കൊച്ചി: ശബരിമല - മാളികപ്പുറം ക്ഷേത്രങ്ങളിലെ മേൽശാന്തി നിയമനത്തിനുള്ള യോഗ്യത മലയാള ബ്രാഹ്മണർക്ക് മാത്രമാണെന്ന തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ വ്യവസ്ഥയെ ചോദ്യം ചെയ്യുന്ന ഹർജികളിൽ ഇന്ന് ഹൈക്കോടതി പ്രത്യേക സിറ്റിംഗ് നടത്തും. ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് പി.ജി. അജിത്കുമാർ എന്നിവരുൾപ്പെട്ട ദേവസ്വം ബഞ്ചാണ് വാദം കേൾക്കുന്നത്.
ഈ നിബന്ധനയൊഴികെ ദേവസ്വം നിഷ്‌കർഷിക്കുന്ന എല്ലാ യോഗ്യതകളുമുള്ള ഹർജിക്കാർ വിജ്ഞാപനത്തിന്റെ ഭരണഘടനാ സാധുതയാണ് ചോദ്യം ചെയ്യുന്നത്. സി.വി. വിഷ്ണുനാരായണൻ, ടി.എൽ.സിജിത്ത്, പി.ആർ.വിജീഷ് തുടങ്ങി ആറ് പേരാണ് ഹർജി നൽകിയത്. മലയാള ബ്രാഹ്മണരല്ലെന്ന പേരിൽ ഇവരുടെ അപക്ഷേകൾ നിരസിച്ചിരുന്നു.
ഭരണഘടനാ വിദഗ്ദ്ധൻ ഡോ. മോഹൻ ഗോപാൽ, മുൻ ലാ സെക്രട്ടറി അഡ്വ.ബി.ജി.ഹരീന്ദ്രനാഥ്, അഡ്വ.ടി.ആർ.രാജേഷ് എന്നിവർ ഹർജിക്കാർക്ക് വേണ്ടി ഹാജരാകും. തിരുവിതാംകൂർ ദേവസ്വം ബോർഡും സംസ്ഥാന സർക്കാരുമാണ് എതിർകക്ഷികൾ.
കോടതി നടപടികൾ ലൈവ് സ്ട്രീമിംഗ് നടത്തണമെന്ന അപേക്ഷ ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ മുന്നിലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |