കോഴിക്കോട്: ബോബി ചെമ്മണൂരല്ല, ഇപ്പോൾ ബോചെയാണ് തരംഗം. ഖത്തറിലെ ലോകകപ്പ് ആരവങ്ങളെ ഹൃദയത്തിലേറ്റി 'ലഹരിക്കെതിരെ ഫുട്‌ബാൾലഹരി" എന്ന ആശയവുമായി ബോബി ചെമ്മണൂർ (ബോചെ) നടത്തുന്ന കാമ്പസ് പര്യടനങ്ങൾ ശ്രദ്ധേയമാകുകയാണ്.
തിരുവനന്തപുരത്ത് നിന്നാരംഭിച്ച പര്യടനം ഇന്നലെ കോഴിക്കോട്ടെ വിവിധ കാമ്പസുകളിൽ ആവേശത്തിരയുയർത്തി. ഇതിഹാസതാരവും സുഹൃത്തുമായിരുന്ന മറഡോണയുടെ ചിത്രമുള്ള ടീഷർട്ടുകൾ കുട്ടികളിലേക്കെറിഞ്ഞും അവർക്കൊപ്പം പന്തുതട്ടിയും സമ്മാനപ്പൊതികൾ നൽകിയും ബോചെ യാത്ര തുടരുന്നു. അടുത്തത് കണ്ണൂരും കാസർകോടും. അവിടെനിന്ന് ഗോവ, മുംബയ്. ലോകകപ്പ് വേദിക്കരികിൽ സ്ഥാപിക്കാനുള്ള മറഡോണയുടെ ദൈവത്തിന്റെ കൈകളിൽ പന്തേന്തിയ സ്വർണപ്രതിമയുമായി ഖത്തറിലേക്ക്. ഇടവേളയിൽ 'കേരളകൗമുദി"യുമായി സംഭാഷണം.
ബോചെ ജുവലറികൾ വരികയാണല്ലോ?
ബോചെയെന്ന പേര് ജനം ഏറ്റെടുത്തു. ബോചെ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ് എന്നപേരിൽ 2030നുള്ളിൽ 1,000ഷോപ്പുകൾ പ്ലാൻ ചെയ്യുകയാണ്. തുടക്കത്തിൽ കേരളമടക്കം ദക്ഷിണേന്ത്യയിൽ നൂറ് ഷോപ്പുകൾ. വലിയ ഷോറൂമുകളല്ല, കുഞ്ഞിക്കടകൾ. അവിടെ സ്വർണം കടംകൊടുക്കും. സ്വർണമേഖലയിലിപ്പോൾ റൊക്കം കച്ചവടമാണ്, കടമില്ല. അതിന്റെ പേരിൽ ബുദ്ധിമുട്ടനുഭവിക്കുന്ന ആയിരക്കണക്കിന് കുടുംബങ്ങളുണ്ട്. അവർക്കൊരു തണലാവുകയാണ് ലക്ഷ്യം. മലങ്കര ട്രേഡിംഗ് സൊസൈറ്റിയുമായി സഹകരിച്ചായിരിക്കും സംരംഭം.
'ലഹരിക്കെതിരെ ഫുട്‌ബാൾ ലഹരി" കാലഘട്ടം ആവശ്യപ്പെടുന്ന മുദ്രാവാക്യമാണല്ലോ, ആരുടെ സംഭാവനയാണ്?
ഫുട്‌ബാൾ ദൈവം മറഡോണയുടേത്. അദ്ദേഹമാണ് എന്നെ ഇങ്ങനെയൊരു ആശയത്തിലേക്ക് എത്തിച്ചത്. മറഡോണയുടെ ജീവിതം ലഹരിയുടെ കയത്തിലായിരുന്നു. അവസാനകാലത്ത് അദ്ദേഹത്തെ അത് വല്ലാതെ വേദനപ്പെടുത്തി.
ഫുട്‌ബാളാവണം ലഹരിയെന്നും അതിനായി രംഗത്തിറങ്ങണമെന്നും പ്രോത്സാഹിപ്പിച്ചത് അദ്ദേഹമാണ്. ആ വഴിയിലാണ് എന്റെ സഞ്ചാരം. കാമ്പയിന് ലഭിക്കുന്നത് വലിയ ജനപിന്തുണയാണ്.
പത്തുകോടി ഗോളുകളാണ് താങ്കളുടെ കാമ്പയിന്റെ മുഖ്യ ആകർഷണം, ലക്ഷ്യം?
ആത്യന്തിക ലക്ഷ്യം ഇന്ത്യയുടെ ലോകകപ്പാണ്. 140 കോടി ജനതയുടെ രാജ്യം ഇപ്പോഴും 11 കളിക്കാരുമായി ഒരു ലോകകപ്പിൽ ഇടം തേടാത്തതിൽപരം നാണക്കേട് എന്താണ്. മറഡോണയുള്ളപ്പോൾ അദ്ദേഹവുമായി നിരന്തരം വിഷയം സംസാരിച്ചിരുന്നു.
അർജന്റീനിയൻ ഫുട്‌ബാൾ അക്കാഡമിയുമായി സഹകരിച്ച് ഇന്ത്യയിൽ ഗ്രൗണ്ട് ലെവലിൽ കളിക്കാരെ കണ്ടെത്താൻ പരിശീലനം നൽകുക. അതുസംബന്ധിച്ചുള്ള ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് അദ്ദേഹത്തിന്റെ വിടവാങ്ങൽ. കഴിഞ്ഞമാസം ദുബായിൽ മറഡോണയുടെ കുടുംബവുമായും അവിടുത്തെ ഫുട്‌ബാൾ അധികൃതരുമായും വിഷയം സംസാരിച്ചു. ചർച്ചകൾക്കായി കേരളത്തിലേക്ക് അവർ വരും. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സഹകരണമാണ് പ്രധാനം.
ബോചെ ഫുട്‌ബാൾ ടീമും അക്കാഡമിയും?
വൈകാതെ യാഥാർത്ഥ്യമാവും. ഗ്രൗണ്ട് ലെവലിൽനിന്ന് കുട്ടികളെ കണ്ടെത്തി പരിശീലിപ്പിച്ച് രാജ്യത്തിനായി പ്രാപ്തരാക്കുന്ന ഒരു അക്കാഡമിയാണ്. അതിലേക്കാണ് അർജന്റീനിയൻ ഫുട്‌ബാൾ അക്കാഡമിയുടെ സഹകരണം തേടുന്നത്. കാശില്ലാത്തവരെ സൗജന്യമായും കാശുള്ളവരെ ഫീസ് വാങ്ങിയും പഠിപ്പിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |