പോളണ്ടിനെ പൊളിച്ചടുക്കി ഫ്രാൻസ്
ദോഹ : ഒന്നിനാെന്ന് മികച്ച രണ്ടുഗോളുകളുമായി പോളണ്ടിനെ നിശബ്ദമാക്കി ഫ്രാൻസ് ഖത്തർ ലോകകപ്പിന്റെ ക്വാർട്ടർ ഫൈനലിലേക്ക് മാർച്ച് ചെയ്തു. ആദ്യ പകുതിയിൽ ഒളിവർ ജിറൂദും രണ്ടാം പകുതിയിൽ കിലിയൻ എംബാപ്പെയുമാണ് നിലവിലെ ലോക ചാമ്പ്യന്മാർക്കായി സ്കോർ ചെയ്തത്.
ഗ്രൂപ്പ് റൗണ്ടിലെ അവസാന മത്സരത്തിൽ ടുണീഷ്യയോട് തോൽവി ഏറ്റുവാങ്ങിയിരുന്ന ഫ്രാൻസ് എംബാപ്പെ,ജിറൂദ് ,ഹ്യൂഗോ ലോറിസ് തുടങ്ങിയ വമ്പൻ താരങ്ങളെ ഉൾപ്പെടുത്തിയാണ് പോളണ്ടിനെതിരായ പ്രീ ക്വാർട്ടറിനെത്തിയത്. തുടക്കം മുതൽ ഫ്രാൻസ് ആക്രമണങ്ങൾ ആസൂത്രണം ചെയ്തെങ്കിലും മികച്ച പ്രതിരോധത്തിലൂടെ പോളണ്ട് ആദ്യ മിനിട്ടുകളിലെ അപകടം ഒഴിവാക്കി. നാലാം മിനിട്ടിൽ ഗ്രീസ്മാൻ തൊടുത്ത കോർണർ കിക്കിൽ നിന്ന് വരാനെ ഹെഡർ തൊടുത്തെങ്കിലും പന്ത് വലയ്ക്ക് പുറത്തേക്കാണ് പോയത്.തൊട്ടുപിന്നാലെ വരാനെയുടെ ഒരു പ്രതിരോധപ്പിഴവ് പോളണ്ടിന് മുന്നിൽ അവസരം തുറന്നു. പക്ഷേ ഗോളി ലോറിസ് വലയം കാത്തു.
വിംഗിൽ എംബാപ്പെയ്ക്ക് പന്തെത്തിച്ച് വേഗത്തിൽ ആക്രമിക്കാനായിരുന്നു ഫ്രാൻസിന്റെ ശ്രമം. എന്നാൽ പോളിഷ് ബോക്സിലേക്ക് കടന്നുകയറാൻ അവർക്കായില്ല. 17-ാം മിനിട്ടിൽ ഡെംബെലെയുടെ ഒരു ഷോട്ട് പോളിഷ് ഗോളി ഷ്സെസ്നി സേവ് ചെയ്തു. 21-ാം മിനിട്ടിൽ റോബർട്ട് ലെവൻഡോവ്സ്കിയുടെ ആദ്യ ശ്രമം പാഴാവുന്നത് കണ്ടു.29-ാം മിനിട്ടിൽ ഒളിവർ ജിറൂദിന് ബോക്സിനുള്ളിൽ ഗോളടിക്കാൻ പാകത്തിൽ പന്തെത്തിയപ്പോൾ ഗാലറിയിലെ ഫ്രഞ്ച് ആരാധകനിര പ്രകമ്പനം കൊണ്ടെങ്കിലും പുറത്തേക്കാണ് പോയത്.
തുടർന്ന് പോളണ്ടിന്റെ ഭാഗത്തുനിന്നും നിരവധി ആക്രമണങ്ങൾ ഉണ്ടായി.എന്നാൽ ലെവൻഡോവ്സ്കിക്ക് കിട്ടിയ ഫ്രീകിക്കടക്കം അവർ പാഴാക്കുകയായിരുന്നു. ആദ്യ പകുതി അവസാനിക്കാൻ ഒരു മിനിട്ട് മാത്രം ശേഷിക്കേ ഒളിവർ ജിറൂദ് ലക്ഷ്യത്തിലെത്തുക തന്നെ ചെയ്തു. കിലിയൻ എംബാപ്പെ മുന്നോട്ടോടിക്കയറിയ നൽകിയ ത്രൂപാസ് ഇടംകാലുകൊണ്ടാണ് ജിറൂദ് വലയിലേക്ക് അടിച്ചുകയറ്റിയത്. ഇതോടെ തിയറി ഒൻറിയെ മറികടന്ന് 52ഗോളുകളുമായി ജിറൂദ് ഫ്രാൻസിന്റെ ആൾടൈം ഗോൾ സ്കോററാവുകയും ചെയ്തു.
രണ്ടാം പകുതിയിൽ ഒരു ഗോൾ കൂടി നേടി സ്ഥിതി സുരക്ഷിതമാക്കാനാണ് ഫ്രാൻസ് ശ്രമിച്ചത്. പക്ഷേ ജിറൂദിന്റെയും എംബാപ്പെയുടെയും മുന്നേറ്റങ്ങളെ കടുത്ത പ്രതിരോധത്തിലൂടെ പോളണ്ട് തടുത്തു കൊണ്ടേയിരുന്നു. 56-ാം മിനിട്ടിലെ എംബാപ്പെയുടെ ഒരു ഷോട്ട് ഇഞ്ചുകളുടെ വ്യത്യാസത്തിലാണ് പുറത്തേക്ക് പോയത്. 74-ാം മിനിട്ടിൽ ഡെംബലെയുടെ മുന്നേറ്റത്തിൽ നിന്ന് എംബാപ്പെ ലീഡ് ഉയർത്തിയതോടെ പോളണ്ടിന്റെ വിധി കുറിക്കപ്പെട്ടിരുന്നു. അവസാന സമയത്ത് ലഭിച്ച പെനാൽറ്റിയാണ് പോളണ്ടിന് ആശ്വാസഗോൾ സമ്മാനിച്ചത്. ലെവൻഡോവ്സ്കിയായിരുന്നു സ്കോറർ.
ഗോളുകൾ ഇങ്ങനെ
1-0
44-ാം മിനിട്ട്
ഒളിവർ ജിറൂദ്
കിലിയൻ എംബാപ്പെ ബോക്സിനുള്ളിൽ ജിറൂദിന് മുന്നിലേക്ക് തട്ടിയിട്ടുകൊടുത്ത പന്തിൽ നിന്നാണ് ആദ്യ ഗോൾ പിറന്നത്.
2-0
74-ാം മിനിട്ട്
കിലിയൻ എംബാപ്പെ
ഒസ്മാനെ ഡെംബലെ പന്തുമായി റൈറ്റ്വിംഗിലൂടെ കടന്നുകയറിയ ശേഷം ബോക്സിൽ നിന്ന എംബാപ്പെയ്ക്ക് കട്ട്ബായ്ക്ക് ചെയ്ത് കൊടുക്കുന്നു. കിട്ടിയ ചാൻസിൽത്തന്നെ എംബാപ്പെയുടെ ഫിനിഷ്.
3-0
90+1-ാം മിനിട്ട്
എംബാപ്പെ
തുറാം പന്തുമായി മുന്നോട്ടോടിക്കയറി നൽകിയ പന്ത് നേരേ എംബാപ്പെയുടെ കാലിലേക്ക്.കിടിലൻ ഒരു വലൻകാലൻ ഷോട്ടിലൂടെ എംബാപ്പെ വലിയിലാക്കിയശേഷം തന്റെ ട്രേഡ്മാർക്ക് സെലിബ്രേഷൻ നടത്തുന്നു.
3-1
90+9-ാം മിനിട്ട്
ലെവൻഡോവ്സ്കി
ബോക്സിനുള്ളിൽ ഉപമെക്കാനോയുടെ ഹാൻഡ്ബാളിന് റഫറി പെനാൽറ്റി വിധിക്കുന്നു.ലെവൻഡോവ്സ്കി ആദ്യമെടുത്ത കിക്ക് ഗോളി ഹ്യൂഗോ ലോറിസ് തട്ടിക്കളഞ്ഞെങ്കിലും കിക്ക് എടുക്കുംമുമ്പ് ലോറിസ് ലൈൻ വിട്ടിറങ്ങിയതിനാൽ റഫറി റീ കിക്ക് വിധിച്ചു. ഈ കിക്ക് ലെവൻഡോവ്സ്കി വലയിലാക്കി.
3
തുടർച്ചയായ മൂന്നാം ലോകകപ്പിലാണ് ഫ്രാൻസ് ക്വാർട്ടറിലെത്തിയിരിക്കുന്നത്.
52 ഗോളുകളുമായി ഒളിവർ ജിറൂദ് ഫ്രാൻസിന്റെ ആൾടൈം ടോപ് ഗോൾ സ്കോററായി മാറി. തകർത്തത് തിയറി ഒൻറിയുടെ റെക്കാഡാണ്.
5 ഗോളുകളുമായി എംബാപ്പെ ഈ ലോകകപ്പിലെ ടോപ് സ്കോറർ ആയിമാറി. കഴിഞ്ഞ ലോകകപ്പിൽ എംബാപ്പെ നാലുഗോളുകൾ നേടിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |