ന്യൂയോർക്ക്: യു.എസിൽ കൈത്തോക്ക് ഉടമകളുടെ എണ്ണം നാല് വർഷത്തിനിടെ ഇരട്ടിയായെന്ന് കണ്ടെത്തൽ. അമേരിക്കൻ ജേണൽ ഒഫ് പബ്ലിക് ഹെൽത്തിൽ പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. കൈത്തോക്ക് അടക്കം വിവിധ തോക്കുകൾ കൈവശമുള്ള പ്രായപൂർത്തിയായ അമേരിക്കൻ പൗരന്മാർക്കിടെയിൽ നടത്തിയ 2019 നാഷണൽ ഫയർആംസ് സർവേയെ അടിസ്ഥാനമാക്കിയുള്ളതാണ് പഠനം.
2019ൽ ഏകദേശം 16 ദശലക്ഷം കൈത്തോക്ക് ഉടമകൾ ബുള്ളറ്റുകൾ നിറച്ച തോക്കുകൾ മാസത്തിലൊരിക്കലെങ്കിലും തങ്ങൾക്കൊപ്പം കൊണ്ടുനടന്നു. 2015ൽ ഇത് 9 ദശലക്ഷമായിരുന്നു. 2019ൽ ഏകദേശം 60 ലക്ഷം പേരാണ് എല്ലാ ദിവസവും കൈയ്യിൽ തോക്ക് കരുതിയിരുന്നത്. 2015ലേതിൽ നിന്ന് ഇരട്ടിയാണ് ഇതും. ഇതിൽ 70 ശതമാനം പേരും സ്വയരക്ഷയ്ക്കാണ് കൈയ്യിൽ തോക്ക് കരുതിയത്. യു.എസിൽ സമീപകാലത്ത് കൂട്ടവെടിവയ്പുകൾ കുത്തനെ ഉയർന്നിരുന്നു.
ഇതോടെ കഴിഞ്ഞ ജൂണിൽ തോക്കുനിയന്ത്രണ ഫെഡറൽ ബില്ലിൽ പ്രസിഡന്റ് ജോ ബൈഡൻ ഒപ്പുവച്ചിരുന്നു. ഇത് പ്രകാരം 21 വയസിന് താഴെയുള്ളവർക്ക് തോക്ക് കൈവശം വയ്ക്കുന്നതിൽ കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഇവർക്ക് പശ്ചാത്തലം പരിശോധിച്ച ശേഷമേ തോക്ക് അനുവദിക്കുകയുള്ളൂ എന്നാണ് നിയമത്തിൽ പറയുന്നത്.
ഭീഷണിയായി കണക്കാക്കാവുന്ന ആളുകളിൽ നിന്ന് തോക്ക് താത്കാലികമായി പിടിച്ചെടുക്കാൻ നിയമം സംസ്ഥാന കോടതികൾക്ക് അധികാരം നൽകുന്നു. അതേ സമയം, മിലിട്ടറി - സ്റ്റൈൽ തോക്കുകളുടെ നിരോധനവും തോക്ക് വാങ്ങുന്ന എല്ലാവരുടെയും പശ്ചാത്തലം പരിശോധിക്കുന്ന നടപടികളും നിയമമാക്കാൻ ബൈഡൻ സർക്കാരിന് ഇതുവരെ സാധിച്ചിട്ടില്ല.
മേയിൽ ടെക്സസിലെ പ്രൈമറി സ്കൂളിലുണ്ടായ വെടിവയ്പിൽ 19 കുട്ടികളടക്കം 21 പേർ കൊല്ലപ്പെട്ടതുൾപ്പെടെ യു.എസിൽ ഈ വർഷം മാത്രം 700ഓളം കൂട്ടവെടിവയ്പുകളുണ്ടായിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |