത്തി. മാതാ സാഹിബ് ഹസി ദേവിയാണ് മേധാവിയായി ചുമതലയേറ്റ ആദ്യത്തെ വനിത. ഡോ യുധിസ്റ്റർ ലാൽ ആണ് നിലവിലെ മേധാവി.
ശദാറാം സാഹിബ് ഇന്ത്യയിലെ പുണ്യസ്ഥലങ്ങളായ ഹരിദ്വാർ, യമുനോത്രി, ഗംഗോത്രി, അമർനാഥ്, പ്രയാഗ്, അയോദ്ധ്യ, കാശി, നേപ്പാളിലെ പശുപതിനാഥ് ക്ഷേത്രം എന്നിവയുൾപ്പെടെ സ്ഥലങ്ങളിൽ തന്റെ 20ാം വയസിൽ സന്ദർശിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |