തിരുവനന്തപുരം: തിങ്കളാഴ്ച തുടങ്ങുന്ന നിയമസഭാ സമ്മേളനത്തിനിടെ സ്പീക്കറും ഡെപ്യൂട്ടി സ്പീക്കറും സീറ്റിലില്ലാത്തപ്പോൾ സഭാ നിയന്ത്രിക്കാൻ വനിതാ അംഗങ്ങളെ പരിഗണിച്ച് ചരിത്രം സൃഷ്ടിക്കാനൊരുങ്ങി നിയമസഭ. പാനൽ ചെയർമാൻ എന്നാണ് ഇപ്രകാരം നിശ്ചയിക്കപ്പെടുന്നവർ അറിയപ്പെടുന്നത്. ഇതിലേക്ക് വനിതാ അംഗങ്ങളെ നാമനിർദ്ദേശം ചെയ്യാൻ വിവിധ കക്ഷികളോട് സ്പീക്കർ എ.എൻ. ഷംസീർ നിർദ്ദേശിച്ചു.
ഭരണപക്ഷത്ത് നിന്ന് സി.പി.എമ്മിലെ യു. പ്രതിഭ, കാനത്തിൽ ജമീല, സി.പി.ഐയിലെ സി.കെ. ആശ, പ്രതിപക്ഷത്ത് നിന്ന് ആർ.എം.പിയിലെ കെ.കെ. രമ, കോൺഗ്രസിലെ ഉമ തോമസ് എന്നിവരെ അതത് കക്ഷികൾ നിർദ്ദേശിച്ചിട്ടുണ്ട്. ഇവരിൽ സീനിയോറിറ്റി പരിഗണിച്ച് അംഗങ്ങളെ സ്പീക്കർ തീരുമാനിക്കാനാണിട. അങ്ങനെയെങ്കിൽ യു. പ്രതിഭ, സി.കെ. ആശ, കെ.കെ. രമ എന്നിവർക്ക് നറുക്ക് വീഴാം.
രണ്ടാം ദിവസമായ ആറിന് പരിഗണിക്കേണ്ട ബില്ലുകളിൽ സഹകരണസംഘം ഭേദഗതി ബില്ലിന് പകരം അബ്കാരി തൊഴിലാളി ക്ഷേമനിധി ബിൽ പരിഗണിക്കും. സഹകരണ സംഘം ഭേദഗതി ബില്ലായിരുന്നു ആദ്യം നിശ്ചയിച്ചിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |