കൊച്ചി: വിഴിഞ്ഞത്ത് കേന്ദ്രസേനയെ ആവശ്യപ്പെട്ടത് സർക്കാരല്ലെന്നും അദാനി ഗ്രൂപ്പ് ആണെന്നും ഗതാഗത മന്ത്രി ആന്റണി രാജു. കമ്പനിയുടെ പ്രവർത്തനം നല്ല രീതിയിൽ മുന്നോട്ടുപോകുന്നതിനായി അവർ ആവശ്യം മുന്നോട്ടുവയ്ക്കുമ്പോൾ സംസ്ഥാന സർക്കാരിന് അത് എതിർക്കേണ്ട കാര്യമില്ലെന്നും ആന്റണി രാജു പറഞ്ഞു. കൊച്ചിയിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
ഇക്കാര്യത്തിൽ സർക്കാർ അല്ല തീരുമാനം എടുക്കേണ്ടതെന്നും കേന്ദ്ര സർക്കാരും കോടതിയുമാണെന്നും മന്ത്രി വ്യക്തമാക്കി. അദാനി പോലുള്ള നിരവധി കമ്പനികൾക്ക് കേരളത്തിൽ കേന്ദ്ര സേനയുടെ സംരക്ഷണം നൽകുന്ന സംവിധാനമുണ്ട്. കമ്പനി കോടതിയിൽ ഉന്നയിച്ച ആവശ്യം സർക്കാരിന് നിരസിക്കാനാവില്ല.
സി പി എം മുഖപത്രമായ ദേശാഭിമാനി തീവ്രവാദ ബന്ധമുള്ള ഒൻപത് പേരുടെ മുഖചിത്രം നൽകിയിരുന്നതിൽ സഹോദരനടക്കം ഉൾപ്പെട്ടതിലും മന്ത്രി പ്രതികരിച്ചു. എൽ ഡി എഫിലെ ഒരു മന്ത്രിയും അവരെ തീവ്രവാദികളെന്ന് പറഞ്ഞിട്ടില്ല, മന്ത്രി അബ്ദുറഹ്മാന്റെ പ്രസംഗത്തെ വളച്ചൊടിച്ച് ദുർവ്യാഖ്യാനം ചെയ്യുകയായിരുന്നെന്നും മന്ത്രി വ്യക്തമാക്കി. ഇതിനുള്ള മറുപടി സഹോദരൻ തന്നെ പറഞ്ഞിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
വിഴിഞ്ഞം തുറമുഖ സമരവുമായി ബന്ധപ്പെട്ട പ്രശ്നപരിഹാരത്തിന് സർക്കാർ വാതിലുകൾ തുറന്നിട്ടിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു. മന്ത്രിമാരും ഉപസമിതിയും ഇതുസംബന്ധിച്ച് നിരവധി ചർച്ചകളും നടത്തിയിട്ടുണ്ട്. മുഖ്യമന്ത്രി തന്നെ നേരിട്ട് സമരസമിതിയിലെ പ്രധാനികളുമായി സംസാരിച്ചിട്ടുണ്ട്. മുഖ്യമന്ത്രി ഇക്കാര്യത്തിൽ ഇടപെടുന്നില്ലായെന്നത് കോൺഗ്രസിന്റെ രാഷ്ട്രീയ ആരോപണമാണ്. സമരത്തെ ഹൈജാക്ക് ചെയ്ത് കോൺഗ്രസ് രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണെന്നും ആന്റണി രാജു പറഞ്ഞു. കോൺഗ്രസാണ് പദ്ധതി കൊണ്ടുവന്നത്. അവരുടെ ഇരട്ടത്താപ്പ് ഇപ്പോൾ വ്യക്തമാണ്. കോൺഗ്രസിന്റെ ആഗ്രഹം നടക്കാൻ പോകുന്നില്ല. ഭവനരഹിതരായവരിൽ 182ഓളം പേർ വാടക വാങ്ങിക്കഴിഞ്ഞു. ബാക്കിയുള്ളവർക്ക് വാടക നൽകാൻ സർക്കാർ തയ്യാറാണ്. അവർ ആഗ്രഹിച്ച സ്ഥലത്തുതന്നെ വീടുകൾ നിർമിക്കാനുള്ള നടപടികൾ ആരംഭിച്ചുകഴിഞ്ഞെന്നും മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |