ന്യൂഡൽഹി: രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിൽ പ്രചാരണത്തിനായി കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ ഇന്നലെ ഗുജറാത്തിലെത്തി. കോൺഗ്രസ് നടത്തിയ വികസന പ്രവർത്തനങ്ങൾ കണ്ടില്ലെന്ന് നടിക്കാനാകില്ലെന്ന് ഝലോഡിൽ നടന്ന റാലിയിൽ അദ്ദേഹം പറഞ്ഞു.
27 വർഷം ബി.ജെ.പി സർക്കാർ ഭരിച്ചിട്ടും ഒമ്പത് വർഷം നരേന്ദ്രമോദി പ്രധാനമന്ത്രിയായി ഇരുന്നിട്ടും സംസ്ഥാനത്ത് ജലക്ഷാമം എന്തുകൊണ്ടാണെന്നും ആദിവാസികൾക്കെതിരായ അനീതിയും അതിക്രമങ്ങളും വർദ്ധിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ദരിദ്രരുടെയും ദളിതരുടെയും ആദിവാസികളുടെയും പ്രശ്‌നങ്ങളിൽ അവർക്ക് താത്‌പര്യമില്ല. അദാനിയെയും അംബാനിയെയും പോലുള്ള സമ്പന്നർ മാത്രം മതി.
കോൺഗ്രസ് ഗുജറാത്തിനായി ഒന്നും ചെയ്‌തില്ലെന്ന് പറയുന്ന ബി.ജെ.പി വല്ലഭായ് പട്ടേലിന്റെയും മൊറാർജി ദേശായിയുടെയും സംഭാവനകൾ അവഗണിക്കുകയാണോ.1961 ഏപ്രിൽ 5ന് ജവഹർലാൽ നെഹ്‌റുവാണ് നർമ്മദാ അണക്കെട്ടിന് തറക്കല്ലിട്ടത്.
അണക്കെട്ടിന്റെ 75 ശതമാനം പണി പൂർത്തിയായത് കോൺഗ്രസ് കാലത്താണ്. ജനങ്ങളുടെ പട്ടിണിയറ്റാൻ കോൺഗ്രസ് ധവളവിപ്ലവവും ഹരിതവിപ്ലവവും നടപ്പാക്കി. ആനന്ദ് ഡയറിയും അമൂലുമൊക്കെ മോദിയുടെ കാലത്താണോ തുടങ്ങിയത്. ഗുജറാത്തിൽ ആത്മവിശ്വാസം കുറവായതുകൊണ്ടാണ് മോദി കൂടുതൽ റാലികൾ നടത്തുന്നതെന്നും ഖാർഗെ പറഞ്ഞു.
ഹിന്ദിയിൽ പ്രസംഗിച്ച് രമേശ്
കോൺഗ്രസ് താരപ്രചാരകനും സ്ഥാനാർത്ഥി നിർണയ സമിതി അദ്ധ്യക്ഷനുമായ രമേശ് ചെന്നിത്തല സംസ്ഥാനത്തെ പ്രചാരണത്തിൽ സജീവമാണ്. പ്രധാന റാലികളിലും സമ്മേളനങ്ങളിലുമെല്ലാം ഹിന്ദി പ്രസംഗവുമായി അദ്ദേഹം ഗുജറാത്തികളെ കൈയിലെടുക്കുന്നു. കോൺഗ്രസ് സ്ഥാനാർത്ഥി ഹിമത്ത് സിംഗിന് വോട്ടഭ്യർത്ഥിച്ച് മലയാളി മേഖലകളിലും അയ്യപ്പക്ഷേത്രത്തിലും അദ്ദേഹം പ്രചാരണം നടത്തി. വടക്കൻ ഗുജറാത്തിലെ ബയാഡ്, ഖറേലു, കദി മണ്ഡലങ്ങളിൽ മുൻ മുഖ്യമന്ത്രി ശങ്കർ സിംഗ് വഗേലയുടെ മകൻ മഹേന്ദ്ര സിംഗ് വഗേല, മുകേഷ് ഭായ് ദേശ്, പ്രവീൺഭായ് ഗണപതിഭായ് പർമർ തുടങ്ങിയവർക്കു വേണ്ടിയും അദ്ദേഹം പ്രചാരണം നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |