ന്യൂഡൽഹി: പാർലമെന്റ് സമ്മേളന തീയതികൾ തീരുമാനിക്കുന്നതിന് മുമ്പ് മതപരമായ ആഘോഷങ്ങൾ കണക്കിലെടുക്കണമെന്ന് കോൺഗ്രസ് ചൂണ്ടിക്കാട്ടി. ഇന്നാരംഭിക്കുന്ന പാർലമെന്റിന്റെ ശീതകാലസമ്മേളനത്തോടനുബന്ധിച്ച് കേന്ദ്ര സർക്കാർ വിളിച്ച സർവകക്ഷി യോഗത്തിൽ കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരിയാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. നവംബർ അവസാനവാരം തുടങ്ങേണ്ടിയിരുന്ന ശൈത്യകാല സമ്മേളനം ഗുജറാത്ത്, ഹിമാചൽ പ്രദേശ് തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് വൈകിത്തുടങ്ങി ക്രിസ്‌മസും കഴിഞ്ഞ് ഡിസംബർ 29വരെ തീരുമാനിച്ച സാഹചര്യത്തിലാണിത്. ഡി.എം.കെയും കോൺഗ്രസ് ആവശ്യത്തെ പിന്തുണച്ചു.
തിരഞ്ഞെടുപ്പ് മൂലം ശീതകാല സമ്മേളനം 17 ദിവസമാക്കി കുറച്ചതിനാൽ ലിസ്റ്റ് ചെയ്‌ത 16 ബില്ലുകളും മറ്റും പരിഗണിക്കാൻ മതിയായ സമയം ലഭിക്കില്ലെന്നും അധീർ ചൂണ്ടിക്കാട്ടി. പ്രതിപക്ഷ വിമർശനം തള്ളിയ കേന്ദ്ര പാർലമെന്ററികാര്യ മന്ത്രി പ്രൾഹാദ് ജോഷി ജനാധിപത്യത്തിന്റെ ഉൽസവം പ്രധാനമാണെന്ന് ചൂണ്ടിക്കാട്ടി. ക്രിസ്‌മസിനെ അവഗണിച്ചിട്ടില്ല. ഡിസംബർ 24, 25 തീയതികളിൽ അവധിയാണ്. ക്രിസ്‌മസ് ഞായറാഴ്ചയാണ്, എല്ലാവർക്കും ആഘോഷിക്കാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇന്ത്യ-ചൈന അതിർത്തി സംഘർഷത്തെക്കുറിച്ച് പ്രതിപക്ഷത്തെ സർക്കാർ അറിയിച്ചില്ലെന്ന ആരോപണ ഉന്നയിച്ച അധിർ ചൗധരി കശ്മീരി പണ്ഡിറ്റുകളുടെ കൊലപാതകത്തെക്കുറിച്ച് ചർച്ച വേണമെന്നും ആവശ്യപ്പെട്ടു. വിലക്കയറ്റം, തൊഴിലില്ലായ്മ, തിരഞ്ഞെടുപ്പ് കമ്മിഷണർ നിയമനം, സാമ്പത്തിക സംവരണം വിഷയങ്ങളിൽ ചർച്ച വേണമെന്നും പ്രതിപക്ഷത്തു നിന്ന് ആവശ്യമുയർന്നു. എസ്.സി, എസ്.ടി, ന്യൂനപക്ഷ വിഭാഗങ്ങളുടെ ജീവനും സ്വത്തിനും എതിരെ നടക്കുന്ന വ്യാപകമായ അതിക്രമങ്ങളെക്കുറിച്ച് ചർച്ച വേണമെന്ന് മുസ്ളിം ലീഗ് നേതാവ് ഇ.ടി. മുഹമ്മദ് ബഷീർ ആവശ്യപ്പെട്ടു.
പാർലമെന്റ് ലൈബ്രറി മന്ദിരത്തിൽ ചേർന്ന യോഗത്തിൽ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, പാർലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി, ഡെറിക് ഒബ്രിയാൻ (തൃണമൂൽ), ടി.ആർ. ബാലു (ഡി.എം.കെ), എൻ.കെ. പ്രേമചന്ദ്രൻ(ആർ.എസ്.പി), ഹർസിമ്രത് കൗർ ബാദൽ (ശിരോമണി അകാലിദൾ) തുടങ്ങിയവർ പങ്കെടുത്തു.
ഭാരത് ജോഡോയാത്രയിൽ പങ്കെടുക്കുന്നതിനാൽ കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, ജയ്‌റാംരമേശ്, കെ.സി. വേണുഗോപാൽ, ദിഗ്‌വിജയ് സിംഗ് തുടങ്ങിയവർ സമ്മേളനത്തിൽ പങ്കെടുക്കില്ല.
ശൈത്യകാല സമ്മേളനം പഴയ പാർലമെന്റ് മന്ദിരത്തിലെ അവസാനത്തെതാകാനാണ് സാദ്ധ്യത. ജനുവരിയിൽ തുടങ്ങുന്ന ബഡ്‌ജറ്റ് സമ്മേളനം പുതിയ പാർലമെന്റ് മന്ദിരത്തിൽ നടന്നേക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |