മലപ്പുറം: ലെഗ്ഗിങ്‌സ് ധരിച്ചെത്തിയതിന്റെ പേരിൽ അദ്ധ്യാപികയോട് പ്രധാന അദ്ധ്യാപിക മോശമായി പെരുമാറിയതായി പരാതി. മലപ്പുറം എടപ്പറ്റ സി കെ എച്ച് എം ഗവ ഹയർസെക്കണ്ടറി സ്‌കൂളിലെ അദ്ധ്യാപികയായ സരിത രവീന്ദ്രനാഥ് ആണ് ഹെഡ്‌മിസ്‌ട്രസ് റംലത്തിനെതിരെ ഡിസ്‌ട്രിക്‌ട് എഡ്യുക്കേഷൻ ഓഫീസർക്ക് ( ഡി ഇ ഒ) പരാതി നൽകിയത്. 2019ലെ മിസിസ് കേരള ജേതാവ് കൂടിയാണ് സരിത രവീന്ദ്രൻ.
യു പി ക്ളാസിലെ ഹിന്ദി അദ്ധ്യാപികയാണ് സരിത രവീന്ദ്രനാഥ്. രാവിലെ സ്‌കൂളിലെത്തിയ സരിത ഒപ്പിടുന്നതിനായി പ്രധാന അദ്ധ്യാപികയുടെ മുറിലെത്തിയതായിരുന്നു. ലഗ്ഗിങ്‌സ് ധരിച്ചെത്തിയ സരിതയെ കണ്ടപ്പോൾ അദ്ധ്യാപിക മോശം പരാമർശങ്ങൾ നടത്തിയെന്നാണ് പരാതി. വിദ്യാർത്ഥികൾ ശരിയായ രീതിയിൽ വസ്ത്രം ധരിക്കാത്തത് സരിത ലഗ്ഗിങ്‌സ് ധരിക്കുന്നതുകൊണ്ടാണെന്ന് പ്രധാനാദ്ധ്യാപിക കുറ്റപ്പെടുത്തിയെന്ന് സരിത പരാതിയിൽ പറയുന്നു.
കുട്ടികൾ ശരിയായി വസ്ത്രം ധരിക്കുന്നില്ലെന്ന് അവരോട് എങ്ങനെ പറയാൻ കഴിയും? നിങ്ങൾ ഇങ്ങനെയുള്ള വസ്ത്രങ്ങൾ ഇട്ടല്ലേ വരുന്നതെന്ന് പ്രധാനാദ്ധ്യാപികയായ റംലത്ത് ചോദിച്ചു. എന്നാലത് തമാശയായിട്ടേ താൻ എടുത്തുള്ളൂവെന്ന് സരിത പറഞ്ഞു. ടീച്ചർമാർക്ക് യൂണിഫോം ഉണ്ടോയെന്ന് തിരിച്ചും ചോദിച്ചു. നിങ്ങളുടെ പാന്റാണ് പ്രശ്‌നമെന്നും അതാണ് നിങ്ങളുടെ സംസ്‌കാരമെന്നും പ്രധാന അദ്ധ്യാപിക പറഞ്ഞതായി സരിത പരാതിപ്പെടുന്നു.
13 വർഷമായി അദ്ധ്യാപന ജോലി ചെയ്യുകയാണ്. അദ്ധ്യാപനത്തെക്കുറിച്ചോ അക്കാധമിക കാര്യങ്ങളെക്കുറിച്ചോ ഇതുവരെ തനിക്കെതിരെ പരാതി ഉയർന്നിട്ടില്ല. ഹെഡ്‌മിസ്‌ട്രസിനും അത്തരത്തിലൊരു പരാതിയില്ല. അദ്ധ്യാപകർക്ക് കൃത്യമായി വേഷവിധാനം സർക്കാർ നിഷ്‌കർഷിച്ചിട്ടില്ല എന്നിരിക്കെ മാന്യമായി വസ്ത്രം ധരിച്ചെത്തുന്നവരോട് ഈ രീതിയിൽ സംസാരിക്കുന്നത് അവഹേളിക്കലാണ്. മോശമായിട്ടല്ല താൻ വസ്ത്രം ധരിച്ചത്. അതുകൊണ്ട് തന്നെയാണ് അതേവേഷത്തിൽ ഫോട്ടോയെടുത്ത് പരാതിക്കൊപ്പം അയച്ചത്. ജീൻസ് ധരിച്ചെത്തുന്ന പുരുഷ അദ്ധ്യാപകരോട് ഇത്തരത്തിൽ സംസാരിക്കുന്നത് കണ്ടിട്ടില്ല. അധ്യാപകർക്ക് സൗകര്യപ്രദമായ മാന്യമായ ഏതൊരു വസ്ത്രവും ധരിച്ച് സ്‌കൂളിൽ വരാമെന്ന നിയമം നിലനിൽക്കെ ഇത്തരത്തിൽ ഒരു അനുഭവമുണ്ടായത് ഏറെ മാനസിക വിഷമമുണ്ടാക്കിയെന്നും സരിത പറയുന്നു.
അതേസമയം, വിഷയത്തിൽ പ്രധാനാദ്ധ്യാപികയായ റംലത്ത് പ്രതികരിച്ചിട്ടില്ല. പരാതിയുമായി ബന്ധപ്പെട്ട് മേലധികാരികൾ സരിതയോട് വിശദീകരണവും ആവശ്യപ്പെട്ടിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |