തിരുവനന്തപുരം: ആയുർവേദ ചികിത്സയ്ക്ക് കേരളത്തിലെത്തിയ ലാത്വിയൻ യുവതിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ കോവളം വാഴമുട്ടം സ്വദേശികളായ ടൂറിസ്റ്റ് ഗൈഡ് ഉദയൻ, കെയർ ടേക്കർ സ്ഥാപനത്തിലെ ജീവനക്കാരൻ ഉമേഷ് എന്നിവരെ ജീവിതാവസാനം വരെ കഠിനതടവിന് ഒന്നാം അഡിഷണൽ ജില്ലാ സെഷൻസ് കോടതി ശിക്ഷിച്ചു. മരണകാരണമായ ബലാത്സംഗക്കുറ്റത്തിനാണ് മരണം വരെ കഠിനതടവ്. കൊലപാതകത്തിന് മറ്റൊരു ജീവപര്യന്തം കഠിനതടവുമുണ്ട്.
വിവിധ കുറ്റങ്ങൾക്ക് 1,71,000 രൂപ പിഴയും ഓരോരുത്തർക്കും ചുമത്തി. ഇതിൽ രണ്ടുലക്ഷം യുവതിയുടെ സഹോദരിക്ക് നൽകണം. ഇതിനു പുറമേ, കേസിനുവേണ്ടി അടിയുറച്ചുനിന്ന ഇവർക്ക് ലീഗൽ സർവീസ് അതോറിട്ടിയുടെ സഹായ നിധിയിൽ കുറഞ്ഞത് പത്തു ലക്ഷം രൂപയെങ്കിലും സർക്കാർ നൽകാനും കോടതി നിദ്ദേശിച്ചു.
ജഡ്ജി കെ. സനിൽകുമാറാണ് ശിക്ഷ വിധിച്ചത്.
പോത്തൻകോട്ടെ ആയുർവേദ ചികിത്സാകേന്ദ്രത്തിൽ വിഷാദരോഗത്തിന് ചികിത്സയ്ക്ക് 2018 ഫെബ്രുവരി മൂന്നിനാണ് സഹോദരിയോടൊപ്പം യുവതി അയർലൻഡിൽ നിന്ന് എത്തിയത്. മാർച്ച് 14നു പ്രഭാത സവാരിക്കിടെ കാണാതായി. ഒരുമാസത്തിനുശേഷം കോവളം വാഴമുട്ടത്തെ കൂനൻ തുരുത്തിലെ ചതുപ്പിൽ അഴുകിയ മൃതദേഹം കണ്ടെത്തി. പുകവലിക്കുന്ന യുവതിക്ക് കഞ്ചാവ് ബീഡി നല്‍കി മയക്കിയശേഷം ബലാത്സംഗം ചെയ്ത് കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി വള്ളിപ്പടർപ്പുകളിൽ തള്ളിയെന്നാണ് കേസ്. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ജി.മോഹൻരാജ് ഹാജരായി.
കുറ്റവും ശിക്ഷയും
1. മരണത്തിനിടയാക്കിയ ബലാത്സംഗം
മരണം വരെ കഠിനതടവ്
2 കൊലക്കുറ്റം
ജീവപര്യന്തം കഠിന തടവ്,
3 കൂട്ടബലാത്സംഗം
ഇരുപതുവർഷം കഠിനതടവ്,
4 ബലാത്സംഗം
പത്തുവർഷം കഠിന തടവ്,
(2,3,4 കുറ്റങ്ങൾക്ക് അര ലക്ഷം വീതം പിഴ. നൽകാതിരുന്നാൽ രണ്ടു വർഷം അധിക തടവ് )
..............
5 തട്ടിക്കൊണ്ടുപോകൽ
അഞ്ചുവർഷം കഠിനതടവ്
6 മയക്കുമരുന്ന് നൽകി ഉപദ്രവിക്കൽ
അഞ്ചുവർഷം കഠിനതടവ്,
( 5- 6 കുറ്റങ്ങൾക്ക് 7,000 രൂപ വീതം പിഴ. നൽകിയില്ലെങ്കിൽ 3 മാസം അധികം തടവ്)
............
7 അന്യായ തടങ്കൽ
ആറുമാസം കഠിനതടവ്, 1000 രൂപ പിഴ
പിഴയടച്ചില്ലെങ്കിൽ ഒരു മാസം അധികം തടവ്
8 തെളിവ് നശിപ്പിക്കൽ
അഞ്ചുവർഷം കഠിനതടവ്, 5,000 രൂപ പിഴ
പിഴയടച്ചില്ലെങ്കിൽ 3മാസം അധികം തടവ്
9. മയക്കുമരുന്ന് ഉപയോഗം
മൂന്നുമാസം കഠിനതടവ്, 1000രൂപ പിഴ
പിഴയടച്ചില്ലെങ്കിൽ ഒരു മാസം അധികം തടവ്
(ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതിയെങ്കിലും മരണം വരെ കഠിനതടവ് ഉറപ്പ്)
നീതിപൂർവമായ ശിക്ഷയെ സ്വാഗതം ചെയ്യുന്നു.
ജഡ്ജിയോടും നീതി ലഭിക്കുന്നതുവരെ കൂടെ നിന്നവരോടും നന്ദിയുണ്ട്.
- സഹോദരി ഇൽസ
( വീഡിയോ സന്ദേശത്തിൽ അറിയിച്ചത്)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |